ന്യൂഡൽഹി: നിർഭയക്കേസിൽ ജയിൽവാസമനുഭവിക്കുന്ന പ്രതികളുടെ വധശിക്ഷ രണ്ടാഴ്ചക്കുള്ളിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമർപിച്ച ഹർജി സുപ്രീംകോടതി തള്ളി. കൂട്ടബലാൽസംഗത്തിനും കൊലപാതകത്തിനും വധശിക്ഷ ലഭിച്ച മുകേഷ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് എന്നീ നാലു പ്രതികളുടെ ശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. പ്രതികൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് ശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യവുമായി ആലാഖ് കോടതിയെ സമീപിച്ചത്. പ്രതികളുടെ പുനഃപരിശോധനാഹർജികൾ2017 മേയിൽ സുപ്രീംകോടതി തള്ളിയിരുന്നു. ബലാൽസംഗ-കൊലപാതകക്കേസുകളിൽ എട്ടു മാസത്തിനുള്ളിൽ ശിക്ഷ നടപ്പിലാക്കാനുള്ള നടപടികൾ സുപ്രീം കോടതി സ്വീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2013 സെപ്റ്റംബറിലാണ് പ്രതികൾക്ക് കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ നടപ്പിലാക്കാൻ വരുത്തുന്ന കാലതാമസം തെറ്റായ കീഴ്വഴക്കമാണെന്നും ഇത് ഇത്തരം കുറ്റകൃത്യങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും പീഡനക്കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവ് ചൂണ്ടിക്കാണിക്കുന്നുവെന്ന് ഹർജിയിൽ സൂചിപ്പിച്ചിരിക്കുന്നു. നിഷ്ഠൂരമായ കുറ്റകൃത്യത്തിന് ഒരു പ്രതിക്ക് ലഭിക്കുന്ന ശിക്ഷ നടപ്പാക്കാൻ അഞ്ചു വർഷത്തിലധികമുണ്ടാകുന്ന കാലതാമസം അത്തരം കുറ്റകൃത്യത്തിന് പ്രേരണയാകുമെന്നും ഹർജിയിലുണ്ട്. വധശിക്ഷ പോലുള്ളവ നടപ്പിലാക്കാനുള്ള സമയക്രമത്തെ കുറിച്ച് കൃത്യമായ നിർദേശങ്ങൾ കോടതി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2012 ഡിസംബർ 16 നാണ് ഡൽഹിയിൽ ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കൽ വിദ്യാർഥിനി കൂട്ടബലാൽസംഗത്തിനിരയായത്. ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ഡിസംബർ 29 ന് മരിച്ചു. ആറു പേരായിരുന്നു പ്രതികൾ. മുഖ്യപ്രതി രാംസിങ് കസ്റ്റഡിയിലിരിക്കെ മരിച്ചു. മറ്റൊരു പ്രതി മുഹമ്മദ് അഫ്രോസിനെ പ്രായപൂർത്തിയാകാത്തതു കാരണം ജുവനൈൽ നിയമപ്രകാരം മൂന്നു വർഷത്തെ തടവുശിക്ഷ നൽകി വിട്ടയച്ചു. Content Highlights: SC dismisses plea seeking execution of Nirbhaya death row convicts within 2 weeks
from mathrubhumi.latestnews.rssfeed https://ift.tt/2rxzlyT
via
IFTTT
No comments:
Post a Comment