ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ മേധാവിത്തം നഷ്ടമാകുകയും കോൺഗ്രസ് കടന്നുകയറുകയും ചെയ്തതോടെ 2019-ൽ ഒറ്റയ്ക്ക് ഭരിക്കാമെന്ന ബി.ജെ.പി. പ്രതീക്ഷ ഏറക്കുറേ അസ്തമിച്ചു. മോദി തരംഗത്തിൽ 2014 ഒറ്റയ്ക്ക് പിടിച്ചപോലെ 2019 ജയിച്ചുകയറുക ദുഷ്കരമാണെന്ന് ബിജെപി തിരിച്ചറിയുന്നു. 2014-ൽ ഹിന്ദി മേഖലകളിൽനിന്നാണ് ബി.ജെ.പി നാലിൽ മൂന്നു സീറ്റുകളും നേടിയത്. മഹാരാഷ് ട്രയിൽ തുടങ്ങി പഞ്ചാബ് വരെ നീളുന്ന 11 സംസ്ഥാനങ്ങളാണ് ബി.ജെ.പിയെ ഭരണത്തിലെത്തിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, ബിഹാർ, രാജസ്ഥാൻ, ജാർഖണ്ഡ്, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഹരിയാണ, ഡൽഹി എന്നീ 11 സംസ്ഥാനങ്ങളിൽ നിന്നായി 266 സീറ്റുകളാണ് എൻ.ഡി.എ. സ്വന്തമാക്കിയത്. ഇതിൽ ബി.ജെ.പി മാത്രം 232 സീറ്റുകൾ നേടി. ഈ സംസ്ഥാനങ്ങൾക്ക് പുറത്തുനിന്ന് ബി.ജെ.പിക്ക് കാര്യമായി സീറ്റ് 2014-ൽ കിട്ടിയിരുന്നില്ല. മറ്റ് മേഖലയിലെ എട്ടു സംസ്ഥാനങ്ങളിൽ നിന്നായി 206 സീറ്റുകളിൽ 31 എണ്ണം മാത്രമാണ് ബി.ജെ.പി.ക്ക് ലഭിച്ചത്. ഈ സാഹചര്യം നിലനിൽക്കെയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പിക്ക് ഭരണം നഷ് ടമായത്. ചത്തീസ്ഗഢിൽ കോൺഗ്രസ് തരംഗത്തിൽ ബി.ജെ.പി. നാണം കെട്ടു. 49 സീറ്റിൽ നിന്ന് 15 സീറ്റിലേക്കാണ് ബി.ജെ.പിയുടെ അംഗബലം വീണത്. കഴിഞ്ഞ മൂന്നു ലോക്സഭതിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ചത്തീസ്ഗഢിൽ 11 ൽ 10 സീറ്റും നേടാനായി എന്ന വസ്തുതയും ചേർത്ത് വായിക്കണം. ഈ വിജയങ്ങളൊക്കെ നടക്കുമ്പോൾ ബി.ജെ.പിയായിരുന്നു ചത്തീസ്ഗഢ് ഭരിച്ചത്. മൂന്നു സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ തിരിച്ചുവരവ് കൊണ്ട് മാത്രം ഹിന്ദി മേഖലയിലെ 11 സംസ്ഥാനങ്ങളിൽ നിന്ന് 60 മുതൽ 70 വരെ സീറ്റുകൾ പാർട്ടിക്ക് നഷ്ടമായേക്കാമെന്നാണ് വിലയിരുത്തൽ. ഹിന്ദി ബെൽറ്റിൽ അമ്പതിനുമേൽ സീറ്റുകൾ നഷ്ടമായാൽ ഭരണത്തുടർച്ച എന്ന മോദി-ഷാ കൂട്ടുകെട്ടിന്റെ സ്വപ്നം എളുപ്പമാകില്ല. രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഢ്സംസ്ഥാനങ്ങളിൽനിന്ന് 65 ലോക്സഭസീറ്റുകളുണ്ട്. ഇതിൽ 62 ഉം കഴിഞ്ഞ തവണ ബി.ജെ.പി. നേടിയതാണ്. ഇതിൽ രാജസ്ഥാനിലെ 25 ൽ 25 ഉം കഴിഞ്ഞ തവണ ബി.ജെ.പി. ജയിച്ചു. മധ്യപ്രദേശിൽ 29 ൽ 27 ഇടത്തും ജയിച്ചു. ചത്തീസ്ഗഢിൽ 11 ൽ 10 ഇടത്തും ജയിച്ചു. കഴിഞ്ഞ വർഷം മോദിയുടെ തട്ടകത്തിൽനിന്നാണ് രാഹുൽ പടയോട്ടം തുടങ്ങിയത്. നാലാം തവണയും ഗുജറാത്തിൽ അധികാരത്തിൽ എത്താനായെങ്കിലും 150 പ്രതീക്ഷിച്ചിടത്ത് 100 സീറ്റ് പോലും ബി.ജെ.പിക്ക് തികയ്ക്കാനായില്ല. കഴിഞ്ഞ തവണ ആകെയുള്ള 26 ലോക്സഭസീറ്റും പിടിച്ച ബിജെപിക്ക് പോലും ആ പ്രകടനം 2019ൽ ആവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. മഹാരാഷ് ട്രയിൽ 48 ൽ 41 ഉം ബി.ജെ.പി. - ശിവസേന സഖ്യം നേടിയെങ്കിൽ അവിടുത്തെ രാഷ് ട്രീയ സാഹചര്യം ഏറെ മാറിക്കഴിഞ്ഞു. കോൺഗ്രസും-എൻ.സി.പിയും വീണ്ടും സഖ്യമായി മത്സരിക്കാൻ തീരുമാനമായി. പക്ഷേ ശിവസേന-ബി.ജെ.പി. ബന്ധത്തിലെ വിള്ളൽ തുടരുകയാണ്. 13 സീറ്റുള്ള പഞ്ചാബിൽ കോൺഗ്രസ് കഴിഞ്ഞതവണ മൂന്നു സീറ്റിൽ ഒതുങ്ങി. പക്ഷേ നിലവിലെ അവിടുത്ത സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. കഴിഞ്ഞ തവണ നാല് സീറ്റ് ജയിച്ച എ.എ.പി. അപ്രസക്തമായി. അകാലിദൾ ദുർബലമായി. ഹരിയാണയിൽ കഴിഞ്ഞ തവണ ബി.ജെ.പി. തരംഗമായിരുന്നു. പക്ഷേ അവിടെയും കാര്യങ്ങൾ ബി.ജെ.പിക്ക് അത്ര എളുപ്പമല്ല. ഡൽഹിയിൽ ഏഴിൽ ഏഴും നേടിയ ബി.ജെ.പിക്ക് എ.എ.പി.-കോൺഗ്രസ് സഖ്യം സംജാതമായാൽ വൻ വെല്ലുവിളിയുണ്ടാകും. ജാർഖണ്ഡിൽ 14 ൽ 12 ഉം ബി.ജെ.പിക്ക് ഒപ്പം 2014-ൽ നിന്നു. പക്ഷേ 2019-ൽ ജെ.എം.എം.-കോൺഗ്രസ് സഖ്യത്തിന് അവിടെ ഒരു തിരിച്ചുവരവ് ഉണ്ടായേക്കും. എൻ.ഡി.എ. സഖ്യം ബിഹാറിൽ കഴിഞ്ഞ തവണ മികച്ച വിജയം നേടി. 40 സീറ്റാണ് ഇവിടെയുള്ളത്. കഴിഞ്ഞ തവണ ബി.ജെ.പി. 22 ഇടത്ത് ജയിച്ചപ്പോൾ സഖ്യകക്ഷികൾ എല്ലാം കൂടി ഒമ്പത് സീറ്റ് നേടി. ഉപേന്ദ്ര കുശവാഹയുടെ ആർ.എൽ.എസ്.പി. കൂടി എൻ.ഡി.എ. വിട്ടതോടെ ആർ.ജെ.ഡിയുടെ നേതൃത്വത്തിൽ ഒരു വിശാല സഖ്യം ബിഹാറിൽ രൂപംകൊള്ളുകയാണ്. ഇത് എൻ.ഡി.എക്ക് തിരിച്ചടിയാണ്. ഈ 11 സംസ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ ഉത്തരാഖണ്ഡിൽ അഞ്ചിൽ അഞ്ചും പിടിച്ച വിജയം ബി.ജെ.പിക്ക് അടുത്ത തവണ ആവർത്തിക്കാൻ കഴിഞ്ഞേക്കില്ല. നിലവിലെ സാഹചര്യത്തിൽ ബി.ജെ.പിക്ക് കൂടുതൽ സീറ്റ് പ്രതീക്ഷയുള്ളത് അസമിലും പശ്ചിമ ബംഗാളിലുമാണ്. അസമിൽ ഏറിയാൽ രണ്ടോ മൂന്നോ സീറ്റ് അധികം കിട്ടിയേക്കാം. പശ്ചിമ ബംഗാളാണ് ബി.ജെ.പി. ഏറെ പ്രതീക്ഷ വെക്കുന്നത്. പ്രധാന പ്രതിപക്ഷ സാന്നിധ്യമായി മാറിയ ബി.ജെ.പിക്ക് പത്തിലധികം സീറ്റുകൾ കൂടുതലായി കിട്ടിയേക്കും. ഒന്നും രണ്ടും സീറ്റുകൾ മാത്രമുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ഏതാനും സീറ്റുകൾ അധികം കിട്ടാനിടയുണ്ട്. ജെ.ഡി.എസ്.-കോൺഗ്രസ് സഖ്യം ശക്തമായതിനാൽ കർണാടകത്തിൽ കഴിഞ്ഞതവണത്തെ 17 സീറ്റിന്റെ പ്രകടനം ഏതായാലും ആവർത്തിക്കാൻ കഴിയില്ല. ഒറ്റയക്കത്തിലേക്ക് ചുരുങ്ങാനും സാധ്യതയുണ്ട്. തമിഴ്നാട്ടിൽ ഡി.എം.കെ. യു.പിഎക്ക് ഒപ്പം ഉറച്ചുനിൽക്കുന്നു. കഴിഞ്ഞ തവണ തൂത്തുവാരിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് ഇത്തവണ തിരിച്ചടിയുണ്ടാകാനാണ് എല്ലാ സാധ്യതയും. തെലങ്കാനയിൽടി.ആർ.എസിലാണ് ബിജെപിയുടെ പ്രതീക്ഷ. ആന്ധ്രയിൽ വൈ.എസ്.ആർ. കോൺഗ്രസ് ആരുടെ കൂടെ നിൽക്കുമെന്ന് കണ്ട് തന്നെ അറിയണം. യു.പി. പിടിച്ചതിലൂടെയാണ് ബി.ജെ.പി. കേവല ഭൂരിപക്ഷം എന്ന കടമ്പ കഴിഞ്ഞതവണ ഒറ്റയ്ക്ക് കടന്നത്. 80 ൽ 71 ഉം പിടിച്ചായിരുന്നു ബി.ജെ.പിയുടെ ജൈത്രയാത്ര. ഒരു മഹാസഖ്യം അനിവാര്യമാണെന്ന തിരിച്ചറിവ് എസ്.പിക്കും ബി.എസ്.പിക്കും കോൺഗ്രസിനും ബോധ്യമായ സ്ഥിതിക്ക് വിശാലസഖ്യം നേട്ടമുണ്ടാക്കാനാണ് സാധ്യത. ഗോരഖ്പുരും ഫൂൽപുരും നൽകുന്ന സൂചന അതാണ്. Content Highlights:Setback For BJP, Faces tough battle in 2019, Rahul show
from mathrubhumi.latestnews.rssfeed https://ift.tt/2GfsuUL
via
IFTTT
No comments:
Post a Comment