തിരുവനന്തപുരം: മാറുന്ന രാഷ്ട്രീയസാഹചര്യത്തിലാണ് ഇടതുമുന്നണി വിപുലീകരണം നടക്കുന്നത്. ഒരുകാലത്ത് ഇടതുമുന്നണിയുടെ മുഖമായിരുന്ന എം.പി. വീരേന്ദ്രകുമാർ എം.പി. മുന്നണിയുടെ തുടക്കത്തിൽ ഒപ്പമുണ്ടായിരുന്ന ആർ. ബാലകൃഷ്ണപിള്ളയും തിരിച്ചെത്തുന്നുവെന്നതാണ് പ്രധാനം. എൽ.ജെ.ഡി. ഘടകകക്ഷിയാകുന്നതോടെ സോഷ്യലിസ്റ്റ് ആശയക്കാർ പൂർണമായി ഇപ്പോൾ ഇടത് ചേരിയിലായി. ഘടകകക്ഷിയെന്ന നിലയിൽ ഐ.എൻ.എല്ലിലുണ്ടാക്കുന്ന മാറ്റം മുസ്ലിം വിഭാഗത്തിനുള്ളിൽ പിന്തുണ കൂട്ടാൻ വഴിയൊരുക്കുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. ബാലകൃഷ്ണപിള്ളയിലൂടെ നായർ വിഭാഗത്തിലും സ്വാധീനം വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. എൽ.ജെ.ഡി. ഇടതുമുന്നണിയുമായും നേതാക്കളുമായും പതിറ്റാണ്ടുകൾ നീണ്ട ആത്മബന്ധമാണ് വീരേന്ദ്രകുമാറിനും അദ്ദേഹത്തിന്റെ പാർട്ടിയായ ജനതാദളിനുമുണ്ടായിരുന്നത്. പക്ഷേ, 2009-ൽ ഇടതുമുന്നണിയുമായി ഭിന്നിച്ചു. പിന്നീട്, സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് രൂപവത്കരിച്ച് യു.ഡി.എഫിലെത്തി. സോഷ്യലിസ്റ്റ് ജനത പിന്നീട്, ജനതാദളു(യു)മായി ലയിച്ച് ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി. എന്നാൽ, ജെ.ഡി.യു. നേതാവ് നിതീഷ് കുമാർ ബി.ജെ.പി. പാളയത്തിലേക്ക് നീങ്ങിയപ്പോൾ മതേതര നിലപാടിലുറച്ച് കേരളഘടകം അദ്ദേഹത്തെ തള്ളി. തുടർന്ന് വീരേന്ദ്രകുമാർ എം.പി.സ്ഥാനം രാജിവെച്ചു. വീണ്ടും ഇടതുമുന്നണിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് സ്വതന്ത്ര എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ, പാർട്ടിയുടെ കേരളഘടകം കേന്ദ്രനേതൃത്വത്തിനൊപ്പംനിന്ന് ലോക്താന്ത്രിക് ജനതാദളിന് രൂപം നൽകി. ഇതിനിടെ യു.ഡി.എഫ്. ബന്ധം ഉപേക്ഷിച്ചു. എൽ.ജെ.ഡി.യെ ഘടകകക്ഷിയാക്കാൻ എൽ.ഡി.എഫ്. തീരുമാനിച്ചതോടെ പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം എം.വി. ശ്രേയാംസ്കുമാറിന്റെ നേതൃത്വത്തിൽ എൽ.ജെ.ഡി. ഇടതുപക്ഷത്തെത്തുകയാണ്. കേരള കോൺഗ്രസ് (ബി) ഒരിക്കൽ എൽ.ഡി.എഫിന്റെ ഭാഗമായിരുന്നു ആർ. ബാലകൃഷ്ണപിള്ള. 1980-ൽ നായനാർ മന്ത്രിസഭയിൽ അദ്ദേഹം അംഗവുമായിരുന്നു. 1982-ൽ ഇടതുബന്ധം മതിയാക്കി യു.ഡി.എഫിന്റെ ഭാഗമായി. 2015-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ അവസാനംവരെ ഇണങ്ങിയും പിണങ്ങിയും ഈ ബന്ധം തുടർന്നു. തനിക്കും പാർട്ടിക്കും അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് പിള്ള മുന്നണി വിട്ടു. 2016-ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കൊപ്പം ചേർന്നു. കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. ആയി. പിള്ളയ്ക്ക് കാബിനറ്റ് റാങ്കോടുകൂടി മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ലഭിച്ചുവെന്നതല്ലാതെ ഘടകകക്ഷിയാക്കിയില്ല. എൻ.എസ്.എസിന്റെ കടുത്ത എതിർപ്പ് അവഗണിച്ചും ഇടതിനൊപ്പം നിന്നതാണ് പിള്ളയ്ക്ക് ഇപ്പോൾ അനുകൂലമായത്. ഐ.എൻ.എൽ. 1994-ൽ ഇബ്രാഹിം സുലൈമാൻ സേഠ് രൂപം നൽകിയ ഐ.എൻ.എൽ. ഒരുഘട്ടത്തിലും ചാഞ്ചാട്ടമില്ലാതെ ഇടതുമുന്നണിക്ക് ഒപ്പംനിന്ന പാർട്ടിയാണ്. കാൽനൂറ്റാണ്ടായി അവർ കാണിച്ച മുന്നണിക്കൂറിന് ഇപ്പോഴാണ് ഘടകകക്ഷി പദവി ലഭിക്കുന്നതെന്ന പ്രാധാന്യവും ഈ തീരുമാനത്തിലുണ്ട്. മുന്നണി വിപുലീകരണത്തിൽ ഐ.എൻ.എല്ലിനെ ഒഴിവാക്കിയുള്ള ഒരു തീരുമാനവുമെടുക്കാൻ എൽ.ഡി.എഫിന് കഴിയുമായിരുന്നില്ല. ജനാധിപത്യ കേരള കോൺഗ്രസ് ആന്റണി രാജു, ഫ്രാൻസിസ് ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം കേരള കോൺഗ്രസ് വിട്ട് രൂപവത്കരിച്ച പാർട്ടി. തുടക്കംമുതൽ ഇടതുമുന്നണിയുമായി സഹകരിച്ച ജനാധിപത്യ കേരളകോൺഗ്രസ് ഇപ്പോൾ ഘടകകക്ഷിയുമായി. ഈ നാലുപാർട്ടികൾകൂടി മുന്നണിയിലെത്തുന്നതോടെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത മേഖലകളിൽകൂടി ഇടത് അടിത്തറ വിപുലപ്പെടുമെന്നതുറപ്പാണ്. ശബരിമലപ്രശ്നവും ലോക്സഭാ തിരഞ്ഞെടുപ്പും മുന്നണിക്കുമുമ്പിൽ വെല്ലുവിളിയായി നിൽക്കുമ്പോൾ എല്ലാവിഭാഗക്കാരുടെയും പിന്തുണ എൽ.ഡി.എഫിന് അനിവാര്യവുമാണ്. Content Highlights:Four parties Enter as LDF allies
from mathrubhumi.latestnews.rssfeed http://bit.ly/2EM2uOA
via
IFTTT
No comments:
Post a Comment