ന്യൂഡൽഹി: രാജ്യത്തെ പ്രമുഖവ്യക്തികളെ വധിക്കാനും വിവിധയിടങ്ങളിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ട 10 ഐ.എസ്. ഭീകരരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) ബുധനാഴ്ച അറസ്റ്റുചെയ്തു. ആറുപേരെ കസ്റ്റഡിയിലെടുത്തു. ആർ.എസ്.എസ്. കാര്യാലയവും ഡൽഹി പോലീസ് ആസ്ഥാനവും ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായാണ് സൂചന. ഡൽഹിയിലെയും ഉത്തർപ്രദേശിലെയും 17 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും എൻ.ഐ.എ. ഐ.ജി. അലോക് മിത്തൽ പത്രസമ്മേളനത്തിൽ പറഞ്ഞു പ്രാദേശികമായി നിർമിച്ച റോക്കറ്റ് ലോഞ്ചർ, പൊട്ടാസ്യം ക്ലോറൈഡും നൈട്രേറ്റും സൾഫറുമടങ്ങുന്ന 25 കിലോ സ്ഫോടകവസ്തു ശേഖരം, ഏഴു പിസ്റ്റളുകൾ, 112 അലാറം ക്ലോക്കുകൾ, പൈപ്പ് ബോംബുണ്ടാക്കുന്നതിനുള്ള വളരെയധികം പൈപ്പുകൾ, ഏഴരലക്ഷം രൂപ, 100 മൊബൈൽ ഫോണുകൾ, 135 സിം കാർഡുകൾ, ലാപ്ടോപ്പുകൾ, മെമ്മറി കാർഡുകൾ, ബുള്ളറ്റ് പ്രൂഫ് കവചങ്ങൾ എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തതായി ഐ.ജി. അലോക് മിത്തൽ പറഞ്ഞു. ഐസിസിന്റെ പുതിയ രൂപമായ 'ഹർക്കത്ത് ഉൽ ഹർബ് ഇ ഇസ്ലാം' സംഘടനയുടെ ഭാഗമാണ് പിടിയിലായവർ. നാലു മാസത്തോളമായി ഇവർ എൻ.ഐ.എ.യുടെ നിരീക്ഷണത്തിലായിരുന്നു. ഗൂഢാലോചന കൃത്യമായി കണ്ടെത്താൻ അന്വേഷണസംഘം കാത്തിരിക്കുകയായിരുന്നെന്ന് ഐ.ജി. പറഞ്ഞു. ഡൽഹിയിലെ സീലാംപുർ, ഉത്തർപ്രദേശിലെ അമ്രോഹ, മീററ്റ്, ലഖ്നൗ എന്നിവിടങ്ങളിലാണ് എൻ.ഐ.എ. ഏതാണ്ട് ഒരു ദിവസം മുഴുവൻ നീണ്ട പരിശോധന നടത്തിയത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ അമ്രോഹയിൽ യു.പി. ഭീകരവിരുദ്ധ സ്ക്വാഡിന്റെ സഹകരണത്തോടെ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ചുപേർ അറസ്റ്റിലായി. ഡൽഹി പോലീസിന്റെ സഹായത്തോടെ വടക്കു-കിഴക്കൻ ഡൽഹിയിൽനിന്ന് അഞ്ചുപേരെയും അറസ്റ്റുചെയ്തു. നോയിഡയിൽനിന്നുള്ള അമിറ്റി സർവകലാശാലയിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥി, ബി.എ. വിദ്യാർഥി, ഓട്ടോ ഡ്രൈവർ, ബിസിനസ്സുകാരൻ തുടങ്ങിയവർ അറസ്റ്റിലായവരിലുണ്ട്. ഇടത്തരം കുടുംബങ്ങളിൽനിന്നുള്ള ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരാണിവർ. അമ്രോഹയിലെ ഒരു പള്ളിയിൽ പുരോഹിതനായ മുഫ്തി സൊഹൈൽ (29) ആണ് സംഘത്തിന്റെ തലവൻ. വിദേശികളുമായി ഇയാൾ നിരന്തരം ഓൺലൈനിലൂടെ ബന്ധപ്പെട്ടിരുന്നു. വാട്സാപ്പ്, ടെലിഗ്രാം പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകളിലൂടെയാണിവർ പരസ്പരം ബന്ധപ്പെട്ടിരുന്നത്. രാജ്യത്തിനുപുറത്ത് ആരെയാണ് ബന്ധപ്പെട്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സ്വന്തമായി പണം കണ്ടെത്തുകയായിരുന്നു ഇവരുടെ രീതി. സ്വന്തം വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ചു വിറ്റും പണം കണ്ടെത്തിയവരും കൂട്ടത്തിലുണ്ട്. അടുത്തുതന്നെ റിമോട്ട് ആക്രമണവും ഗറില്ലാ ആക്രമണവും നടത്താനായിരുന്നു പദ്ധതി. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്- ഐ.ജി. പറഞ്ഞു. 2017 ഡിസംബറിൽ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ കണക്കു പ്രകാരം ഐ.എസ്. ബന്ധമുള്ള 103 പേർ പിടിയിലായിരുന്നു. ഇവരിൽ 17 പേർ ഉത്തർപ്രദേശിൽ നിന്നാണ്. ഇവരെ വിശദമായി ഇടവിട്ട കാലയളവിൽ എൻ.ഐ.എ. ചോദ്യം ചെയ്യുന്നുണ്ട്. അതിന്റെ തുടർച്ചയാണിപ്പോഴത്തെ അറസ്റ്റെന്ന് കരുതുന്നു. കേരളത്തിൽ നിന്ന് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 21 മലയാളികൾ ഐ.എസിൽ ചേർന്നതുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയും കണ്ണൂർ, കാസർകോട്, കോഴിക്കോട് സ്വദേശികളായ സഹായികളും ഇപ്പോൾ എൻ.ഐ.എ.യുടെ നിരീക്ഷണത്തിലുണ്ട്. ഇവരിൽ ചിലരും ഉടൻ അറസ്റ്റിലാവുമെന്നാണ് എൻ.ഐ.എ. നൽകുന്ന സൂചന. Content highlights:10 ISIS Terrorists Arrested in Delhi
from mathrubhumi.latestnews.rssfeed http://bit.ly/2RhjKBR
via
IFTTT
No comments:
Post a Comment