പത്തനംതിട്ട: 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മാതൃസഹോദരപുത്രന്റെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയി. പരാതിയില്‍ കഴമ്പില്ലെന്ന് തോന്നി ആദ്യം പൊലീസ് അവഗണിച്ചുവെങ്കിലും പിന്നീട് ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ ക്വട്ടേഷന്‍ സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസിന്റെ പിടിയിലായി.
ഇന്നലെ രാത്രി 11.30 നാണ് സംഭവം. ഓമല്ലൂര്‍ മഞ്ഞനിക്കര കൊല്ലിരേത്ത് സന്തോഷ്-ഷൈലജ ദമ്പതികളുടെ മകന്‍ സച്ചിനെയാണ് സ്വന്തം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. മെഴുവേലി പിഎച്ച്എസ്എസ്എസില്‍ പഠിക്കുകയാണ് സച്ചിന്‍. സന്തോഷും ഷൈലജയും ഇന്നലെ രാത്രി വീട്ടില്‍ ഉണ്ടായിരുന്നില്ല. സച്ചിനും പ്രായം ചെന്ന മുത്തശിയും മാത്രമാണുണ്ടായിരുന്നത്. ഈ സമയം ഷൈലജയുടെ ചേച്ചിയുടെ മകന്‍ അവിനാഷിന്റെ നേതൃത്വത്തിലാണ് അഞ്ചംഗ ക്വട്ടേഷന്‍ സംഘം എത്തിയത്. മുത്തശിയെ അടിച്ചു താഴെയിട്ട് അവരുടെ കഴുത്തിലുണ്ടായിരുന്ന മാലയും കവര്‍ന്ന സംഘം രണ്ടു വാഹനങ്ങളിലായി സച്ചിനെയും കൊണ്ട് മടങ്ങി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പത്തനംതിട്ട പൊലീസില്‍ വിവരം അറിയിച്ചു.
ബന്ധു തന്നെയാണ് തട്ടിക്കൊണ്ടു പോയതെന്ന് മനസിലാക്കിയ പൊലീസ് ഇതേതോ കുടുംബപ്രശ്‌നമാണെന്ന് കരുതി അവഗണിച്ചു. എന്നാല്‍, സംശയം തോന്നിയ ഇന്‍സ്‌പെക്ടര്‍ ജി സുനില്‍കുമാര്‍ സ്ഥലത്തെത്തി.
ഇതിനോടകം സന്തോഷും ഭാര്യയും വീട്ടില്‍ എത്തിയിരുന്നു. അവരോട് ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. സന്തോഷിന്റെ ഭാര്യ ഷൈലജയുടെ സഹോദരിയും സഹോദരനും മൈസൂരില്‍ സ്ഥിര താമസമാണ്. സഹോദരിയുടെ മകനായ അവിനാഷ് ഇടയ്ക്കിടെ സന്തോഷിന്റെ വീട്ടില്‍ എത്തി താമസിക്കാറുണ്ട്. കുറേ നാള്‍ ഓട്ടോഡ്രൈവറായും മറ്റും ജോലി ചെയ്തിരുന്നു. അടുത്ത കാലത്ത് അവിനാഷ് സന്തോഷിനെ വിളിച്ച് തനിക്ക് 25 ലക്ഷം രൂപ വേണെമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് എന്തിനു വേണ്ടിയാണെന്ന് സന്തോഷ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. തന്റെ കൈയില്‍ പണമില്ലെന്നാണ് അവിനാഷിനോട് പറഞ്ഞതെന്ന് സന്തോഷ് പൊലീസില്‍ മൊഴി നല്‍കി.
കഴിഞ്ഞ ആഴ്ച ഏനാത്തെ ബന്ധുവിന്റെ വീട്ടില്‍ കല്യാണത്തിന് വന്ന അവിനാഷ് സന്തോഷിന്റെ വീട്ടിലാണ് താമസിച്ചത്. അപ്പോഴും പണം ആവശ്യപ്പെട്ടിരുന്നു. ക്വട്ടേഷന് പിന്നില്‍ അവിനാഷ് ആണെന്ന് മനസിലാക്കിയതോടെ പൊലീസ് ഇയാളുടെ നേരെ അന്വേഷണം ആരംഭിച്ചു. ക്വട്ടേഷന്‍ സംഘം വന്ന വാഹനങ്ങളില്‍ ഒന്ന് കേരളാ രജിസ്‌ട്രേഷനും മറ്റൊന്ന് കര്‍ണാടക രജിസ്‌ട്രേഷനുമാണെന്ന് വ്യക്തമായി.
കേരളാ രജിസ്‌ട്രേഷന്‍ വണ്ടി ഏനാത്തുള്ളതാണെന്ന് മനസിലാക്കി അവിടെ ചെന്നപ്പോള്‍ അത് അവിടെ ഉണ്ടായിരുന്നു. അവിനാഷ് കല്യാണത്തിന് വന്ന വീട്ടിലും അയാളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പോയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതോടെ കര്‍ണാടക രജിസ്‌ട്രേഷന്‍ വണ്ടിയിലാണ് ക്വട്ടേഷന്‍ സംഘം കടന്നത് എന്ന് പൊലീസ് ഉറപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അവിനാഷ് സന്തോഷിനെ വിളിച്ച് പണം ചോദിച്ച മൊബൈല്‍ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് ഉപയോഗത്തിലില്ലെന്ന് മനസിലാക്കി.
ക്വട്ടേഷന്‍ സംഘത്തിലുള്ളവര്‍ അവസാനം വിളിച്ച ഒരു നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തി. ഇതില്‍ ബന്ധപ്പെട്ടപ്പോള്‍ സംഘം കൂത്താട്ടുകുളം-പെരുമ്പാവൂര്‍ റൂട്ടിലാണുള്ളതെന്ന് മനസിലായി. പുലര്‍ച്ചെ മൂന്നു മണിയോടെ പെരുമ്പാവൂര്‍ പൊലീസ് ക്വട്ടേഷന്‍ സംഘത്തെ പിടികൂടി പത്തനംതിട്ട പൊലീസിന് കൈമാറി. വാഹനത്തിനുള്ളില്‍ വച്ച് സച്ചിനെ അതിക്രൂരമായി സംഘം മര്‍ദിച്ചു.
വടിവാള്‍ അടക്കം മാരകായുധങ്ങളും സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നു. പൊലീസിന്റെ സമയോചിത ഇടപെടല്‍ ഒഴിവാക്കിയത് കോട്ടയത്തെ കെവിന്‍ മോഡല്‍ കൊലപാതകമാണ്. അല്‍പം കൂടി വൈകിയിരുന്നെങ്കില്‍ സച്ചിനെ സംഘം കൊലപ്പെടുത്തുമായിരുന്നു. ക്വട്ടേഷന്‍ സംഘത്തിലുള്ളവര്‍ കര്‍ണാടക-തമിഴ്‌നാട് സ്വദേശികളാണ്. എന്തിനാണ് ക്വട്ടേഷന്‍ നല്‍കിയത് എന്ന കാര്യം അവിനാഷും തുറന്നു സമ്മതിക്കുന്നില്ല. സന്തോഷും അവിനാഷും പറയുന്നതില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്.
from mangalam.com https://ift.tt/2AG0Avn
via IFTTT
No comments:
Post a Comment