ഷില്ലോങ്: മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിൽ ഒരാഴ്ചയായി കുടുങ്ങിക്കിടക്കുന്ന 14തൊഴിലാളികൾ മരിച്ചുവെന്ന് സംശയിക്കുന്നതായി ഔദ്യോഗിക വിവരം. ഡിസംബർ 12 ന് അപകടം നടന്നതിനുശേഷം ഇതുവരെ ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. നൂറിലധികം പേർ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ടെങ്കിലും കുടുങ്ങിയ തൊഴിലാളികളെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഖനിക്ക് സമീപമുള്ള ലെതീൻ നദിയിൽ നിന്ന് ഖനിക്കുള്ളിലേക്ക് വെള്ളം കുതിച്ചുകയറിയതിനെ തുടർന്നാണ് തൊഴിലാളികൾ കുടുങ്ങിപ്പോയത്. 250 അടി വിസ്താരമുള്ള ഖനിക്കുള്ളിൽ ഇപ്പോൾ എഴുപതടിയോളമാണ് ജലനിരപ്പ്. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുൾപ്പെടെയുള്ള രക്ഷാപ്രവർത്തക സംഘത്തിൽ എട്ടു മുങ്ങൽ വിദഗ്ധരുണ്ടെങ്കിലും ഇവർക്ക് 30-40 അടി ആഴത്തിൽ മാത്രമേ പരിശോധന നടത്താനാവൂ. കിഴക്കൻ ജെയ്ൻതിലിയ കുന്നുകളിലാണ് എലിമടകൾ(rat-hole) എന്നറിയപ്പെടുന്ന തുരങ്കങ്ങളുള്ള കൽക്കരി ഖനികൾ സ്ഥിതി ചെയ്യുന്നത്. ഖനിയിലെത്തുന്ന വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് ഒഴിവാക്കുന്ന ഷാഫ്റ്റുകൾ നദീ നിരപ്പിനേക്കാൾ പതിനൊന്നടി താഴ്ചയിലാണ് സ്ഥാപിച്ചിരിക്കുന്നത്. നദിയിലെ ജലനിരപ്പുയർന്നപ്പോൾ സ്വാഭാവികമായും ഷാഫ്റ്റുകൾ പണിമുടക്കിയിട്ടുണ്ടാവും എന്നാണ് സംശയം. ഒരു മാസത്തോളം തുടർച്ചയായി 20 ഷാഫ്റ്റുകൾ മുഴുവൻ സമയം പ്രവർത്തിച്ചാൽ മാത്രമേ ഖനിക്കുള്ളിൽ ഇപ്പോൾ നിറഞ്ഞിരിക്കുന്ന വെള്ളം മുഴുവൻ ഒഴിവാക്കാനാവൂ എന്നാണ് വിദഗ്ധർ പറയുന്നത്. ഇക്കാരണത്താലാണ് ഉള്ളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരണോയെന്ന് അധികൃതർക്ക് ആശങ്കയുള്ളത്. ഈ ഖനികളിൽ പ്രവർത്തനങ്ങൾ നിരോധിച്ച് 2014 ഏപ്രിൽ ഏഴിന് ഉത്തരവിറങ്ങിയിരുന്നു. ഖനികളിൽ ബാക്കിയുള്ള കൽക്കരി നീക്കം ചെയ്യുക എന്ന പ്രവൃത്തി മാത്രമേ അനുവദനീയമായിരുന്നുള്ളൂ. എന്നാൽ നിരോധനം ലംഘിച്ചും ഖനനം തുടർന്നു വരികയായിരുന്നു. ഇപ്പോൾ തൊഴിലാളികൾ കുടുങ്ങിയ ഖനിയുടെ ഉടമ ഒളിവിലാണ്. Content Highlights: Labourers Trapped Inside Meghalaya Mine Feared Dead, Meghalaya Mine
from mathrubhumi.latestnews.rssfeed https://ift.tt/2UWya9E
via
IFTTT
No comments:
Post a Comment