പെർത്ത്: ആരാധകർ പ്രതീക്ഷിച്ച അദ്ഭുതങ്ങളൊന്നും അവസാന ദിനത്തിൽ വാക്കയിൽ നടന്നില്ല. പെർത്തിലെ തീപാറുന്ന പിച്ചിൽ ഓസ്ട്രേലിയയുടെ തകർപ്പൻ ബൗളിങിനു മുന്നിൽ ആദ്യ സെഷനിൽ തന്നെ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു. രണ്ടാം ഇന്നിങ്സിൽ 287 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ഓസീസ് ബൗളർമാർ 140 റൺസിന് ചുരുട്ടിക്കെട്ടി. അഞ്ചിന് 112 റൺസെന്ന നിലയിൽ അവസാനദിനം ബാറ്റെടുത്ത ഇന്ത്യയ്ക്ക് വെറും 28 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 30 റൺസ് വീതമെടുത്ത അജിങ്ക്യ രഹാനെയും ഋഷഭ് പന്തും മാത്രമാണ് ഇന്ത്യൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഇതോടെ 146 റൺസിന്റെ ആധികാരിക ജയം ഓസീസ് സ്വന്തമാക്കി. ഹനുമ വിഹാരി (28), മുരളി വിജയ് (20), ക്യാപ്റ്റൻ വിരാട് കോലി (17) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്നു പേർ അക്കൗണ്ട് തുറക്കാതെ പുറത്തായി. മൂന്നു വിക്കറ്റ് വീതമെടുത്ത മിച്ചൽ സ്റ്റാർക്കും നഥാൻ ലിയോണും ചേർന്നാണ് ഇന്ത്യയെ തകർത്തത്. ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 1-1 ന് സമനിലയായി. ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു. സ്കോർ: ഓസ്ട്രേലിയ 326, 243; ഇന്ത്യ 283, 140 ഹനുമ വിഹാരി (28), ഋഷഭ് പന്ത് (30), ഉമേഷ് യാദവ് (2), ഇഷാന്ത് ശർമ (0), ജസ്പ്രീത് ബുംറ (0) എന്നിവരുടെ വിക്കറ്റുകളാണ് അഞ്ചാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. വിഹാരിയുടെ വിക്കറ്റാണ് ചൊവ്വാഴ്ച ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. വിഹാരിയെ സ്റ്റാർക്ക് ഹാരിസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. വൈകാതെ ഋഷഭ് പന്ത് നഥാൻ ലിയോണിന് കീഴടങ്ങി. ഉമേഷ് യാദവിനെ സ്റ്റാർക്കും പുറത്താക്കി. പിന്നാലെ കമ്മിൻസ് ഒരേ ഓവറിൽ ഇഷാന്തിനെയും ബുംറയേയും പുറത്താക്കിയതോടെ ഇന്ത്യൻ പതനം പൂർത്തിയായി. രാഹുലേ മടങ്ങുക ഇന്ത്യയ്ക്ക് രണ്ട് വാലുണ്ടെന്ന് തോന്നുന്നു. ഒന്നു തുടക്കത്തിലും മറ്റൊന്ന് ഒടുക്കത്തിലും. തുടർച്ചയായ രണ്ടാമിന്നിങ്സിലും ഇന്ത്യൻ ഓപ്പണിങ് നിര പരാജയപ്പെട്ടു. ആദ്യ ഇന്നിങ്സിൽ മുരളി വിജയ് ആണ് സംപൂജ്യനായി മടങ്ങിയതെങ്കിൽ ഇത്തവണ ലോകേഷ് രാഹുലിനായിരുന്നു ആ നിയോഗം. മിച്ചൽ സ്റ്റാർക്കെറിഞ്ഞ ആദ്യ ഓവറിന്റെ നാലാം പന്തിൽ തന്നെ രാഹുലിന്റെ കുറ്റി തെറിച്ചു. നാലാം ഓവറിൽ ചേതേശ്വർ പുജാരയെ (4) ടിം പെയ്നിന്റെ കൈകളിലെത്തിച്ച് ഹേസൽവുഡ് ഇന്ത്യയ്ക്ക് വീണ്ടും പരിക്കേൽപ്പിച്ചു. ഏഴാംവട്ടം ലിലോൺ വിരാട് കോലിയെ പുറത്താക്കുന്നത് ഒരു കലയാണെങ്കിൽ അതിലെ പിക്കാസോയാണ് നഥാൻ ലിയോൺ. മൂന്നാം വിക്കറ്റിൽ മുരളി വിജയും (20) വിരാട് കോലിയും (17) ഇന്ത്യയെ മുന്നോട്ട് നയിച്ചു. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ ലിയോണിനുമുന്നിൽ കോലിക്ക് വീണ്ടും അടിതെറ്റി. ഒന്നാം സ്ലിപ്പിൽ ഉസ്മാൻ ഖവാജയാണ് കോലിയുടെ ക്യാച്ചെടുത്തത്. ടെസ്റ്റിൽ ഏഴാം തവണയാണ് ലയണിനുമുന്നിൽ കോലിക്ക് അടിതെറ്റുന്നത്. കോലിയെ ഏറ്റവും കൂടുതൽ പുറത്താക്കിയതും മറ്റാരുമല്ല. സ്കോർ ബോർഡിൽ ഏഴുറൺസ് കൂടി വന്നതോടെ വിജയ്യെ ഹേസൽവുഡ് പെയ്നിന്റെ കൈകളിലെത്തിച്ചു. പ്രതീക്ഷ നൽകി രഹാനെ പ്രതിരോധമല്ല ആക്രമണമാണ് നല്ലത് എന്നായിരുന്നു രഹാനെയുടെ മനസ്സിൽ. വന്നയുടനെതന്നെ രഹാനെ അത് നടപ്പാക്കുകയും ചെയ്തു. 47 പന്ത് നേരിട്ട രഹാനെ 30 റൺസെടുത്തു. ഇതിൽ രണ്ട് ഫോറും ഒരു സിക്സും പിറന്നു. ഓസീസ് ബൗളർമാരെ പ്രയാസംകൂടാതെ നേരിട്ട രഹാനെയെ ഹേസൽവുഡിന്റെ പന്തിൽ ട്രാവിസ് ഹെഡ് ഗള്ളിയിൽ പിടികൂടി. അപ്പോൾ സ്കോർബോർഡിലുണ്ടായിരുന്നത് 98 റൺസ് മാത്രം. ഷമിയുടെ ആറാട്ട് ആറു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെ ബൗളിങ് പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയലക്ഷ്യം കുറച്ചത്. തിങ്കളാഴ്ച വിക്കറ്റില്ലാത്ത ആദ്യ സെഷന് ശേഷം ഷമി ഓസീസ് ബാറ്റ്സ്മാൻമാർക്ക് നാശം വിതച്ചു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 4-ന് 190 റൺസെന്ന ശക്തമായ നിലയിൽനിന്ന് 243 റൺസിൽ ഓസീസിനെ ചുരുട്ടിക്കെട്ടാൻ ബൗളർമാർക്കായി. ഇതിൽ ഷമിയുടെ മാത്രം സംഭാവന 4 വിക്കറ്റ്. വിട്ടുകൊടുത്തത് 26 റൺസ് മാത്രം. ഷമിയുടെ പേസിനും ബൗൺസിനും മുന്നിൽ ഓസീസ് ബാറ്റ്സ്മാൻമാർക്ക് മറുപടിയില്ലായിരുന്നു. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റെടുത്ത ഷമി ഈ വർഷം ഇന്ത്യയ്ക്കു പുറത്തു നടന്ന ടെസ്റ്റുകളിൽ നേടിയത് 42 വിക്കറ്റുകൾ. ഒരു വർഷം 41 വിക്കറ്റെടുത്ത അനിൽ കുംബ്ലെയുടെ റെക്കോഡും ഷമി മറികടന്നു. നേരത്തെ ഓസീസിന്റെ 326 റൺസ് പിന്തുടർന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 283 റൺസിന് അവസാനിച്ചിരുന്നു. ഓസീസിനായി സ്പിന്നർ നഥാൻ ലിയോൺ അഞ്ചു വിക്കറ്റ് വീഴ്ത്തി. ഒരു സ്പെഷലിസ്റ്റ് സ്പിന്നർ പോലുമില്ലാതെ പെർത്തിൽ ഇറങ്ങിയ ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ലിയോണിന്റെ പ്രകടനം. ക്യാപ്റ്റൻ വിരാട് കോലിയുടെ സെഞ്ചുറിയായിരുന്നു മൂന്നാം ദിനത്തിലെ പ്രത്യേകത. 81-ാം ഓവറിലെ രണ്ടാം പന്തിൽ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ ബൗണ്ടറി കടത്തിയാണ് കോലി തന്റെ 25-ാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയത്. സെഞ്ചുറി നേടിയ വിരാട് കോലിയെ പാറ്റ് കമ്മിൻസ് പുറത്താക്കുകയായിരുന്നു. 257 പന്തിൽ 13 ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടെ 123 റൺസെടുത്ത കോലിയെ പാറ്റ് കമ്മിൻസിന്റെ പന്തിൽ സ്ലിപ്പിൽ പീറ്റർ ഹാൻഡ്സ്കോമ്പ് പിടികൂടുകയായിരുന്നു. പന്ത് നിലത്ത് മുട്ടിയെന്ന സംശയത്തെ തുടർന്ന് തീരുമാനം തേർഡ് അമ്പയർക്ക് വിടുകയായിരുന്നു. ഈ സെഞ്ചുറിയോടെ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരങ്ങളിൽ മൂന്നാം സ്ഥാനത്തെത്താനും കോലിക്ക് കഴിഞ്ഞു. ഓസ്ട്രേലിയക്കെതിരേ കോലി നേടുന്ന ഏഴാമത്തെ സെഞ്ചുറിയാണ് പെർത്തിലേത്. 216 പന്തുകളിൽ നിന്നാണ് കോലി സെഞ്ചുറി തികച്ചത്. ഇതോടെ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 25 സെഞ്ചുറികൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ കോലി രണ്ടാമതെത്തി. 127-ാം ഇന്നിങ്സിലാണ് കോലി ഈ നേട്ടത്തിലെത്തിയത്. വെറും 68 ഇന്നിങ്സുകളിൽ നിന്ന് 25 സെഞ്ചുറികൾ നേടിയ ഡോൺ ബ്രാഡ്മാനാണ് പട്ടികയിൽ ഒന്നാമത്.
from mathrubhumi.latestnews.rssfeed https://ift.tt/2S9aIUW
via
IFTTT
No comments:
Post a Comment