തിരുവനന്തപുരം: നിലവിലെ അന്വേഷണ സംഘത്തോട് സഹകരിക്കില്ലെന്ന് നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വിജി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. വാഹനത്തിന് മുന്നിൽ സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞ് ഏഴ് ദിവസം കടന്നുപോയിട്ടും നടപടികളൊന്നും സ്വീകരിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ശ്രമിച്ചിരുന്നെങ്കിൽ പ്രതിയെ നേരത്തെ പിടികൂടാമായിരുന്നു. അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്.പി വീട്ടിലെത്തിയെങ്കിലും മൊഴിയെടുക്കാതെയാണ് മടങ്ങിയതെന്നും വിജി പറഞ്ഞു. കേസ് സിബിഐക്ക് വിട്ടില്ലെങ്കിൽ കോടതിയുടെ മേൽനോട്ടത്തിൽ വേണം അന്വേഷണം നടത്താൻ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയിൽ ഹർജി നൽകുമെന്നും വിജി വ്യക്തമാക്കി. ക്രൈംബ്രാഞ്ച് എസ്.പി ആന്റണിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ സംഭവത്തെ പോലീസ് അപകട മരണമാക്കിത്തീർക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ രംഗത്ത് വന്നിരുന്നു. വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സനലിന്റെ നാട്ടുകാർ ഉൾപ്പെട്ട ആക്ഷൻ കൗൺസിൽ പദ്ധതിയൊരുക്കുന്നുന്നുണ്ട്. അതിനിടെ കേസിലെ പ്രതി ഡിവൈ.എസ്.പി. ഹരികുമാർ ഒളിവിൽക്കഴിയുന്ന സ്ഥലം കണ്ടെത്തിയതായി സൂചനയുണ്ട്. മൂന്നാറിനടുത്ത് കേരള-തമിഴ്നാട് അതിർത്തിക്കു സമീപം ഇയാൾ ഉള്ളതായാണ് വിവരം ലഭിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2QA7I2Q
via
IFTTT
No comments:
Post a Comment