പാലക്കാട്: പി.കെ ശശി എം.എൽ.എയ്ക്കെതിരെ സി.പി.എമ്മിന് പരാതി നൽകിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സി.പി.എം കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നൽകി. എം.എൽ.എയ്ക്ക് എതിരായ പാർട്ടിതല അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായാണ് പുതിയ പരാതിയിലെ ആരോപണം. നേരത്തെ താൻ നൽകിയ പരാതിയിൽ കമ്മീഷൻ അന്വേഷണം നടത്തിയെങ്കിലും ഇക്കാര്യത്തിൽ നടപടിയൊന്നും ഉണ്ടാകുന്നില്ല. സംശയാസ്പദമായ പെരുമാറ്റമാണ് പാർട്ടി നേതൃത്വത്തിൽ നിന്നും ഉണ്ടാവുന്നത്. പി.കെ ശശിക്കെതിരായ അന്വേഷണം നടക്കുമ്പോഴും അദ്ദേഹം പൊതുപരിപാടിയിൽ പങ്കെടുക്കുന്നു. സംശയാസ്പദമായ ഇടപെടലുകൾ പി.കെ ശശി നടത്തുന്നതായും പെൺകുട്ടി നൽകിയ പുതിയ പരാതിയിൽ പറയുന്നു. കമ്മീഷൻ അംഗമായ കേന്ദ്ര കമ്മറ്റി അംഗത്തോടൊപ്പം പി.കെ ശശി ഒന്നരമണിക്കൂർ ചർച്ച നടത്തിയതായി മാധ്യമങ്ങളിൽ വാർത്ത വരുന്നതായും പെൺകുട്ടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര കമ്മറ്റി അംഗത്തോടൊപ്പം പി.കെ ശശി പൊതുപരിപാടികളിൽ പങ്കെടുക്കുകയും ഇതിന്റെ ഫോട്ടോകൾ പോസ്റ്ററുകളായി ജില്ലയിൽ ഉടനീളം പതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനം ഇക്കാര്യത്തിൽ സംശയാസ്പദമാണെന്ന് ഇവർ പരാതിയിൽ ആരോപിക്കുന്നു. പുതിയ പരാതിയോടൊപ്പം ശബ്ദരേഖ ഉൾപ്പടെയുള്ള തെളിവുകളും വനിതാ നേതാവ് നൽകിയിട്ടുണ്ട്. പരാതിയിലെ ആരോപണങ്ങൾ തെളിയിക്കുന്ന ശബ്ദരേഖയാണ് ഇതെന്നാണ് വിവരം. തന്റെ പരാതി പിൻവലിപ്പിക്കാനായി പാർട്ടി നേതാക്കൾ ഉൾപ്പടെയുള്ളവർ ശ്രമം നടത്തിയതായും പുതിയ പരാതിയിൽ വനിതാനേതാവ് വ്യക്തമാക്കുന്നു. ഇവർ താനുമായി നേരിട്ട് സംസാരിക്കുകയും തനിക്ക് പല വാഗ്ദാനങ്ങളും നൽകുകയുണ്ടായി എന്നും ഇവർ വ്യക്തമാക്കുന്നു. ഈ പരാതിയിൽ ഉചിതമായ നടപടി ഉണ്ടാവണമെന്നും ഇവർ ആവശ്യപ്പെടുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2yWF8C6
via
IFTTT
No comments:
Post a Comment