ബാങ്കോക്ക്: കൗമാരക്കാരായ എഴുപതിലേറേ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥനെ തായ്ലൻഡ് പോലീസ് പിടികൂടി. തായ്ലൻഡ് സൈന്യത്തിലെ സെർജന്റ് മേജറായ ജക്രിത് ഖോംസിനെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. 43കാരനായ ഇയാൾ എച്ച്.ഐ.വി ബാധിതനാണെന്നും, 18 വയസ്സിന് താഴെയുള്ള എഴുപതിലേറേ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ചെടുത്തതിനുശേഷമാണ് പ്രതി കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയത്. 13നും 18 വയസ്സിനും ഇടയിലുള്ള ആൺകുട്ടികളായിരുന്നു ഇയാളുടെ ഇരകൾ. കുട്ടികളുമായി സൗഹൃദം സ്ഥാപിക്കാൻ ഒട്ടേറെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഗേ ഡേറ്റിങ് ആപ്ലിക്കേഷനായ ബ്ലൂഡും ഉപയോഗിച്ചിരുന്നു. കുട്ടികളുമായി ചാറ്റിങിലൂടെ ബന്ധം സ്ഥാപിച്ചശേഷം നഗ്നചിത്രങ്ങൾ കൈമാറുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുന്നതുമായിരുന്നു ഇയാളുടെ രീതി. നഗ്നചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മിക്ക കുട്ടികളെയും പീഡനത്തിനിരയാക്കിയത്. സൈനിക ഉദ്യോഗസ്ഥന്റെ പീഡനത്തിനിരയായ കുട്ടികളിൽ ചിലർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതി ലഭിച്ചതിന് പിന്നാലെ തായ്ലൻഡ് പോലീസ് സംഘം ഖോൻകെയ്ൻ പ്രവിശ്യയിലെവീട്ടിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിനിടെ പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത ചില മരുന്നുകൾ ഇയാൾ എച്ച്.ഐ.വി ബാധിതനാണെന്ന സംശയമുണർത്തി. തുടർന്ന് എച്ച്.ഐ.വി രോഗികൾ കഴിക്കുന്ന മരുന്നുകളാണിതെന്ന് പോലീസ് സംഘം സ്ഥിരീകരിച്ചു. ശേഷം പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെ എച്ച്.ഐ.വി പോസിറ്റീവാണെന്നും വ്യക്തമായി. ഇതോടെ സൈനിക ഉദ്യോഗസ്ഥനിൽനിന്ന് കുട്ടികളിലേക്ക് എച്ച്.ഐ.വി ബാധ പകർന്നിട്ടുണ്ടാകുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. അതേസമയം. നിലവിൽ ആറ് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ലൈംഗികബന്ധം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, ബ്ലാക്ക്മെയിൽ ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. തായ്ലൻഡ് നിയമപ്രകാരം വർഷങ്ങളോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അതേസമയം, സംഭവത്തിൽ ഇനിയും വിശദമായ അന്വേഷണം നടത്തുമെന്നും, ഇരകളായ കൂടുതൽപേരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2JSSnIb
via
IFTTT
No comments:
Post a Comment