തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ മുന്നാക്ക സമുദായങ്ങളിൽനിന്ന് എതിർപ്പ് രൂക്ഷമായ സാഹചര്യത്തിൽ ഈ വിഭാഗങ്ങളെ കൂടെ നിർത്താൻ സർക്കാരിന്റെ നിർണായകനീക്കം. ദേവസ്വംബോർഡുകളിൽ മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം പ്രാബല്യത്തിലാക്കാനുള്ള നടപടി ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിക്കാനാണെന്ന് കരുതുന്നു.തിരുവിതാംകൂർ, കൊച്ചിൻ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വംബോർഡുകളിലെ ഒഴിവുകളിലാണ് സംവരണം നടപ്പാക്കുക. പ്രത്യേക ചട്ടം അംഗീകരിച്ചതോടെ സംവരണം നടപ്പാകും. ഇതിനായി നിയമനിർമാണം നേരത്തേ നടത്തിയിരുന്നെങ്കിലും ഭരണഘടനാപരമായി നിലനിൽക്കുമോ എന്ന ആശങ്കയിൽ ചട്ട രൂപവത്കരണം വൈകിക്കുകയായിരുന്നു.മുന്നാക്കക്കാരിൽ സാമ്പത്തിക പിന്നാക്കമായവർക്ക് പൊതുനിയമനങ്ങളിൽ 10 ശതമാനം സംവരണം വേണമെന്നത് എൻ.എസ്.എസ്. അടക്കമുള്ള സംഘടനകളുടെ ദീർഘകാല ആവശ്യമാണ്. ഇതിനുള്ള ആദ്യപടിയായി ദേവസ്വംനിയമനങ്ങളിലെങ്കിലും സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.പിന്നാക്കസംവരണം നിലനിർത്തി മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം കൊണ്ടുവരുന്നത്, ആകെ സംവരണം 50 ശതമാനം കടക്കരുതെന്ന വ്യവസ്ഥയ്ക്ക് എതിരാകും. സംവരണ ഘടനയിൽ മാറ്റം വരുത്തുന്നത് സാമൂഹികമായി വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം നിയമനങ്ങളിൽ മാത്രം മുന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ദേവസ്വംനിയമനങ്ങളിൽ ഹിന്ദുക്കളിലെ സംവരണവിഭാഗങ്ങൾക്ക് 32 ശതമാനം സംവരണമാണ് ചട്ടപ്രകാരമുണ്ടായിരുന്നത്. അഹിന്ദുക്കൾക്ക് ദേവസ്വം ബോർഡുകളിൽ നിയമനം നൽകാത്തതിനാൽ അവർക്കുള്ള 18 ശതമാനം സംവരണം ഓപ്പൺ മെറിറ്റിലേക്ക് മാറിയിരുന്നു. ആ 18 ശതമാനം സംവരണം ആനുപാതികമായി പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതിക്കാർക്കും കൂട്ടി നൽകുന്നതിനൊപ്പം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാർക്കുകൂടി നൽകും.നിലവിൽ 14 ശതമാനം സംവരണമുള്ള ഈഴവ വിഭാഗത്തിന് ഇതോടെ 17 ശതമാനം സംവരണം ലഭിക്കും. പട്ടികജാതി വിഭാഗസംവരണം എട്ടിൽനിന്ന് പത്തുശതമാനമായി ഉയരും. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള മൂന്നു ശതമാനം ആറായും കൂടും.അതേസമയം, ശബരിമല പ്രശ്നത്തിൽ ഒരുമിച്ച് നിൽക്കുന്ന ഹിന്ദുസമൂഹത്തെ പലതട്ടിലാക്കാനാണ് സംവരണപ്രശ്നം എടുത്തിട്ടതെന്ന വിമർശനവും ഉയരുന്നുണ്ട്. സംവരണത്തിന്റെ പേരിലുള്ള തർക്കത്തിനല്ല, ഇപ്പോഴത്തെ പ്രശ്നം ശബരിമലയിലെ ആചാര സംരക്ഷണമാണെന്നും എൻ.എസ്.എസ്. നിലപാടെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2SHlDWf
via
IFTTT
No comments:
Post a Comment