പാരിസ്: ആന്റിബയോട്ടിക് ഔഷധങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള സൂപ്പർ സൂക്ഷ്മാണുക്കൾ അനിയന്ത്രിതമായി പെരുകുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിനാളുകൾക്ക് ഈ രോഗാണുക്കളുടെ അക്രമണത്തിൽ ജീവഹാനി ഉണ്ടാകുമെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലുള്ളത്. യൂറോപ്പിലേയും തെക്കേ അമേരിക്കയിലേയും ഓസ്ട്രേലിയയിലും ജനങ്ങളാണ് ബാക്ടീരിയ വിഭാഗത്തിൽ പെടുന്ന ഈ സൂപ്പർ ബഗുകളുടെ ആക്രമണത്തിനിരയാവാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. 2015 ൽ യൂറോപ്പിലെ 33,000 പേരുടെ ജീവൻ ഇത്തരത്തിൽ ബാക്ടീരിയ കവർന്നതായി ഈയാഴ്ച പുറത്തുവന്ന മറ്റൊരു പഠനറിപ്പോർട്ടിൽ പറയുന്നു. ആശുപത്രികളിലെ അടിസ്ഥാനശുചിത്വം, പൊതുജനാരോഗ്യം എന്നിവ പാലിക്കുന്നതിൽ നിഷ്കർഷ പുലർത്തണമെന്നും ആന്റിബയോട്ടിക് ഔഷധങ്ങളുടെ അനാവശ്യഉപയോഗം കുറയ്ക്കണമെന്നും ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോ-ഓപറേഷൻ ആൻഡ് ഡിവലപ്മെന്റ് (ഒഇസിഡി) അറിയിച്ചു. ഇത്തരം കാര്യങ്ങളിലെ അശ്രദ്ധ അപകടകരമായ ഭവിഷ്യത്ത് ഉളവാക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. 2050 ഓടെ 25 ലക്ഷത്തോളം ആളുകൾ ഈ ബാക്ടീരിയബാധ കാരണം മരിക്കുമെന്നാണ് ഒഇസിഡിയുടെ നിർണായക റിപ്പോർട്ട് പറയുന്നത്. ഈ രോഗാണുബാധയുടെ ചികിത്സയ്ക്കായി 3.5 ബില്യൺ ഡോളർ ഓരോ കൊല്ലവും ചിലവാക്കേണ്ടി വരുമെന്നാണ് കണക്ക്. നിലവിൽ ലോകരാജ്യങ്ങൾ ഔഷധപ്രതിരോധശേഷിയുള്ള രോഗാണുക്കളെ നിയന്ത്രിക്കാൻ ആകെ ആരോഗ്യപരിപാലന ചെലവിന്റെ പത്തു ശതമാനത്തോളം ചെലവിടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള ഔഷധങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന സൂക്ഷ്മാണുക്കളുടെ എണ്ണം വർധിക്കുന്നത് 2030 ഓടെ നാലു മുതൽ ഏഴു വരെ തവണ ഇരട്ടിയായെന്നാണ് ഇപ്പോഴത്തെ പഠനനിഗമനം. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും അമിതോപയോഗവും നിയന്ത്രിച്ചില്ലെങ്കിൽ നേരിടേണ്ടിവരുന്നത് ഗുരുതര പ്രത്യാഘാതങ്ങളായിരിക്കുമെന്നാണ് വിദഗ്ധസംഘത്തിന്റെ മുന്നറിയിപ്പ്. ലക്ഷക്കണക്കിനാളുകളുടെ ജീവനു ഭീഷണിയായേക്കാവുന്ന ബാക്ടീരിയയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ അടിയന്തിരമായി നടപ്പാക്കണമെന്നും സംഘം നിർദേശിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2zAunVK
via
IFTTT
No comments:
Post a Comment