തിരുവനന്തപുരം: മകളുടെ ഫീസടക്കാൻ പോയ വീട്ടമ്മയെ ദുരൂഹസാഹചര്യത്തിൽ കാണാതായി. പുനലൂർ സ്വദേശി ബീനയെയാണ് നവംബർ ഒന്ന് വ്യാഴാഴ്ച മുതൽ കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും സൂചനയൊന്നും ലഭിച്ചില്ല. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ബീന വീട്ടിൽനിന്ന് സ്വന്തം സ്ഥാപനത്തിലേക്ക് പോയത്. പിന്നീട് ഉച്ചയ്ക്ക് രണ്ടരമണിയോടെ ഇവിടെനിന്ന് മകളുടെ കോളേജിലേക്കെന്ന് പറഞ്ഞ് പോയി. മകളുടെ ഫീസടക്കാനുണ്ടെന്ന് പറഞ്ഞാണ് വട്ടപ്പാറയിലെ കോളേജിലേക്ക് യാത്രതിരിച്ചത്. എന്നാൽ ഇതിനുശേഷം ബീനയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പണമെടുക്കാൻ ബാങ്കിലേക്ക് പോകുമെന്ന് പറഞ്ഞെങ്കിലും വീട്ടമ്മ ബാങ്കിലും എത്തിയിരുന്നില്ല. ബീനയെക്കുറിച്ച് കോളേജിൽ അന്വേഷണം നടത്തിയെങ്കിലും ഇവിടെയും വന്നിരുന്നില്ലെന്നാണ് കണ്ടെത്തിയത്. ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടമ്മയെ കാണാതായ സംഭവത്തിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. സമീപപ്രദേശങ്ങളിലെ മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ഇതിനിടെ കൊട്ടാരക്കരയിലെ സി.സി.ടി.വിയിൽനിന്ന് വീട്ടമ്മ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. കൊട്ടാരക്കരയിൽവച്ച് ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയെന്നും പോലീസ് കണ്ടെത്തി. എന്നാൽ ഇതിനുശേഷം എന്തുസംഭവിച്ചുവെന്നതിൽ വ്യക്തതയില്ല. ബീനയ്ക്ക് കുടുംബപ്രശ്നങ്ങളോ ശത്രുക്കളോ ഇല്ലെന്ന് ബന്ധുക്കൾ മൊഴിനൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2OvcJYV
via
IFTTT
No comments:
Post a Comment