അഴീക്കോട്ടെ വാശി കോടതി കയറിയപ്പോൾ കെ.എം ഷാജിക്കും യുഡിഎഫിനും തിരിച്ചടി. വോട്ടെണ്ണിയപ്പോൾ തോറ്റ നികേഷ്കുമാറിനും സിപിഎമ്മിനും കോടതി വിധി അനുകൂലമായി. തിരഞ്ഞെടുപ്പിൽ വർഗീയമായി വോട്ടുപിടിച്ചുവെന്ന ഗുരുതരമായ കുറ്റത്തിന്റെ പേരിൽ ആറ് വർഷത്തേക്ക് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. അപ്പീലിൽ സുപ്രീംകോടതിയിൽ നിന്ന് അനുകൂല ഉത്തരവ്(താത്കാലിക സ്റ്റേ) കിട്ടിയില്ലെങ്കിൽ അഴീക്കോട് സമീപഭാവിയിൽ തന്നെ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാകും. അച്ഛന്റെ ചരമവാർഷിക ചടങ്ങിൽ പങ്കെടുമ്പോഴാണ് എംവി നികേഷ്കുമാർ കോടതിയുടെ അനുകൂല വിധിവിവരം അറിയുന്നത്. ഷാജിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു നികേഷിന്റെ ഹർജിയിലെ ആവശ്യം. ഷാജിയെ അയോഗ്യനാക്കിയെങ്കിലും നികേഷിനെ വിജയിയായി പ്രഖ്യാപിക്കാൻ പക്ഷേ ജസ്റ്റിസ് പി.ഡി രാജൻ തയ്യാറായില്ല. പകരം വീണ്ടും തിരഞ്ഞെടുപ്പിന് ഉത്തരവിടുകയായിരുന്നു. എം.വി.ആർ. നാലാം ചരമ വാർഷിക ദിനത്തിൽ കണ്ണൂരിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ‚ കെ.എം.ഷാജിക്കെതിരെ വന്ന കോടതി വിധി അറിഞ്ഞതിനെ തുടർന്ന് ഫോണിൽ സംസാരിക്കുന്ന എം.വി.നികേഷ് കുമാർ. -ഫോട്ടോ: ലതീഷ് പൂവത്തൂർ. വീണ്ടും തിരഞ്ഞെടുപ്പ് നടന്നാലും കെ.എം ഷാജിക്ക് മത്സരിക്കാനാകില്ല. ആറ് വർഷത്തേക്കാണ് അയോഗ്യത. ഷാജിയെ പോലെ ജനകീയനായ ഒരാളെ കണ്ടെത്തുക യുഡിഎഫിനും ലീഗിനും വലിയ വെല്ലുവിളിയാകും. പുതിയ സാഹചര്യത്തിൽ മണ്ഡലം തിരിച്ചുപിടിക്കാനുള്ള സുവർണാവസരമായി സിപിഎം കാണുന്നു. കോടതിവിധിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് നടന്നാൽ എം.വി നികേഷ്കുമാർ തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത കൂടുതൽ. നികേഷിനെ വടകരയിൽ ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചാൽ സിപിഎം സ്ഥാനാർഥി തന്നെ മത്സരിച്ചേക്കാം. സുപ്രീംകോടതിയിലും ഷാജിക്ക് തിരിച്ചടിയുണ്ടായാൽ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ അഴീക്കോട് സീറ്റിലേക്കും ഇലക്ഷൻ നടക്കും. സിപിഎമ്മിന്റെ കുത്തക മണ്ഡലമായിരുന്ന അഴീക്കോട്ട് പ്രകാശൻ മാസ്റ്ററെ 400 വോട്ടിന് തോൽപിച്ചാണ് യൂത്ത് ലീഗ് നേതാവായ ഷാജി 2011 ൽ സീറ്റ് പിടിച്ചെടുത്തത്. അന്ന് മുതൽ സീറ്റ് തിരിച്ചുപിടിക്കുക സിപിഎം അഭിമാനപ്രശ്നമായി കണ്ടു. ഷാജിക്കെതിരെ ഉചിതനായ സ്ഥാനാർഥിക്കായുള്ള സിപിഎം അന്വേഷണം ഒടുവിൽ എം.വി നികേഷ്കുമാർ എന്ന മാധ്യമ പ്രവർത്തകനിലെത്തുകയായിരുന്നു. മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ നികേഷിന്റെ സമാനതകളില്ലാത്ത ചില പ്രചാരണ പരിപാടികളും കേരളം കണ്ടതാണ്. കിണറ്റിലിറങ്ങി വെള്ളത്തിന്റെ ശുദ്ധി പരിശോധിച്ചതും അടക്കം നികേഷിന്റെ വേറിട്ട പരീക്ഷണങ്ങളായിരുന്നു അഴീക്കോട് കണ്ടത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അതേ വീറും വാശിയും വോട്ടെണ്ണലിലും പ്രകടമായി. പലതവണ ലീഡ് നില മാറിമറിഞ്ഞ് ഒടുവിൽ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാജിയും യുഡിഎഫും മണ്ഡലം നിലനിർത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖയാണ് കോടതി വിധിക്ക് അടിസ്ഥാനമായ തെളിവായി മാറിയത്. കഷ്ടിച്ച് 20 ശതമാനം മാത്രം മുസ് ലിം വോട്ടർമാർ മാത്രമുള്ള മണ്ഡലത്തിൽ എങ്ങനെയാണ് ഇത്തരമൊരു നോട്ടീസുകൊണ്ട് ജയിക്കാൻ കഴിയുക എന്നതാണ് ഷാജി ചോദിക്കുന്നത്. തന്നെ ജയിപ്പിക്കുന്നതിന് പകരം തോൽപിക്കാനല്ലേ ഇത്തരമൊരു നോട്ടീസുകൊണ്ട് കഴിയൂവെന്നും ഷാജി പറയുന്നു. ബാർ കോഴക്കേസിൽ കോഴ വാങ്ങി, താൻ വിശ്വാസിയല്ല എന്ന പ്രചരിപ്പിക്കാൻ ഇറക്കിയ ലഘുലേഖ അടക്കമുള്ളവയും വർഗീയപ്രചാരണവുമാണ് തോൽവിക്ക് ഇടയാക്കിയതെന്നായിരുന്നു നികേഷ് പരാതിയിൽ ഉന്നയിച്ചത്. കാസർകോട് സീറ്റിൽ യുഡിഎഫ് കള്ളവോട്ടിലൂടെയാണ് ജയിച്ചതെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിൽ വാദം അന്തിമഘട്ടത്തിലാണ്. അതിനിടയിൽ സിറ്റിങ് എംഎൽഎ അബ്ദുൾ റസാഖിന്റെ മരണവും വന്നതോടെ മണ്ഡലം അനാഥമായി. അവിടെയും ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നത് സുരേന്ദ്രന്റെ ഹർജിയിലെ വിധിയോടെയേ ഉണ്ടാകൂ.
from mathrubhumi.latestnews.rssfeed https://ift.tt/2AUHrHp
via
IFTTT
No comments:
Post a Comment