വാഷിങ്ടൺ: ഇറാനിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതിചെയ്യുന്നത് തടയില്ലെന്ന് യു.എസ്. ഇറാനുമേൽ യു.എസ്. ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം നവംബർ അഞ്ചിന് നിലവിൽവരാനിരിക്കേ ആ രാജ്യത്തുനിന്ന് എണ്ണ ഇറക്കുമതിചെയ്യുന്ന ഇന്ത്യയുൾപ്പെടെയുള്ള എട്ടുരാജ്യങ്ങൾക്ക് താത്കാലിക ഇളവ് നൽകുന്നതായി യു.എസ്. വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോ ആണ് അറിയിച്ചത്. ഉപരോധം നിലവിൽവരുന്നതോടെ ഇറാൻ എണ്ണ ഇറക്കുമതി പൂർണമായി അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങളോട് യു.എസ്. ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച ഇക്കാര്യത്തിൽ ഔദ്യോഗികപ്രസ്താവനയുണ്ടാവും. ഇന്ത്യ, ജപ്പാൻ, ദക്ഷിണകൊറിയ, തുർക്കി എന്നിവയുൾപ്പെടെ എട്ടുരാജ്യങ്ങൾക്കാണ് ഇളവ്. ഇറാൻറെ സാമ്പത്തികസ്രോതസ്സ് ലക്ഷ്യമിട്ടാണ് യു.എസ്. ഉപരോധവുമായി മുന്നോട്ടുപോകുന്നത്. ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ തുടർച്ചയായും ഘട്ടം ഘട്ടമായും കുറവുവരുത്തുമെന്ന ഉറപ്പിന്മേലാണ് ഇളവുനൽകുന്നത്. ഇളവ് താത്കാലികം മാത്രമാണ്. രാജ്യങ്ങളിൽ ഇന്ധനവില വർധിക്കുന്നതിനെ പിടിച്ചുനിർത്താനായാണിത് -അധികൃതർ പറഞ്ഞു. ഇളവുലഭിക്കുന്ന വിഷയത്തിൽ ചൈന യു.എസുമായി ചർച്ച നടത്തി വരികയാണെങ്കിലും അവർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഇറാനിൽനിന്ന് ഏറ്റവുംകൂടുതൽ എണ്ണ ഇറക്കുമതിചെയ്യുന്നത് ചൈനയാണ്. ഊർജാവശ്യങ്ങൾക്ക് കൂടുതലും ഇറാൻ എണ്ണയെ ആശ്രയിക്കുന്ന ഏഷ്യയിലെ പ്രധാനരാജ്യങ്ങളെല്ലാം ഇളവാവശ്യപ്പെട്ട് യു.എസിനെ സമീപിച്ചിരുന്നു. ഇറാനിലെ ബാങ്കിങ് സേവനം അവസാനിപ്പിക്കണമെന്ന് ബാങ്കുകൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്കായുള്ള ആഗോള സാമ്പത്തിക ശൃംഖലയായ 'സ്വിഫ്റ്റി'നോട് (സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്യൂണിക്കേഷൻ) യു.എസ്. ട്രഷറിവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2SHlFxl
via
IFTTT
No comments:
Post a Comment