ബെംഗളൂരു: ബി.ജെ.പി.യുടെയും സംഘപരിവാർ സംഘടനകളുടെയും എതിർപ്പിനിടെ സംസ്ഥാനത്ത് ശനിയാഴ്ച ടിപ്പു ജയന്തി ആഘോഷിക്കും. പ്രതിഷേധം കണക്കിലെടുത്ത് വൻസുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കുടക്, ശ്രീരംഗപട്ടണ, ചിത്രദുർഗ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ടിപ്പു ജയന്തി ആഘോഷിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ടിപ്പു ജയന്തി ഹോരാട്ട സമിതി ശനിയാഴ്ച കുടകിൽ ബന്ദിന് ആഹ്വാനംചെയ്തു. സുരക്ഷ കണക്കിലെടുത്ത് ഘോഷയാത്ര അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.സംഘടനകൾക്ക് ആഘോഷം നടത്തുന്നതിന് അനുവാദം നൽകിയിട്ടില്ല. ടിപ്പു സുൽത്താന്റെ ബാനറുകളും പോസ്റ്ററുകളും നിരോധിച്ചു. കുടകിൽ ദ്രുതകർമസേനയടക്കം വൻ പോലീസ് സന്നാഹത്തെയാണ് നിയോഗിച്ചത്. സുരക്ഷാസേനാംഗങ്ങൾ പ്രദേശത്ത് ഫ്ളാഗ് മാർച്ച് നടത്തി. ജില്ലാ ഭരണാധികാരികളുടെ നേതൃത്വത്തിലായിരുക്കും ജയന്തി ആഘോഷം. ജയന്തി ആഘോഷത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പങ്കെടുക്കില്ല. മൂന്നു ദിവസത്തേക്കുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ജയന്തി ആഘോഷത്തെച്ചൊല്ലി സർക്കാരിലും ഭിന്നതയുണ്ട്. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി ആഘോഷത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് അറിയുന്നത്. ടിപ്പു ജയന്തി ആഘോഷിക്കുന്നതിനെ കുമാരസ്വാമി നേരത്തേ എതിർത്തിരുന്നു. എന്നാൽ, കോൺഗ്രസുമായി ചേർന്ന് സഖ്യസർക്കാർ രൂപവത്കരിച്ചതിനുശേഷം കോൺഗ്രസിന്റെ ആവശ്യത്തെ അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ 2014-ൽ സിദ്ധരാമയ്യയാണ് നവംബർ 10-ന് ടിപ്പു ജയന്തി ഔദ്യോഗികമായി ആഘോഷിക്കാൻ തീരുമാനിച്ചത്.കേരളത്തിെന്റ അതിർത്തിജില്ലകളിലും സുരക്ഷ ശക്തമാക്കി. വാഹനപരിശോധനയ്ക്കായി 40 ചെക്ക് പോസ്റ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിൽ 24 മണിക്കൂർ പോലീസ് പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തരസാഹാചര്യം നേരിടാൻ പ്രത്യേക എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരെയും നിയോഗിച്ചിട്ടുണ്ട്. ടിപ്പു ജയന്തി ആഘോഷത്തിനെതിരേ ബെംഗളൂരുവിലും മറ്റ് ജില്ലകളിലും ബി.ജെ.പി. പ്രതിഷേധധർണ നടത്തി. സംസ്ഥാനത്തിന്റെ താത്‌പര്യം കണക്കിലെടുത്ത് ജയന്തി ആഘോഷം ഉപേക്ഷിക്കണമെന്ന് ബി.ജെ.പി. നേതാവ് ബി.എസ്. യെദ്യൂരപ്പ ആവശ്യപ്പെട്ടു. ടിപ്പു ജയന്തി ആഘോഷത്തിൽ പങ്കെടുത്താൽ കുമാരസ്വാമിക്ക് അധികാരം നഷ്ടമാകുമെന്ന് ബി.ജെ.പി. നേതാവ് കെ.എസ്. ഈശ്വരപ്പ പറഞ്ഞു. ബി.ജെ.പി.യുടേത് ഇരട്ടത്താപ്പാണെന്നും രാജ്യസ്നേഹികളെ അവഗണിക്കുന്നത് ബി.ജെ.പി.യുടെ നയമാണെന്നും മന്ത്രി ഡി.കെ. ശിവകുമാർ കുറ്റപ്പെടുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2PimkY4
via
IFTTT
No comments:
Post a Comment