കാഞ്ഞിരപ്പള്ളി: കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് എഴുതിവെച്ചശേഷം വീടുവിട്ട ഭാര്യ, കാമുകനെ വിവാഹം ചെയ്തു. ഭാര്യ ആത്മഹത്യ ചെയ്യുമോയെന്ന് ഭയന്ന ഭർത്താവ് ആത്മഹത്യ ചെയ്തു. ഭർത്താവ് ആത്മഹത്യ ചെയ്ത് ഒരാഴ്ചക്കുള്ളിലാണ് ഭാര്യ കാമുകനെ വിവാഹം ചെയ്തത്. കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം താമസിക്കുന്ന പുത്തൻപുരയ്ക്കൽ സാദിഖ് (32) തൂങ്ങിമരിച്ചതിന് തൊട്ടുപിന്നാലെയാണ് ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശിനി തൻസി(20) കാമുകനെ വിവാഹം കഴിച്ചത്.മണിമല പഴയിടം പുലയാർകുന്നേൽ അജയകുമാറിനെയാണ് (26) തൻസി വിവാഹം കഴിച്ചത്. വിവാഹിതരായ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സാദിഖിനെ കഴിഞ്ഞ 31-ന് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് തലേന്ന് സാദിഖിനോട് പിണങ്ങി തൻസി വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. ഒന്നരവർഷം മുമ്പാണ് ഇവർ വിവാഹിതരായത്. താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും അതിൽ ആർക്കും പങ്കില്ലെന്നും എഴുതിവച്ചശേഷമാണ് തൻസി വീടുവിട്ടത്. പിറ്റേന്ന് ഉച്ചയോടെയാണ് സാദിഖിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭാര്യ ആത്മഹത്യ ചെയ്യുമോയെന്ന് ഭയന്നാണ് സാദിഖ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. നവംബർ ഒന്നിന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം സാദിഖിന്റെ മൃതദേഹം സംസ്കരിച്ചു. എന്നിട്ടും തൻസി തിരിച്ചെത്താതിരുന്നതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതനുസരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അജയകുമാറും തൻസിയും പ്രണയത്തിലാണെന്ന് അറിയാൻ കഴിഞ്ഞു. ഇരുവരും വെള്ളിയാഴ്ച ചേർത്തലയിലുള്ളതായി അറിഞ്ഞ പോലീസ് ചേർത്തല പോലീസിനെ വിവരം അറിയിച്ചു. ചേർത്തല പോലീസ് എത്തിയപ്പോഴേക്കും തൻസിയും അജയകുമാറും തമ്മിലുള്ള വിവാഹം ചേർത്തലയ്ക്ക് സമീപമുള്ള ക്ഷേത്രത്തിൽ നടന്നുകഴിഞ്ഞിരുന്നു. ഇരുവരെയും കസ്റ്റഡിയിലെടുത്ത ചേർത്തല പോലീസ് കാഞ്ഞിരപ്പള്ളി പോലീസിന് കൈമാറി. ആശുപത്രിയിൽ തൻസി ബന്ധുവിന് കൂട്ടിരിക്കുമ്പോഴാണ് മറ്റൊരു രോഗിയോടൊപ്പമെത്തിയ യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് ഇവർ തമ്മിൽ അടുപ്പത്തിലാവുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2RNFmTg
via
IFTTT
No comments:
Post a Comment