പട്‌ന: വിവാഹമോചനത്തിന് അനുവദിച്ചാലേ വീട്ടിലേക്ക് വരൂ എന്ന് ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാർ എം.എൽ.എ.യുമായ തേജ് പ്രതാപ് യാദവ്. ആറുമാസം മുമ്പായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം.വീട്ടുകാരോട് പിണങ്ങി ഒരാഴ്ചമുമ്പ് വീടുവിട്ടിറങ്ങിയ തേജ് ഹരിദ്വാറിലായിരുന്നു. കാലിത്തീറ്റ കുംഭകോണക്കേസിൽ റാഞ്ചിയിലെ ജയിലിലുള്ള അച്ഛൻ ലാലുവിനെ കണ്ട് വിവാഹമോചന ആവശ്യം അവതരിപ്പിച്ചെങ്കിലും മറുപടി അനുകൂലമായിരുന്നില്ല. മകന്റെ ആവശ്യം കേട്ട് മാനസിക സമ്മർദം കൂടിയ ലാലുവിന്റെ ആരോഗ്യനിലയിൽ സാരമായ കുഴപ്പമുണ്ടായതായി ചികിത്സിക്കുന്ന ഡോക്ടർ അറിയിച്ചു.അച്ഛൻ സമ്മതിക്കാത്തതിനെ തുടർന്ന് വീട്ടിലേക്കു മടങ്ങാതെ ക്ഷേത്രദർശനത്തിനുപോയ തേജ് തലയിൽ മയിൽപ്പീലിചൂടി ഷർട്ടിടാതെ ഓടക്കുഴലൂതി നടക്കുന്നത് കണ്ടെന്ന വിവരം വീട്ടുകാർക്ക് ലഭിച്ചിരുന്നു. അമ്മ റാബ്രി ദേവിയെ വിളിക്കുന്നില്ലെങ്കിലും കുടുംബാംഗങ്ങളെ ഫോണിൽ വിളിക്കുന്നുണ്ട്. വീട്ടുകാർ വിവാഹമോചനത്തിന് സമ്മതിക്കുന്നതുവരെ മടങ്ങില്ലെന്ന് ഇവരിലൂടെയാണ് അറിയിച്ചത്. ബോധ്ഗയയിലെ ഹോട്ടലിൽ ഇദ്ദേഹം മുറിയെടുത്തിട്ടുമുണ്ട്.പ്രാദേശിക വാർത്താചാനൽ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ചാനലിനു നൽകിയ ടെലിഫോൺ അഭിമുഖത്തിലൂടെ അനുജൻ തേജസ്വി യാദവിന് പിറന്നാൾ ആശംസനേർന്നു. തേജസ്വി അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്നും താൻ അടുത്തിരുന്ന് കൃഷ്ണൻ അർജുനനെ സഹായിച്ചതുപോലെ സഹായിക്കാമെന്നുമാണ് ആശംസിച്ചത്. തേജസ്വിയും തേജ് പ്രതാപും തമ്മിൽ ഭിന്നതയുണ്ടെന്ന വാർത്തകൾക്കിടയാണ് ഇതുസംഭവിച്ചത്. ലാലുവിന്റെ കുടുംബപ്രശ്നം വാർത്തയാക്കരുതെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തൻ ഭോല യാദവ് മാധ്യമങ്ങളോട് അഭ്യർഥിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2DwZbef
via
IFTTT
No comments:
Post a Comment