ദന്തേവാഡ: അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഛത്തീസ്ഗഢിൽ ആരംഭിച്ചു. മാവോവാദി മേഖലയിലുള്ള 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി 18 മണ്ഡലങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഒന്നരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം വ്യോമസേന ഹെലികോപ്ടർ നിരീക്ഷണവും നടത്തുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി വോട്ടെടുപ്പ് സമയക്രമത്തിലും മാറ്റമുണ്ട്. 10 മണ്ഡലങ്ങളിൽ രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുമണിവരെയും ബാക്കിയിടങ്ങളിൽ എട്ടു മുതൽ അഞ്ചുവരെയുമാണ് വോട്ടെടുപ്പ്. മാവോവാദി മേഖലകളായ ഇവിടങ്ങളിലെ പത്തു മണ്ഡലങ്ങൾ അതീവ പ്രശ്നബാധിത മേഖലകളാണ്. ദന്തേവാഡ, മൊഹ്ളാ മൻപുർ, അന്തഗഡ്, ഭാനുപ്രതാപ്പുർ, കാൻകർ, കേശ്കൽ, കൊണ്ടഗാവ്, നാരായൺപുർ, ബിജാപുർ, കോണ്ട എന്നിവയാണ് ഗുരുതര പ്രശ്നമണ്ഡലങ്ങളായി തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കാക്കുന്നത്. ബി.ജെ.പി. ഭരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയെ കൂടാതെ തെലങ്കാനയിലും മിസോറമിലുമാണ് തിരഞ്ഞെടുപ്പ്. മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്തുകയെന്നത് ബി.ജെ.പി.യുടെ അഭിമാനപ്രശ്നമാണ്. അതുകൊണ്ടുതന്നെ ലോക്സഭാ തിരഞ്ഞെടുപ്പെന്ന ഫൈനലിനുമുമ്പുള്ള സെമിഫൈനലായാണ് ഈ തിരഞ്ഞെടുപ്പുകളെ ദേശീയരാഷ്ട്രീയം പരിഗണിക്കുന്നത്. മൂന്നിടത്തും രാഷ്ട്രീയച്ചൂടുയർത്തി കടുത്ത പ്രചാരണങ്ങളാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലായി പ്രചാരണം മാറി. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിൽ ബി.ജെ.പി.ക്കും കോൺഗ്രസിനും പുറമേ കോൺഗ്രസിൽനിന്നു വിട്ടുപോയ അജിത് ജോഗിയും ശക്തമായി രംഗത്തുണ്ട്. സർക്കാർവിരുദ്ധ തരംഗം ഉയരുന്ന ഈ സംസ്ഥാനങ്ങളെ അട്ടിമറിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം വിയർപ്പൊഴുക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2qJf5tr
via
IFTTT
No comments:
Post a Comment