പമ്പ: ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയ്ക്ക് പുറപ്പെട്ട ഭക്തർ കനത്ത സുരക്ഷാനിയന്ത്രണങ്ങളിൽ കുരുങ്ങി. ആയിരക്കണക്കിന് അയ്യപ്പന്മാർ മണിക്കൂറുകളോളം വഴിയിൽ കാത്തുകിടന്നു. വെള്ളവും ഭക്ഷണവും കിട്ടാതെ ഉച്ചവരെ ദുരിതമായിരുന്നു അവർക്ക്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെല്ലാം ഇതുതന്നെയായിരുന്നു സ്ഥിതി. വരുന്ന എല്ലാവരെയും പ്രതിഷേധക്കാരെപ്പോലെ പോലീസ് കാണാൻ തുടങ്ങിയതാണ് പ്രശ്നമായത്. മാധ്യമങ്ങൾക്കുള്ള നിയന്ത്രണവും ഉച്ചവരെ തുടർന്നു. തന്ത്രി കണ്ഠര് രാജീവരും പമ്പയിൽ സ്കാനറിലൂടെ കടന്നുപോകേണ്ടിവന്നു. അഞ്ചിടങ്ങളിൽ തിരിച്ചറിയൽകാർഡ്, ബാഗ് പരിശോധന കഴിഞ്ഞ് എത്തിയവരെ നിലയ്ക്കലിൽകൂടി തടഞ്ഞതോടെ ഭക്തരുടെ രോഷം അണപൊട്ടി. നിലയ്ക്കൽനിന്ന് പമ്പയിലേക്ക് അയ്യപ്പന്മാർ നടന്നുപോകുന്നതിനും തിങ്കളാഴ്ച പുലർച്ചെ സാക്ഷ്യംവഹിച്ചു. ഞായറാഴ്ച രാത്രിയെത്തിയ ഭക്തരെ പമ്പയിലെത്തിക്കാൻ രാവിലെ എട്ടുമണിയോടെ കെ.എസ്.ആർ.ടി.സി. 15 ബസുകൾ നിലയ്ക്കലിലെത്തിച്ചു. അയ്യപ്പന്മാർ ഇതിൽ കയറിയിരുന്നെങ്കിലും പോലീസ് വാഹനം വിട്ടില്ല. ഇരിങ്ങാലക്കുട സ്വദേശി ശിവാനന്ദൻ എന്ന ഭക്തൻ ഇതോടെ പമ്പയ്ക്ക് നടന്നുതുടങ്ങി. ഇദ്ദേഹത്തെ പോലീസ് തടയാൻ ശ്രമിച്ചെങ്കിലും മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് ഒഴിവാക്കി. അഞ്ഞൂറോളംപേർകൂടി ശരണംവിളിച്ച് പമ്പയിലേക്ക് നടന്നു. ഇതോടെ ഗതാഗതം മുടങ്ങി. 11-ന് തുടങ്ങിയ ബസ് സർവീസും തടസ്സപ്പെട്ടു. നടന്നുവരുന്നവർ പമ്പയിൽ എത്തിയശേഷം വാഹനങ്ങൾ പോയാൽ മതിയെന്ന് ശരണനടത്തക്കാർ അറിയിച്ചു. വാഹനങ്ങളിൽ വന്നവർ അത് സമ്മതിച്ചതോടെ ബഹളം ഒഴിവായി. നിലയ്ക്കൽ-പമ്പ 20 കിലോമീറ്ററിൽ ഭക്ഷണംപോലും കഴിക്കാതെ നടന്ന പലരും തളർന്നുവീണു. ഇവരെ മാധ്യമപ്രവർത്തകരുടെ വാഹനങ്ങളിൽ പമ്പാ ആശുപത്രിയിൽ എത്തിച്ചു. മാധ്യമപ്രവർത്തരെ വിട്ടത് ഒമ്പതിന് രാവിലെ എട്ടുമണിയോടെ മാധ്യമപ്രവർത്തകരെ വിടുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, സമ്മതം ലഭിച്ചില്ല. പിന്നീട് നിരന്തര ആവശ്യത്തെത്തുടർന്ന് ഒമ്പതു മണിയോടെയാണ് പേരുവിവരം ശേഖരിച്ചശേഷം കടത്തിവിട്ടത്. പോലീസ് അകമ്പടിയും ഉണ്ടായിരുന്നു. സന്നിധാനത്തും ബാഗും ക്യാമറകളും മറ്റും വീണ്ടും പരിശോധിച്ചു. തിരുമുറ്റത്ത് തന്ത്രി, മേൽശാന്തി, എക്സിക്യുട്ടീവ് ഓഫീസർ എന്നിവരുടെ ഓഫീസുകൾക്ക് മുന്നിൽ ഡിവൈ.എസ്.പി.മാരെ കാവൽ നിർത്തി. ഇവരെ മറ്റുള്ളവർ കാണുന്നത് തടഞ്ഞു. മാധ്യമപ്രവർത്തകർക്കുപോലും ഇവരെ കാണാൻ കഴിഞ്ഞില്ല. മൊബൈൽ ജാമറും സ്ഥാപിച്ചിരുന്നു. സോപാനത്തും മാധ്യമങ്ങളെ കുറേനേരം തടഞ്ഞു. എത്തിയത് പതിനായിരത്തോളം പേർ പതിനായിരത്തോളം അയ്യപ്പന്മാരാണ് സന്നിധാനത്തേക്ക് എത്തിയത്. പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ടവരെ വടശ്ശേരിക്കര, ളാഹ, ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ എന്നിവിടങ്ങളിലാണ് തടഞ്ഞത്. എല്ലായിടത്തും തിരിച്ചറിയൽ കാർഡ് പരിശോധിച്ചു. ഹിന്ദുസംഘടനാ നേതാക്കളായ വത്സൻ തില്ലങ്കേരി, എം.ടി. രമേശ്, ജെ. നന്ദകുമാർ തുടങ്ങിയവർ സന്നിധാനത്തെത്തിയിട്ടുണ്ട്. ദർശനത്തിന് യുവതിയും കുടുംബവും പമ്പയിൽ ദർശനത്തിനുപോകാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് യുവതിയും കുടുംബവും പമ്പയിലെത്തിയത് ബഹളത്തിനും പ്രതിരോധത്തിനും കാരണമായി. ചേർത്തല അരീപ്പറമ്പ് സ്വദേശി വിജിത്തും ഭാര്യ അഞ്ജുവും (30) ഇവരുടെ രണ്ടുമക്കളുമാണ് തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ പമ്പയിലെത്തിയത്. ഭർത്താവാണ് യുവതിയെ സന്നിധാനത്തേക്കുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രതിഷേധത്തിന് ഇടയുണ്ടെന്ന് പോലീസ് അറിയിച്ചെങ്കിലും ഇവർ മടങ്ങാൻ കൂട്ടാക്കിയില്ല. ഇതോടെ അയ്യപ്പന്മാർ പമ്പയിൽ ശരണം മുഴക്കി പ്രതിഷേധിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല പമ്പാ ആഞ്ജനേയ മണ്ഡപത്തിൽ ശരണമന്ത്രം ജപിച്ചിരുന്ന് പ്രതിഷേധിച്ചു. ഭക്തരും ഒപ്പം കൂടി. യുവതി മടങ്ങണമെന്നായിരുന്നു ആവശ്യം. രാത്രിവൈകിയും പോലീസ് ഇരുകൂട്ടരുമായി സംസാരം തുടരുന്നു. വൈകുന്നേരം കുഞ്ഞിന് ചോറൂണ് ചടങ്ങിനെത്തിയ കുടുംബത്തെ തെറ്റിദ്ധരിച്ച് പമ്പയിൽ തടഞ്ഞു. യുവതിയായ അമ്മ സന്നിധാനത്തേക്ക് പോകാനല്ല വന്നത്. ഒപ്പമുള്ള മറ്റുള്ളവരാണ് കുഞ്ഞുമായി പോകുന്നതെന്ന് അറിയിച്ചതോടെ ബഹളം ശമിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2REn72s
via
IFTTT
No comments:
Post a Comment