ന്യൂഡൽഹി: റഫാൽ ഇടപാടിൽ അനിൽ അംബാനിയുടെ മറ്റൊരു നിഷ്ക്രിയ കമ്പനിയിൽ കൂടി ദസ്സോ ഏവിയേഷൻ നിക്ഷേപം നടത്തിയതായി രേഖകൾ പുറത്തു വന്നു. റിലയൻസ് എയർപോർട്ട് ഡെവലപ്പേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയാണ് ദസ്സോ നിക്ഷപം വഴി 284 കോടി രൂപ ലാഭമുണ്ടാക്കിയത്. ഈ പണം ഉപയോഗിച്ചാണ് നാഗ്പൂരിൽ റിലയൻസ് എയറോ സ്ട്രക്ചർ ഭൂമി വാങ്ങിയതെന്നും രേഖകകൾ വ്യക്തമാക്കുന്നു. ദ വയർ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. റിലയൻസ് എയർപോർട്ട് ഡെവലപ്പേഴ്സ് ലിമിറ്റഡ് എന്ന, നഷ്ടത്തിൽ ഓടുകയും ഒരു രൂപ പോലും ലാഭം ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന കമ്പനിയിൽ ഏതാണ്ട് 4കോടി യൂറോ (334 കോടി രൂപ) ദസ്സോ ഏവിയേഷൻ നിക്ഷേപിച്ചതായാണ് രേഖകൾ. 2017 - 18 സാമ്പത്തിക വർഷത്തിൽ, 34.7% ഓഹരികൾ വാങ്ങിക്കൊണ്ടാണ് ദസ്സോ നിക്ഷേപം നടത്തിയത്. റഫാൽ ഇടപാടിൽ ദസ്സോ ഏവിയേഷൻ റിലയൻസ് ഡിഫൻസിനെ പങ്കളിയാക്കിയതിനെകുറിച്ചുള്ള വിവാദങ്ങൾ നിലനിൽക്കെയാണ്, അനിൽ അംബാനിയുടെ മറ്റൊരു കമ്പനിയിൽ കൂടി ദസ്സോ കമ്പനി നിക്ഷേപം നടത്തിയതിന്റെ രേഖകൾ പുറത്തു വരുന്നത്. മുൻ വർഷങ്ങളിൽ തുടർച്ചയായി, ഒമ്പത് ലക്ഷവും, പത്തര ലക്ഷവും വീതം നഷ്ടം ഉണ്ടാക്കിയ കമ്പനിയിൽ എന്ത് കൊണ്ട് ദസ്സോ പണം നിക്ഷേപിച്ചു എന്ന് വ്യക്തമല്ല. ദസ്സോ ഏവിയേഷന്റെ പ്രവർത്തന മേഖലയുമായി ഒരു ബന്ധവും ഇല്ലാത്ത, ലിസ്റ്റ് ചെയ്യപ്പെടാത്ത ഒരു കമ്പനിയിലാണ് വൻ തുക നിക്ഷേപം നടത്തിയത്. 2015 ൽ മഹാരാഷ്ട്ര എയർപോർട്ട് ഡെവെലപ്മെന്റ് കൗൺസിലിൽ നിന്നും വാങ്ങിയ ഭൂമിയുടെ പണം, ദസ്സോ ഏവിയേഷന്റെ നിഷേപം ലഭിച്ച ശേഷമാണു അനിൽ അംബാനിയുടെ കമ്പനി നൽകിയത് എന്നും രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ നാഗ്പൂരിൽ ഭൂമി ഉള്ളതാണ് റിലയൻസിനെ പങ്കാളിയാക്കാനുള്ള പ്രധാന കാരണമെന്നാണ് ദസ്സോ സി.ഇ.ഓ എറിക് ട്രപ്പിയർ വ്യക്തമാക്കിയത്. വിമാനത്താവളങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കമ്പനിയാണ് ആർഎഡിഎൽ. 2009 ൽ കമ്പനിക്ക് മഹാരാഷ്ടട്ര സർക്കാർ 63 കോടിയുടെ വിമാനത്താവള വികസനത്തിനുള്ള കരാർ നൽകിയിരുന്നു. എന്നാൽ ഇതിന്റെ പ്രവർത്തനങ്ങളിൽ പുരോഗതി കാണാത്തതിനെ തുടർന്ന് ആർഎഡിഎല്ലിൽ നിന്ന് വിമാനത്താവളങ്ങളുടെ ചുമതല തിരികെ എടുക്കാൻ മഹാരാഷ്ട്ര എയർപോർട്ട് ഡെവലെപ്മെന്റ് കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ 2015 ൽ ആർഎഡില്ലിന്റെ സഹ സ്ഥാപനമായ റിലയൻസ് എയ്റോസ്ട്രക്ചറിന് നാഗ്പൂരിൽ 289 ഏക്കർ ഭൂമി മഹാരാഷ്ട്ര എയർപോർട്ട് ഡെവലെപ്മെന്റ് കൗൺസിൽ അനുവദിച്ചു. ഇതിന് ശേഷമാണ് റഫാൽ കരാർ ഒപ്പിടുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2qq18Ri
via
IFTTT
No comments:
Post a Comment