ഇസ്‍ലാമാബാദ്: പാകിസ്താനിൽ മതനിന്ദക്കേസിൽ കുറ്റവിമുക്തയാക്കപ്പെട്ടതോടെ വധഭീഷണി നേരിടുന്ന ആസിയ ബീബിയുടെ ഭർത്താവ് ആഷിഖ് മാസിഹ് യു.എസ്. ഉൾപ്പെടെയുള്ള രാജ്യങ്ങളോട് അഭയമഭ്യർഥിച്ചു. പാകിസ്താനിൽ നിൽക്കുന്നത് ജീവന് ഭീഷണിയാണെന്നും അഭയം നൽകണമെന്നുമാവശ്യപ്പെട്ട് യു.എസ്, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളെയാണ് ആഷിഖ് സമീപിച്ചത്. പ്രവാചകനെ നിന്ദിച്ചെന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യൻ വനിതയായ ആസിയ ബീബിയുടെ ശിക്ഷ പാകിസ്താൻ സുപ്രീംകോടതി ബുധനാഴ്ച റദ്ദാക്കിയതിനുപിന്നാലെ തീവ്രമതസംഘടനകൾ പാകിസ്താനിലെങ്ങും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു.തങ്ങളെ സഹായിക്കണമെന്നും തങ്ങളെ സ്വതന്ത്രരാക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയോടും യു.എസിനോടും കാനഡയോടും ആവശ്യപ്പെടുകയാണെന്ന് വീഡിയോ സന്ദേശത്തിൽ മാസിഹ് പറഞ്ഞു. ആസിയയ്ക്കെതിരേ കലാപത്തിന് നേതൃത്വം നൽകിയ തെഹ്‌രീക് താലിബാനുമായി സർക്കാർ ധാരണയിലെത്തിയ വിവരം തങ്ങളെ കൂടുതൽ ഭയപ്പെടുത്തുന്നെന്ന് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മാസിഹ് വ്യക്തമാക്കി. ആസിയയെ കുറ്റവിമുക്തമാക്കിയ വിധിയ്ക്കെതിരേ പുനഃപരിശോധനാ ഹർജി നൽകുന്നത് തടയില്ലെന്നും അവർക്ക് യാത്രാവിലക്കേർപ്പെടുത്തുമെന്നുമുള്ള സർക്കാർ ഉറപ്പിന്മേലാണ് തെഹ്‍രീക് താലിബാൻ പ്രക്ഷോഭം അവസാനിപ്പിച്ചത്.വധഭീഷണിയെത്തുടർന്ന് ആസിയയുടെ അഭിഭാഷകൻ സെയ്ഫ് മലൂക് ശനിയാഴ്ച പാകിസ്താൻ വിട്ടിരുന്നു. കുറ്റവിമുക്തയായെങ്കിലും ആസിയ ഇപ്പോഴും ജയിലിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2ztwTwT
via
IFTTT
No comments:
Post a Comment