ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യാ പ്രശ്നം രാഷ്ട്രീയായുധമാക്കാൻ ബി.ജെ.പി.യും സംഘപരിവാർ സംഘടനകളും ഒരുങ്ങുന്നു. വികസന അജൻഡയ്ക്കൊപ്പം തീവ്രഹിന്ദുത്വമുദ്രാവാക്യങ്ങളും ഉയർത്തുകയെന്ന തന്ത്രമായിരിക്കും ബി.ജെ.പി. ഇക്കുറി പ്രയോഗിക്കുക. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ നിയമനിർമാണം നടത്തണമെന്ന് ആർ.എസ്.എസിന് പിന്നാലെ സന്ന്യാസിമാരുടെ സമ്മേളനവും ആവശ്യപ്പട്ടത് ഈ നീക്കത്തിന്റെ ഭാഗമായാണ്.അയോധ്യാപ്രശ്നം തിരഞ്ഞെടുപ്പുവരെ സജീവമായി നിലനിർത്താനാണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം. ബി.ജെ.പി., ആർ.എസ്.എസ്. നേതാക്കളും അയോധ്യയിൽ രാമക്ഷേത്ര നിർമാണമെന്ന മുദ്രാവാക്യം വ്യാപകമായി ഉയർത്തിത്തുടങ്ങി.ക്ഷേത്രനിർമാണമെന്ന ആവശ്യത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി ഉമാഭാരതി ഞായറാഴ്ച രംഗത്തെത്തി. അയോധ്യയിൽ രാമക്ഷേത്രത്തിനടുത്ത് മുസ്‌ലിം പള്ളി നിർമിക്കുമെന്ന തരത്തിലുള്ള ചർച്ച ഹിന്ദുക്കളെ അസഹിഷ്ണുക്കളാക്കുമെന്ന് ഉമാഭാരതി പറഞ്ഞു. ‘‘ഹിന്ദുക്കളാണ് ഏറ്റവും സഹിഷ്ണുതയുള്ളവർ. എന്നാൽ, രാമന്റെ ജന്മഭൂമിക്കടുത്ത് പള്ളി പണിയുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഹിന്ദുക്കളെ അസഹിഷ്ണുക്കളാക്കും” -അവർ പറഞ്ഞു.അയോധ്യയിൽ രാമക്ഷേത്രനിർമാണമെന്ന ആവശ്യത്തെ തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആവർത്തിച്ചു. യഥാ സമയത്ത് അയോധ്യയിൽ വിശാലമായ രാമക്ഷേത്രം നിർമിക്കുകതന്നെ ചെയ്യുമെന്ന് മൗര്യ പറഞ്ഞു.എന്നാൽ, അയോധ്യാ പ്രശ്നം ഉയർത്തിയുള്ള രാഷ്ട്രീയനീക്കത്തിനെതിരേ കോൺഗ്രസ് നേതാവ് ശശി തരൂർ വീണ്ടും രംഗത്തു വന്നു. രാമക്ഷേത്രം നിർമിക്കേണ്ടത് ഹൃദയങ്ങളിലാണെന്ന് തരൂർ പറഞ്ഞു. ഒരു ഹിന്ദുമത ഗ്രന്ഥവും അക്രമം പ്രോത്സാഹിപ്പിക്കുന്നില്ല. അക്രമത്തിന്റെമറവിൽ ഇത്തരത്തിൽ ഒരു ക്ഷേത്രം നിർമിക്കാൻ ഹിന്ദുക്കൾ ആഗ്രഹിക്കുകയില്ലെന്ന് തരൂർ അഭിപ്രായപ്പെട്ടു
from mathrubhumi.latestnews.rssfeed https://ift.tt/2yPrqRC
via
IFTTT
No comments:
Post a Comment