ന്യൂഡൽഹി: ജോർദാനെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ സൂപ്പർതാരം സുനിൽ ഛേത്രി ഉണ്ടാകില്ല. കണ്ണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ഛേത്രിക്ക് വിശ്രമം അനുവദിച്ചേക്കും. ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനിടെയാണ് ഛേത്രിക്ക് പരിക്കേറ്റത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സന്ദേശ് ജിംഗന്റെ ടാക്കിളിലാണ് ഛേത്രിക്ക് പരിക്കേറ്റത്. എന്നാൽ പരിക്ക് വകവയ്ക്കാതെ ഛേത്രി മുഴുവൻ സമയവും കളിച്ചിരുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും ജനുവരയിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിൽ പൂർണശാരീരികക്ഷമതയോടെ കളിക്കുന്നതിനായാണ്, ഇപ്പോൾ ഛേത്രിക്ക് വിശ്രമം നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 97-ാം സ്ഥാനത്തും ജോർദാൻ 112-ാം സ്ഥാനത്തുമാണ്. നവംബർ 17-ന് അമ്മാനിലാണ് ജോർദാനെതിരായ മത്സരം. പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റെയിൻ പ്രഖ്യാപിച്ച 30 അംഗ സാധ്യത ടീമിൽ ഛേത്രി ഇടം നേടിയിരുന്നു. എന്നാൽ അതിനുശേഷമാണ് പരിക്കേറ്റത്. ഇന്ത്യക്കായി 103 മത്സരങ്ങൾ കളിച്ച ഛേത്രി 65 ഗോളുകളുമായി ടീമിന്റെ ടോപ്സ്കോററാണ്. ഛേത്രി കളിച്ചില്ലെങ്കിൽ സന്ദേശ് ജിംഗനായിരിക്കും ജോർദാനെതിരായ മത്സരത്തിൽ ടീമിനെ നയിക്കുക. കഴിഞ്ഞ മാസം ചൈനയ്ക്കെതിരേ നടന്ന മത്സരത്തിൽ ഛേത്രി ഉണ്ടായിരുന്നിട്ടും ജിംഗൻ തന്നെയാണ് ടീമിനെ നയിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2zOQt6P
via
IFTTT
No comments:
Post a Comment