തൃപ്പൂണിത്തുറ: അശാന്തി നിറഞ്ഞ മഞ്ഞുമലനിരകളിൽ നാടിനായി സുരക്ഷയൊരുക്കുമ്പോൾ ലാൻസ് നായിക് ആന്റണി സെബാസ്റ്റ്യന്റെ മനസിൽ വലിയ മോഹമായി നാട്ടിലേയ്ക്ക് ഒരു മടക്കയാത്രയുണ്ടായിരുന്നു. പിറന്ന നാടിന് വേണ്ടിയാണ് ഇക്കാലമത്രയും ജീവിച്ചത്. ഇനി ജനിച്ച മണ്ണിൽ അമ്മയോടൊപ്പം കഴിയണം... ആ വരവ് കാത്തിരുന്ന കുടുംബത്തിന്റെ നെഞ്ചിലേക്ക് കനൽ കോരിയിട്ടുകൊണ്ടാണ് ആ ദുരന്ത വാർത്ത വന്നത്. കശ്മീരിലെ പൂഞ്ചിൽ ആന്റണി സെബാസ്റ്റ്യൻ പാക് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചപ്പോൾ തകർന്നത് കുറെ മനസുകളുടെ പ്രതീക്ഷകളാണ്.വിരമിച്ചതിനു ശേഷം നാട്ടിലെത്തി സ്വന്തം ബിസിനസ് എന്തെങ്കിലും തുടങ്ങണമെന്നായിരുന്നു ആന്റണിയുടെ ആഗ്രഹം. അത് നടത്താനാകാതെയാണല്ലോ അവൻ പോയത്ദുഃഖമടക്കാനാവാതെ വീട്ടുകാർ പറയുന്നു. പതിനെട്ടാം വയസ്സിലാണ് ആന്റണി പട്ടാളത്തിൽ ചേർന്നത്. ഇത് മൂന്നാം തവണയാണ് കാശ്മീരിൽ ഡ്യൂട്ടി നോക്കുന്നത്. അഞ്ചു വർഷത്തോളമാണ് കശ്മീരിൽ ഉണ്ടായത്.ഭീകരാക്രമണങ്ങളുടെയും കുഴിബോംബ് സ്ഫോടനങ്ങളുടെയും വാർത്തകൾ ഏറെ വാർത്തകളിൽ നിറഞ്ഞ കാലത്തായിരുന്നു അത്. ഒരു മാസത്തെ അവധിക്ക് സെപ്റ്റംബർ രണ്ടിന് നാട്ടിൽ വന്നു പോയതേയുള്ളു ആന്റണി സെബാസ്റ്റ്യൻ. വൊളന്ററി റിട്ടയർമെന്റിനായി നാസിക്കിൽ ചെന്ന് എഴുതിക്കൊടുത്തിട്ടാണ് പോന്നിരിക്കുന്നതെന്ന് ബന്ധുക്കളോട് പറയുകയുകയും ചെയ്തു. ഇനിയെനിക്ക് എന്റെ അമ്മയുടെ അടുത്ത് വേണം. സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്ത് കുടുംബത്തിനൊപ്പം ജീവിക്കണം ഒടുവിലത്തെ വരവിൽ ആന്റണി സെബാസ്റ്റ്യന്റെ വാക്കുകൾ ഇതായിരിന്നു.എല്ലാം കണ്ണീരോടെ ഓർത്തെടുക്കുകയാണ് വീട്ടുകാർ. ഇത്രയും വർഷം ആയതിനാൽ ചിലപ്പോൾ വരുന്ന മാർച്ചിൽ റിട്ടയർ ആയേക്കാം എന്നും അവൻ പറഞ്ഞിരുന്നുവെന്ന് അമ്മ ഷീല മൈക്കിൾ പറഞ്ഞു. ഹോട്ടൽ മാനേജ്മെന്റിന്റെ ട്രെയിനിങ് എറണാകുളത്ത് വളഞ്ഞമ്പലത്ത് ഒരു ഹോട്ടലിൽ നടക്കുന്ന സമയത്താണ് ആന്റണി സെബാസ്റ്റ്യന് പട്ടാളത്തിൽ ജോലികിട്ടുന്നത്. ടിവി വാർത്തയിൽ പറഞ്ഞത് തോളിൽ വെടിയുണ്ട തട്ടി എന്ന വിവരമാണ്. പക്ഷേ.. സഹോദരി നിവ്യ പറഞ്ഞു. മരണവിവരമറിഞ്ഞ് രാത്രി 12 മണിയോടെ ബന്ധുക്കളും നാട്ടുകാരും ഈ വീട്ടിലേക്കെത്തിക്കൊണ്ടിരുന്നു. അപ്പോഴും മരണത്തിന്റെ ഇരുട്ടു വന്നു മൂടിയതറിയാതെ ആന്റണിയുടെ മകൻ എഡ്വിൻ നിഷ്കളങ്കത നിറഞ്ഞ മിഴികളോടെ അമ്മൂമ്മയുടെ മടിയിൽ ഇരിക്കുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2PSQsZG
via
IFTTT
No comments:
Post a Comment