ഷാർജ: ദുബായിലെ സ്വകാര്യ എണ്ണക്കമ്പനിയുടെ പേരുപയോഗിച്ച് കണ്ണൂരിൽ വിസാ തട്ടിപ്പിന് ശ്രമം. കമ്പനിയിൽ ഉദ്യോഗാർഥികളെ ആവശ്യമുണ്ടെന്ന് വ്യാജ പരസ്യം നൽകിയാണ് കൂത്തുപറമ്പ് സ്വദേശിയായ യുവാവിൽനിന്ന് പണം തട്ടാൻ ശ്രമം നടന്നത്. ഫെയ്സ്ബുക്കിൽ കണ്ട പരസ്യം വിശ്വസിച്ച് ഉദ്യോഗാർഥി അപേക്ഷ അയയ്ക്കുകയായിരുന്നു. അപേക്ഷയുടെ അടിസ്ഥാനത്തിൽ തട്ടിപ്പുസംഘം ഉദ്യോഗാർഥിക്ക് വിസയ്ക്കുള്ള അപേക്ഷാഫോറം ഇ-മെയിലിൽ അയച്ചുകൊടുത്തു. യുവാവ് വിവരങ്ങളെല്ലാം ചേർത്ത് ഫോറം പൂരിപ്പിച്ചയച്ചു. അപേക്ഷ കിട്ടിയ സംഘം ഉദ്യോഗാർഥിക്ക് ഉടൻ 'ജോബ് ഓഫർ ലെറ്റർ' നൽകി. ദുബായ് ശൈഖ് സായിദ് റോഡ് അൽ സഫ സ്ട്രീറ്റിലാണ് കമ്പനിയുടെ മേൽവിലാസം രേഖപ്പെടുത്തിയിരുന്നത്. കമ്പനിയിൽ സൂപ്പർവൈസർ തസ്തികയിലാണ് നിയമനമെന്ന് കത്തിൽ വ്യക്തമാക്കിയിരുന്നു. പ്രതിമാസം 15,000 ദിർഹം (2.90 ലക്ഷത്തോളം രൂപ) ശമ്പളമാണ് വാഗ്ദാനം ചെയ്തിരുന്നത്. സൗജന്യ താമസം, വർഷത്തിൽ 45 ദിവസം ശമ്പളത്തോടെയുള്ള അവധി, കുടുംബസമേതം യാത്രചെയ്യാനുള്ള വിമാനടിക്കറ്റ്, ഇൻഷുറൻസ് പരിരക്ഷ, വാഹനം, ടെലിഫോൺ തുടങ്ങി ആകർഷക ആനുകൂല്യങ്ങൾ വേറെയും. എന്നാൽ, ഉത്തരവിന്റെ അവസാനഭാഗത്ത് വിസ ചെലവിലേക്കായി ഉദ്യോഗാർഥി 20,000 രൂപ ബാങ്കിൽ അടിയന്തരമായി നിക്ഷേപിക്കണമെന്ന് രേഖപ്പെടുത്തിയത് സംശയത്തിന് കാരണമായി. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ പണം നിക്ഷേപിക്കണമെന്നാണ് അറിയിച്ചത്. ഉദ്യോഗാർഥി കമ്പനിയെക്കുറിച്ച് ദുബായിൽ വിശദമായി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ദുബായ് കുടിയേറ്റ വകുപ്പിന്റെ പഴയ പേരിലുള്ള വ്യാജ ലെറ്റർപാഡ് ആണ് തട്ടിപ്പ് നടത്താൻ ഉപയോഗിച്ചത്. ഇത്തരത്തിൽ പണം തട്ടുന്ന സംഘം ഇന്ത്യയിലെ പലയിടങ്ങളിലും വ്യാപകമായി പ്രവർത്തിക്കുന്നതായാണ് വിവരം. ഇവരുടെ മോഹന വാഗ്ദാനങ്ങളിലകപ്പെടുന്നതു പാവങ്ങളായ തൊഴിലന്വേഷകരാണ്. നിലവിൽ സാമൂഹിക മാധ്യമങ്ങളാണ് തട്ടിപ്പുകാർ വ്യാജപരസ്യം നൽകാൻ ഉപയോഗിക്കുന്നത്. Content Highlights:Dubai, oil company, job fraud
from mathrubhumi.latestnews.rssfeed https://ift.tt/2FmKMTz
via
IFTTT
No comments:
Post a Comment