ബെംഗളൂരു: നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നകർണാടകയിലെ മുൻ ബിജെപി മന്ത്രിയും ഖനി രാജാവുമായ ഗാലി ജനാർദനറെഡ്ഡി അറസ്റ്റിൽ. 12 മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ജനാർദ്ദന റെഡ്ഡിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ആംബിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കൈക്കൂലി കേസിലാണ് അറസ്റ്റ്. നിക്ഷേപത്തട്ടിപ്പ് കേസിൽനിന്ന് ആംബിഡന്റ് കമ്പനിയെ ഒഴിവാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ജനാർദന റെഡ്ഡി 21 കോടി രൂപ കമ്പനിയുടമ സയിദ് അഹമ്മദ് ഫരീദിനോട് ആവശ്യപ്പെട്ടെന്നും ഇതിൽ രണ്ടുകോടി പണമായും 18 കോടി രൂപയുടെ 57 കിലോ സ്വർണം നൽകിയെന്നുമാണ് മൊഴി. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന് കൈക്കൂലിയായി ഒരു കോടി നൽകിയതിനും അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനാർദനറെഡ്ഡിക്കെതിരേ അന്വേഷണം തുടങ്ങിയത്. നിക്ഷേപത്തട്ടിപ്പ് കേസിൽ കമ്പനിയുടമ സയിദ് അഹമ്മദ് ഫരീദിനെ ചോദ്യംചെയ്തപ്പോഴാണ് ജനാർദനറെഡ്ഡിയുടെ പങ്കിനെക്കുറിച്ച് വ്യക്തമാകുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യലിനായി റെഡ്ഡി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായത്.അഡീഷണൽ സിറ്റി പോലീസ് കമ്മിഷണർ അലോക് കുമാർ, ഡെപ്യൂട്ടി കമ്മിഷണർ സി.പി. ഗിരീഷ്, അസിസ്റ്റന്റ് കമ്മിഷണർ വെങ്കിടേശ് പ്രസന്ന എന്നിവർ ചേർന്നാണ് മണിക്കൂറുകളോളം ചോദ്യംചെയ്തത്. ഇത് വീഡിയോയിൽ പകർത്തിയിട്ടുണ്ട്. 49 കാരനായ ഇദ്ദേഹം കഴിഞ്ഞ മൂന്നുദിവസമായി ഒളിവിലായിരുന്നു. എന്നാൽ താൻ ഒളിവിലാണെന്ന വാർത്തകൾ പിന്നീട് നിഷേധിച്ചുകൊണ്ട് ഇദ്ദേഹം വീഡിയോ പുറത്തുവിട്ടിരുന്നു. ബി.എസ് യെദ്യൂരപ്പ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന റെഡ്ഡി മൂന്നുവർഷം അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസിൽ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി രാഷ്ട്രീയത്തിൽ സജീവമാകാൻ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും അറസ്റ്റിലാകുന്നത്.ഇരുമ്പയിര് ഖനനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ജനാർദനറെഡ്ഡി കർണാടകത്തിലെ ശക്തരായ നേതാക്കളിലൊരാളാണ്. Content Highlights:Janardhan Reddy Arrested for bribery case, Karnataka, BJP
from mathrubhumi.latestnews.rssfeed https://ift.tt/2FdfPS0
via
IFTTT
No comments:
Post a Comment