തിരുവനന്തപുരം: വ്യക്തമായ സ്വജനപക്ഷപാതം പുറത്ത് വന്ന സാഹചര്യത്തിൽ മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇ.പി ജയരാജന് നൽകാത്ത ഇളവ് എന്തിനാണ് കെ.ടി ജലീലിന് നൽകുന്നത്. മന്ത്രിയുടെ രാജി വാങ്ങണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ആറ് മാസം മുതൽ ഏഴ് വർഷം വരെ തടവ് കിട്ടാവുന്ന തെറ്റാണ് മന്ത്രി ചെയ്തിട്ടുള്ളത്. മന്ത്രി തന്റെ ഫെയ്സ്ബുക്കിൽ ഇക്കാര്യം സമ്മതിച്ചതാണെന്നും ചെന്നിത്തല ആരോപിച്ചു. ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ പോസ്റ്റിലേക്കുള്ള ജലീലിന്റെ ബന്ധുവിന്റെ നിയമനം ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുള്ളതാണിത്. നിർബന്ധിച്ച് നൽകേണ്ട ജോലിയല്ല ഇത്. അഭിമുഖത്തിന് വന്നവർക്ക് യോഗ്യതയില്ല എന്നത് വിശ്വാസ യോഗ്യമല്ല. മുഖ്യമന്ത്രി ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. നടപടിക്രമങ്ങൾ പാലിച്ചോ എന്ന് മന്ത്രി വ്യക്തമാക്കണം. സൗത്ത് ഇന്ത്യൻ ബാങ്ക് സർക്കാർ സ്ഥാപനമല്ല. അവിടെ നിന്നുള്ള ഡെപ്യൂട്ടേഷൻ ചരിത്രത്തിലില്ലാത്തതാണ്. കോർപ്പറേഷൻ ജനറൽ മാനേജർ പോസ്റ്റിലേക്കുള്ള യോഗ്യതയിൽ മന്ത്രി മാറ്റം വരുത്തി. ഇത് വ്യക്തമായ അഴിമതിയാണ്. ഈ നിയമനത്തിന് വിജിലൻസ് ക്ലിയറൻസ് ലഭ്യമായിട്ടില്ല. ഹജ്ജ് കമ്മറ്റിയിലെ നിയമനവും സമാനമാണ്. മന്ത്രി രാജി വെച്ചില്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കാൻ തയ്യാറാവണം. ആർ.എസ്.എസ് നേതാക്കന്മാർക്ക് പ്രസംഗിക്കാനുള്ള വേദിയല്ല ശബരിമല. ലക്ഷക്കണക്കിന് ഭക്തരുടെ വികാരങ്ങളെയാണ് ബി.ജെ.പി ഇന്നലെ ചവിട്ടി മെതിച്ചത്. പോലീസിന്റെ നിയന്ത്രണത്തിലാണ് ശബരിമല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ആർ.എസ്.എസ് നിയന്ത്രണത്തിലായിരുന്നു കഴിഞ്ഞ ദിവസം ശബരിമല. പോലീസ് വെറും നോക്കുകുത്തിയായി. പോലീസിന്റെ മൈക്ക് ഉപയോഗിച്ച് ആർ.എസ്.എസ് നേതാക്കന്മാർ പ്രസംഗിക്കുന്ന സ്ഥിതി വരെ ഉണ്ടായി. ബി.ജെ.പി അഴിഞ്ഞാട്ടത്തിന് സർക്കാർ കൂട്ട് നിൽക്കുന്നു. സംസ്ഥാന പ്രസിഡന്റിന്റെ പ്രസംഗം പുറത്ത് വന്നതോടെ ബി.ജെ.പിയുടെ യഥാർത്ഥ മുഖം വെളിയിൽ വന്നിരിക്കുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട തടയാൻ എന്തുകൊണ്ട് പോലീസിന് കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. 50 വയസ്സുള്ള സ്ത്രീകളെ പോലും മർദ്ദിക്കുന്ന സാഹചര്യം ഉണ്ടായി. ഈ സമയത്ത് പോലീസ് കാഴ്ചക്കാരായി. ശബരിമലയിൽ തന്ത്രി പത്രക്കാരോട് സംസാരിക്കുന്നത് വിലക്കിയ സർക്കാർ ബി.ജെ.പിക്കാർക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തു. ദേവസ്വം ബോർഡ് ഉണ്ടോ എന്ന കാര്യം പോലും കഴിഞ്ഞ ദിവസം ഉണ്ടായി. ദേവസ്വം ബോർഡിന്റെ നിലപാട് പ്രതിസന്ധി രൂക്ഷമാക്കുന്നു. ശബരിമലയെ കുറിച്ചുളള ആശങ്ക ജനങ്ങളിൽ വർധിച്ച് വരികയാണ്. മുഖ്യമന്ത്രിയുടെ വാക്കുകൾ പരിഹാസത്തോടെയാണ് ആളുകൾ കാണുന്നത്. മണ്ഡലമാസ സമയത്ത് സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2PhOvqg
via
IFTTT
No comments:
Post a Comment