ന്യൂഡൽഹി: പാകിസ്താനുമായുള്ള ഉഭയകക്ഷി കരാർ പ്രകാരം ഇന്ത്യക്ക് അവകാശപ്പെട്ട ജലം പൂർണമായും ഉപയോഗിക്കാൻ സിന്ധു നദിയിൽ പുതിയ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പുതുതായി രണ്ട് അണക്കെട്ടുകൾ നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് വേഗത്തിൽ നടപ്പാക്കാൻ ഇന്ത്യ ഉദ്ദേശിക്കുന്നത്. ഷാപൂർ കാണ്ഡി അണക്കെട്ട്, ജമ്മു കശ്മീരിലെ ഊജ്ജ് അണക്കെട്ട്, പഞ്ചാബിലെ സത്ലജ് - ബിയാസ് നദികൾ തമ്മിലുള്ള ബന്ധിപ്പിക്കൽ എന്നിവയാണ് വേഗത്തിൽ യാഥാർഥ്യമാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. മൂന്ന് പദ്ധതികളും സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിൽപ്പെട്ട് വൈകുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. സിന്ധു നദിയുമായി ബന്ധപ്പെട്ട ഇന്ത്യാ-പാകിസ്താൻ കരാർ പ്രകാരം സത്ലജ്, ബിയാസ്, രവി എന്നീ പോഷക നദികളിലെ ജലം ഇന്ത്യയ്ക്ക് അനുവദിക്കപ്പെട്ടതാണ്. ചെനാബ്, ഝലം, സിന്ധു നദികളിലെ ജലം പാകിസ്താന് അനുവദിക്കപ്പെട്ടതാണ്. ഇന്ത്യയ്ക്ക് അനുവദിക്കപ്പെട്ടതിൽ 94 ശതമാനത്തോളം രാജ്യത്ത് ഉപയോഗിക്കുകയും ബാക്കി പാകിസ്താനിലേക്ക് ഒഴുകുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. കശ്മീരിലെ കഠ്വ ജില്ലയിൽ രവി നദിക്ക് കുറുകേ നിർമ്മിക്കുന്ന ഊജ്ജ് അണക്കെട്ട് വൈദ്യുതോത്പാദനത്തിന് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. 196 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാനാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. ജലസേചനത്തിനാണ് ഷാപൂർ കാണ്ഡി അണക്കെട്ട് പ്രാധാന്യം നൽകുന്നത്. അതേസമയം 2016 സംപ്റ്റംബറിലെ ഉറി ആക്രമണത്തിന് ശേഷം ഇന്ത്യ പലപ്പോഴായി സിന്ധു നദീജല കരാർ ഉപയോഗിച്ച് പാകിസ്താനുമേൽ സമ്മർദമേർപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ തുടർച്ചയാണ് പുതിയ നീക്കമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. Content Highlights:India to expedite three projects to stop flow of unutilised Indus waters into Pakistan, Indo-Pak Relations, Indus Waters Treaty
from mathrubhumi.latestnews.rssfeed https://ift.tt/2DUkhUf
via
IFTTT
No comments:
Post a Comment