സോൾ: പ്രായോഗികമായ എല്ലാ നടപടികളും സ്വീകരിച്ച് വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ യാതൊരുവിധ തടസ്സങ്ങളുമില്ലാതെ നിശബ്ദമായ അന്തരീക്ഷമൊരുക്കി ഒരു രാജ്യം. ദക്ഷിണകൊറിയയിലാണ് ദേശീയ സർവകലാശാലയിലേക്കുള്ള പ്രവേശനപരീക്ഷയ്ക്കായി സർക്കാർ ഇത്തരമൊരു സൗകര്യമൊരുക്കിയത്. പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ഏകാഗ്രത നഷ്ടപ്പെടാതിരിക്കാനായിരുന്നു ഇത്. രാജ്യവ്യാപകമായി നടക്കുന്ന പ്രവേശന പരീക്ഷയാണിത്. പരീക്ഷാദിവസം നിശ്ചിത ഉയരത്തിൽ നിന്ന് താഴ്ന്ന് പറക്കരുതെന്ന നിർദേശം പ്രത്യേകമായി നൽകി. ചില വിമാനങ്ങൾ തിരിച്ചു വിടുക പോലുമുണ്ടായി. 134 വിമാനങ്ങൾ ഇത്തരത്തിൽ വഴിതിരിച്ചു വിടുകയോ സമയം പുനർക്രമീകരിക്കുകയോ ചെയ്തിരുന്നു. ഓഫീസുകളും ബിസിനസ് സ്ഥാപനങ്ങളും ഒരു മണിക്കൂർ വൈകിയാണ് പ്രവർത്തനമാരംഭിച്ചത്. പരീക്ഷയ്ക്ക് പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഗതാഗത തടസ്സം കൂടാതെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്താനായിരുന്നു ഇത്. ഗതാഗതക്കുരുക്കിൽ പെട്ട വിദ്യാർഥികളെ പോലീസ് വാഹനങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളിലെത്തിച്ചു. സിംഗപ്പൂരിലായിരുന്ന ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ വിദ്യാർഥികൾക്ക് ആശംസാസന്ദേശമയച്ചു. സ്കൂൾ പഠനത്തിനു ശേഷം മികച്ച സർവകലാശാലകളിൽ പ്രവേശനം നേടുകയെന്നത് ദക്ഷിണ കൊറിയയിലെ ഓരോ വിദ്യാർഥിയുടേയും ലക്ഷ്യമാണ്. ഭാവിജീവിതം നിർണയിക്കുന്നതിൽ ഈ പ്രവേശനപരീക്ഷ പ്രാധാന്യമർഹിക്കുന്നതിനാലാണ് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചത്. എട്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന മാരത്തൺ പരീക്ഷയാണ് സുനോങ്ക്. ഇക്കൊല്ലം ആറു ലക്ഷത്തോളം പേരാണ് രാജ്യത്തൊട്ടാകെ പരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷാഫലം സിസംബർ അഞ്ചിന് പ്രസിദ്ധീകരിക്കും. South Korea, Suneung, Entrance Exam,Even The Planes Stop Flying
from mathrubhumi.latestnews.rssfeed https://ift.tt/2PVwTQB
via
IFTTT
No comments:
Post a Comment