ന്യൂഡൽഹി: തീവ്രവലതുപക്ഷ അനുകൂലികളുടെ ഭീഷണിയെത്തുടർന്ന് സംഘാടകർ റദ്ദാക്കിയ, കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണയുടെ കച്ചേരി നടത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചു. വ്യാഴാഴ്ചയാണ് ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി (എ.എ.പി.) സർക്കാർ പരിപാടി നടത്തുമെന്ന് അറിയിച്ചത്. കച്ചേരി നടത്തുന്നതിനെക്കുറിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസ് മാഗ്സസെ അവാർഡ് ജേതാവായ കൃഷ്ണയുമായി ചർച്ചനടത്തുകയാണെന്ന് സർക്കാർ കേന്ദ്രങ്ങൾ അറിയിച്ചു. സമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു കൃഷ്ണയ്ക്കെതിരായ അസഭ്യപ്രചാരണവും ഭീഷണിയും. ഇതേത്തുടർന്നാണ് സംഘാടകരായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (എ.എ.ഐ.) സ്പിക്-മാകേയും പരിപാടി മാറ്റിവെച്ചതായി ചൊവ്വാഴ്ച അറിയിച്ചത്. നവംബർ 17-നും 18-നും ന്യൂഡൽഹിയിലെ ചാണക്യപുരിയിലാണ് കച്ചേരി നിശ്ചയിച്ചിരുന്നത്. 'ഇന്ത്യാവിരുദ്ധൻ' എന്ന് സൈബർ അക്രമികൾ അധിക്ഷേപിക്കുന്ന കൃഷ്ണയുടെ കച്ചേരി നടത്തുന്നതിന് സാമൂഹികമാധ്യമങ്ങളിലൂടെ എ.എ.ഐ.ക്കെതിരേ കൂട്ട ആക്രമണം നടന്നിരുന്നു. അതോടെയാണ് കച്ചേരി മാറ്റിവയ്ക്കാൻ എ.എ.ഐ. തീരുമാനിച്ചത്. കൃഷ്ണയ്ക്കുപുറമേ സൊണാൽ മാൻസിങ്, പ്രിയദർശിനി ഗോവിന്ദ്, ഷാഹിദ് പർവേസ് ഖാൻ എന്നിവരുടെ സംഗീതപരിപാടികളും എ.എ.ഐ. സംഘടിപ്പിച്ചിരുന്നു. സാങ്കേതികതടസ്സങ്ങൾമൂലം പരിപാടി നീട്ടിവെച്ചെന്നാണ് എ.എ.ഐ.യുടെ വിശദീകരണം. പൈശാചികം -ഗുഹ വലിയൊരു സംഗീതജ്ഞനെ രാജ്യതലസ്ഥാനത്ത് പരിപാടിയവതരിപ്പിക്കുന്നതിൽനിന്ന് തടയുന്നത് വെറും അസഹിഷ്ണുതയല്ല, പൈശാചികതയാണെന്ന് പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ പ്രതികരിച്ചു. ''കഴിഞ്ഞയാഴ്ച അവസാനംവരെ പരിപാടിയെക്കുറിച്ച് ഉത്സാഹപൂർവം ട്വീറ്റ് ചെയ്യുകയും ആളുകളെ ക്ഷണിക്കുകയുമായിരുന്നു എ.എ.ഐ. അതിനിടെ, കൃഷ്ണയെ അധിക്ഷേപിച്ചും കച്ചേരി റദ്ദാക്കണമെന്നാവശ്യപ്പെട്ടും വലതുപക്ഷ ട്രോളുകൾ വരാൻതുടങ്ങി. ഈ അധിക്ഷേപിക്കുന്നവർക്കാർക്കും അദ്ദേഹത്തിന്റെ സംഗീതത്തെക്കുറിച്ച് അറിയില്ല. അവർക്കറിയാവുന്നത് അദ്ദേഹം സംഗീതത്തിനപ്പുറം ചെയ്യുന്ന കാര്യങ്ങളാണ്. കൃഷ്ണ ഹിന്ദുത്വത്തിന്റെയും മോദി സർക്കാരിന്റെയും വിമർശകനാണ് എന്നതാണത്'' എന്ന് ഗുഹ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഭീഷണി കൂസാതെ ഗായകൻ എ.എ.ഐ. പരിപാടി മാറ്റിയെങ്കിലും പാടുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു കൃഷ്ണ. 'നവംബർ 17-ന് പാടാൻ ഡൽഹിയിൽ എനിക്കൊരു വേദിതരൂ. ഞാൻ വന്ന് പാടാം. ഇത്തരം ഭീഷണികൾക്കുമുമ്പിൽ നാം മുട്ടുമടക്കാൻ പാടില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇതാദ്യമല്ല, ഇന്ത്യയിൽ സംഗീതജ്ഞരുടെ പരിപാടി തടസ്സപ്പെടുത്തുന്നത്. പാകിസ്താനി ഗായകൻ ഗുലാം അലി മുംബൈയിൽ കച്ചേരി നടത്തുന്നതിനെ 2015-ൽ ശിവസേന തടഞ്ഞിരുന്നു. എന്നാൽ, 2016 ജനുവരിയിൽ സംസ്ഥാനസർക്കാർ ക്ഷണമനുസരിച്ച് കേരളത്തിലെത്തിയ ഗുലാം അലി തിരുവനന്തപുരത്തും കോഴിക്കോടും പാടിയിരുന്നു. content highlights:AAP Govt Comes to T.M. Krishnas Rescue, Assures Concert Will be Held in Delhi
from mathrubhumi.latestnews.rssfeed https://ift.tt/2z6ZIjl
via
IFTTT
No comments:
Post a Comment