തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ നിയമാനുസൃതമായാണ് നിയമനം നടത്തിയതെന്ന് മന്ത്രി കെ.ടി ജലീൽ. ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. അതിനാൽ തന്നെ തനിക്ക് ഭയമില്ലെന്നും കെ.ടി ജലീൽ വ്യക്തമാക്കി. പത്രത്തിൽ കൃത്യമായി വാർത്ത നൽകിയാണ് അപേക്ഷ ക്ഷണിച്ചത്. ചന്ദ്രിക ഉൾപ്പടെയുള്ള പത്രങ്ങളിൽ വാർത്ത വന്നിരുന്നു. മൂന്ന് പേരാണ് ഇന്റർവ്യൂവിന് വന്നത്. മതിയായ യോഗ്യത ഇല്ലാത്തതിനാൽ ആരയും നിയമിച്ചില്ല. യോഗ്യതയിൽ ഇളവ് വരുത്തിയന്ന ആരോപണം തെറ്റാണ്. ബി.ടെക് യോഗ്യതയുള്ള ആളുകൾ ബാങ്കിങ് മേഖലയിൽ സാധാരണമാണ്. റിസർവ് ബാങ്ക് ഗവർണർക്ക് പോലും ബി.ടെക് യോഗ്യതയാണ് ഉള്ളത്. കൂടുതൽ ആളുകൾക്ക് അവസരം നൽകാനാണ് യോഗ്യതയിൽ മാറ്റം വരുത്തിയത്. കോർപ്പറേഷനുകളിൽ ഓഡിറ്റുകൾ പൂർത്തീകരിച്ചിരുന്നില്ല. കമ്പ്യൂട്ടർവത്കരിക്കാനും കഴിഞ്ഞിട്ടില്ല. നോൺബാങ്കിങ് ലൈസൻസ് ആർ.ബി.ഐയിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. അതിനാൽ പരിചയ സമ്പന്നനായ ഒരാളെ നിയമിക്കണം എന്നുണ്ടായിരുന്നു. ഫിനാൻസ് കോർപ്പറേഷന്റെ ജി.എം ഒരു ഷെഡ്യൂൾഡ് ബാങ്ക് ജീവനക്കാരനാണ്. സൗത്ത് ഇന്ത്യൻ ബാങ്ക് ഷെഡ്യൂൾഡ്ബാങ്കാണ്. കെ.എസ്.എസ്.ആറിലെ 9 ബി വകുപ്പ് പ്രകാരം സർക്കാരിന് താൽപര്യമുള്ള ആരെയും നിയമിക്കാം. നേരത്തെയും സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വന്നിട്ടുണ്ട്. കെ.എം മാണിയുടെ പ്രൈവറ്റ് സെക്രട്ടറി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നായിരുന്നു. ബാങ്കിൽ ലഭിക്കുന്ന പല അലവൻസുകളും ഡെപ്യൂട്ടേഷനിൽ ലഭിക്കില്ല. അതിനാലാണ് ബാങ്ക് ജീവനക്കാർ ഈ പോസ്റ്റിൽ ഡെപ്യൂട്ടേഷനിൽ വരാൻ തയ്യാറാവാത്തത്. കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമം കോർപ്പറേഷൻ നടത്തുകയാണ്. കഴിഞ്ഞ ഭരണകാലത്ത് പല ലോണുകളും മുസ്ലീം ലീഗിന്റെ ബിനാമിമാർക്കാണ് ലഭിച്ചിട്ടുള്ളത്. അതിനാലാണ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നത്. ഏതെങ്കിലും ഒരാളുമായി അകന്ന ബന്ധം ഉണ്ട് എന്ന കാരണത്താൽ അവസരം നിഷേധിക്കുന്നതും തെറ്റാണ്. ഈ നിയമനത്തിൽ നിയമം വിട്ട് ഒരു കാര്യവും ചെയ്തിട്ടില്ല. മറച്ചുവെക്കാനും ഒന്നുമില്ല. നിയമനത്തിന്റെ ഒരു ഘട്ടത്തിലും താൻ നേരിട്ട് ഇടപെട്ടിട്ടില്ല. കമ്പനി സെക്രട്ടറിയും കോർപ്പറേഷൻ വിട്ട് പോയ ഘട്ടത്തിലാണ് വാർത്ത നൽകി രണ്ട് പേരെ നിയമിച്ചതെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2PLsJL7
via
IFTTT
No comments:
Post a Comment