വാഷിങ്ടൺ: സൗദി അറേബ്യയെ ശിക്ഷിക്കാനുള്ള നിയമം കൊണ്ടുവരാനുള്ള നീക്കവുമായി യു.എസ്. മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം, യെമെൻ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ-രാഷ്ട്രീയ പ്രതിസന്ധി എന്നീ വിഷയങ്ങളിൽ സൗദിയ്ക്കെതിരേ നടപടിയെടുക്കാനുള്ള നിയമം കൊണ്ടുവരാനാണ് യു.എസ്. തയ്യാറെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ബിൽ വ്യാഴാഴ്ച യു.എസ്. സെനറ്റിൽ അവതരിപ്പിച്ചു. ബിൽ നിയമമായാൽ യു.എസ്. സൗദിയിലേക്കുള്ള ആയുധക്കയറ്റുമതി അവസാനിപ്പിക്കുകയും യെമെനിൽ സൗദി സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വ്യോമാക്രമണങ്ങൾക്കായി യു.എസിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നത് തടയുകയും ചെയ്യുമെന്ന് അധികൃതരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. യെമെനിലേക്കുള്ള അവശ്യവസ്തുക്കളുടെ ലഭ്യത തടയുന്നവർക്കും ഹൂതി വിമതരെ പിന്തുണയ്ക്കുന്നവർക്കുമെതിരേ ഉപരോധം കൊണ്ടുവരാനും വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. 17 സൗദി പൗരന്മാർക്ക് യു.എസ്. വിലക്ക് ഖഷോഗിയുടെ വധവുമായി ബന്ധമുള്ള 17 സൗദിപൗരന്മാർക്ക് യു.എസ് ഉപരോധമേർപ്പെടുത്തി. ഗുരുതര മനുഷ്യാവകാശലംഘനമാരോപിച്ചാണ് നടപടി. തുർക്കിയിലെ സൗദി കോൺസുലേറ്റിൽ ഖഷോഗിയെ കൊലപ്പെടുത്താനെത്തിയ സൗദിസംഘത്തിലെ സൗദ് അൽ ഖതാനി, മഹർ മുത്രെബ്, തുർക്കിയിലെ മുൻ സൗദി കോൺസുൽ ജനറൽ മുഹമ്മദ് അൽ ഒതായ്ബി എന്നിവരുൾപ്പെടെ 17 പേർക്കാണ് വിലക്ക്. ഖഷോഗിവധത്തിൽ അഞ്ചുപ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് സൗദി പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടതിനുപിന്നാലെയാണ് യു.എസ്. നടപടി. കൊലപാതകവുമായി ബന്ധപ്പെട്ട് യു.എസ്. എടുക്കുന്ന പ്രധാന നടപടിയാണിതെന്നും മറ്റുരാജ്യങ്ങളുമായി ചേർന്ന് കുറ്റക്കാരെ ശിക്ഷിക്കാൻ സൗദിക്കുമേൽ സമ്മർദം ചെലുത്തുമെന്നും യു.എസ്. വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Kaoovt
via
IFTTT
No comments:
Post a Comment