ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള 49 ഹർജികൾ സുപ്രീംകോടതി പരിഗണിച്ചു. മൂന്നു മണിക്കാണ് ഹർജികൾ പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ ചേംബറിലാണ് ഹർജികൾ പരിഗണിച്ചത്. ചേംബറിലെ നടപടികൾ പൂർത്തിയാക്കി 20 മിനിട്ടിന് ശേഷം അദ്ദേഹം മടങ്ങി.തീരുമാനം ഉടൻ പുറത്തുവരുമെന്നാണ് കരുതുന്നത്. വിധിക്കെതിരേ സമർപ്പിച്ച നാല് റിട്ട് ഹർജികൾ, പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച ശേഷം പരിഗണിക്കാമെന്ന് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു. പുന:പരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കണോ എന്ന് ചേംബറിൽ ഹർജികൾ പരിഗണിച്ച ശേഷമേ തീരുമാനിക്കുകയുള്ളൂ. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ദീപക് മിശ്രയുടെ പിൻഗാമിയായ രഞ്ജൻ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പുന:പരിശോധനാ ഹർജികൾ പരിഗണിച്ചത്. വിധി പറഞ്ഞ ബെഞ്ചിലുള്ള മൂന്ന് ജഡ്ജിമാർ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിലുമുണ്ട്. പഴയതിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും സാഹചര്യമുണ്ടെങ്കിൽ മാത്രമേ പരാതി തുറന്ന കോടതിയിൽ കേൾക്കാൻ സാധ്യതയുള്ളൂ. രാവിലെ റിട്ട് ഹർജികൾ പരിഗണിച്ച ബെഞ്ച് പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ശബരിമല അവകാശ സംരക്ഷണ ഫോറത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. വൈകിട്ട് ഹർജികൾ പരിഗണിക്കാനിരിക്കെ ഇത്തരമൊരു ആവശ്യമുന്നയിച്ചത് ശരിയായില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. പുന:പരിശോധനാ ഹർജികൾ പരിഗണിച്ച ശേഷം മാത്രമേ റിട്ട് ഹർജികൾ പരിഗണിക്കുകയുള്ളൂവെന്നാണ് ബെഞ്ച് വ്യക്തമാക്കിയത്. പുനഃപരിശോധനാ ഹർജികളിൽ കോടതി വാദം കേൾക്കാൻ തീരുമാനിച്ചാൽ റിട്ട് ഹർജികൾ കൂടി ഇതിനോടൊപ്പം പരിഗണിച്ചേക്കും. പുനഃപരിശോധനാ ഹർജികൾ തള്ളുകയാണെങ്കിൽ റിട്ട് ഹർജികൾ വേറിട്ട് തന്നെ പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എം.എം ഖൻവിൽകർ, റോഹിങ്ടൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര എന്നിവരാണ് ഹർജികൾ പരിശോധിക്കുന്നത്. പുനഃപരിശോധനാ ഹർജികളുടെ സാധ്യതകൾ ഹർജികൾ ചേംബറിൽ വെച്ചുതന്നെ തള്ളാം. ഹർജികളിൽ കഴമ്പുണ്ടെന്നും കോടതി പരിഗണിച്ച രേഖകളിൽ വ്യക്തമായ പിഴവ് സംഭവിച്ചെന്നും ബോധ്യപ്പെട്ടാൽ തുറന്നകോടതിയിൽ വാദം കേൾക്കാനായി മാറ്റിവെക്കാം. തുറന്ന കോടതിയിൽ വാദം കേൾക്കാതെ നേരത്തേയുള്ള വിധി മാറ്റിമറിക്കാനാവില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2qIs7Yt
via
IFTTT
No comments:
Post a Comment