കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിലെ സമനിലകളുടെ കുരുക്കഴിക്കാൻ ഗോകുലം കേരള എഫ്.സി. വീണ്ടുമിറങ്ങുന്നു, ഞായറാഴ്ച ചെന്നൈ സിറ്റിക്കെതിരേ. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിനാണ് ദക്ഷിണേന്ത്യൻ നാട്ടങ്കം. ആദ്യകളിയിൽ കൊൽക്കത്ത കരുത്തരായ മോഹൻ ബഗാനെ പിടിച്ചുകെട്ടിയാണ് (1-1) ഗോകുലം ഇത്തവണ സ്വന്തം തട്ടകത്തിൽ അരങ്ങേറിയത്. ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിൽനിന്നശേഷമായിരുന്നു ഗോകുലത്തിന്റെ സമനില. ഒട്ടേറെ സുവർണാവസരങ്ങൾ തുലച്ചതാണ് ഗോകുലത്തിന് വിജയം നഷ്ടമാക്കിയത്. ഇംഫാലിൽ കഴിഞ്ഞതവണത്തെ രണ്ടാം സ്ഥാനക്കാരായ നെരോക്ക എഫ്.സി.ക്കെതിരേ നടന്ന രണ്ടാം മത്സരത്തിലും കേരള ടീമിന് സമനില വഴങ്ങേണ്ടിവന്നു (1-1). ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമായിരുന്നു മണിപ്പൂർ ടീമിനെതിരേ സമനില. രണ്ടാം മത്സരത്തിലും തുറന്ന അവസരങ്ങൾ പാഴാക്കിയ മുന്നേറ്റനിരയാണ് ടീമിന് അർഹിച്ച വിജയം നിഷേധിച്ചത്. ചൈന്നൈ ടീമിനെതിരേ സ്വന്തം ആരാധകരുടെമുന്നിൽ വിജയം നേടി ലീഗിൽ മുന്നേറ്റത്തിന് തുടക്കമിടാമെന്ന പ്രതീക്ഷയിലാണ് ഗോകുലം ഇറങ്ങുന്നത്. രണ്ടു കളികളിൽനിന്ന് രണ്ടു പോയന്റുള്ള ടീം പട്ടികയിൽ ആറാം സ്ഥാനത്താണ്. ആദ്യകളിയിൽ ഇന്ത്യൻ ജൂനിയർ നിരയായ ആരോസിനെ ഒന്നിനെതിരേ നാലുഗോളുകൾക്ക് തകർത്താണ് ചെന്നൈ തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ഗോവ ചർച്ചിൽ ബ്രദേഴ്സുമായി സമനിലയിൽ പിരിഞ്ഞു (2-2). നാലു പോയന്റുള്ള ചെന്നൈ ടീം ഈസ്റ്റ് ബംഗാളിന് പിന്നിലായി രണ്ടാം സ്ഥാനത്താണ്. മോഹൻ ബഗാനെതിരായ കളിക്ക് കാൽലക്ഷത്തിലേറെ ആരാധകർ സ്റ്റേഡിയത്തിലെത്തിയത് ഗോകുലത്തിന് പ്രചോദനമാവുന്നു. മികച്ച ഫോം ഗോകുലത്തിനെതിരേയും തുടരാനാവുമെന്നാണ് പ്രതീക്ഷയെന്ന് ചെന്നൈ സിറ്റിയുടെ സിംഗപ്പൂർ പരിശീലകൻ അക്ബർ നവാസ് പറഞ്ഞു. ടീം സെറ്റായിവരികയാണെന്നും താരങ്ങൾ ഫോമിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഗോകുലം കോച്ച് ബിനോ ജോർജ് പറഞ്ഞു. ചെന്നൈ എഫ്.സി.ക്ക് കഴിഞ്ഞ സീസണിനേക്കാൾ മികച്ച ടീമാണ് ഇത്തവണ. അവർക്കെതിരായ മത്സരം കടുത്തതായിരിക്കുമെന്നും ബിനോ വ്യക്തമാക്കി. Content Highlights: I League Football Golkulam FC vs Chennai City Preview
from mathrubhumi.latestnews.rssfeed https://ift.tt/2D1WfVN
via
IFTTT
No comments:
Post a Comment