കൊൽക്കത്ത: ഈഡൻ ഗാർഡൻസ് വിൻഡീസിന്റെ ഇഷ്ടവേദിയാണ്. രണ്ടു വർഷംമുമ്പ് ഇതേ വേദിയിലാണ് ടി ട്വന്റി ലോകകപ്പിൽ കിരീടം ചൂടി കരീബിയൻ ടീം അന്താരാഷ്ട്ര ക്രിക്കറ്റിൽ തങ്ങളുടെ തിരിച്ചുവരവ് നടത്തിയത്. അതിസാഹസികമായിരുന്നു ആ ഫൈനൽ. ഇംഗ്ലണ്ടിനെതിരേ ബെൻ സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറിൽ 19 റൺസ് വേണമായിരുന്നു വിൻഡീസിന്. ആദ്യത്തെ നാലുപന്തുകളിൽ നാലും സിക്സറടിച്ച് കാർലോസ് ബ്രാത്വെയ്റ്റ് വിൻഡീസിന് ലോകകിരീടം സമ്മാനിച്ചു. അതേ ബ്രാത്വെയ്റ്റാണ് ഇപ്പോൾ വിൻഡീസിന്റെ നായകൻ. ഞായറാഴ്ച ഇന്ത്യയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ ടി ട്വന്റി പരമ്പരയിലെ ആദ്യമത്സരത്തിനിറങ്ങുമ്പോൾ ഈഡൻ ഗാർഡൻസിൽ കാർലോസ് ബ്രാത്വെയ്റ്റും വിൻഡീസും ലക്ഷ്യമിടുന്നത് മറ്റൊരു തിരിച്ചുവരവാണ്. രാത്രി ഏഴുമണി മുതലാണ് മത്സരം. ടെസ്റ്റും ഏകദിനവും കളിച്ച ടീമല്ല വിൻഡീസ്. ലോകത്തെ എല്ലാം കോണുകളിലും വിൻഡീസ് താരങ്ങളെത്തി. അവിടുത്തെയെല്ലാം ലീഗുകളിൽ താരങ്ങൾ നിറഞ്ഞാടുകയും ചെയ്തു. കൈറൺ പൊള്ളാർഡ്, ഡാരെൻ ബ്രാവോ, ദിനേശ് രാംദിൻ, കാർലോസ് ബ്രാത്വെയ്റ്റ് അടക്കമുള്ള താരങ്ങളെ ഉൾപ്പെടുത്തിയാണ് വിൻഡീസിന്റെ വരവ്. ഇന്ത്യൻ ടീം പരിശീലനത്തിൽ ഫോട്ടോ: ബിസിസിഐ ഇന്ത്യൻ ടീമിന് ഇതൊരു പരീക്ഷണവേദിയാണ്. രണ്ടു വർഷത്തിനുശേഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി ട്വന്റി ലോകകപ്പിലേക്കുള്ള ടീമിനെ കണ്ടെത്താൻ അതിനുവേണ്ടി മുൻനായകൻ മഹേന്ദ്രസിങ് ധോനിയെ ടീമിൽനിന്ന് ഒഴിവാക്കി. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചു. പകരം രോഹിത് ശർമ ടീമിന്റെ നായകന്റെ റോളിലെത്തി. ക്രുണാൽ പാണ്ഡ്യ, ഷഹബാസ് നദീം, ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, ശ്രേയസ്സ് അയ്യർ, ഖലീൽ അഹമ്മദ് അടക്കമുള്ള യുവതാരങ്ങളെ ടീമിലെടുക്കുകയും ചെയ്തു. വിൻഡീസിനെപ്പോലെ യുവത്വവും പരിചയസമ്പത്തും അടങ്ങിയതുതന്നെയാണ് ഇന്ത്യയുടെ ടീമും. പന്തും കാർത്തിക്കും കളിക്കും വിക്കറ്റ് കീപ്പർമാരാണെങ്കിലും ഋഷഭ് പന്തിനെയും ദിനേശ് കാർത്തിക്കിനെയും ആദ്യ ഇലവനിൽ കളിപ്പിക്കുമെന്ന സൂചനയാണ് ശനിയാഴ്ച ക്യാപ്റ്റൻ രോഹിത് ശർമ നൽകിയത്. ടീമിൽ മറ്റു പരീക്ഷണങ്ങൾക്കൊന്നും രോഹിത് തയ്യാറാവാൻ സാധ്യതയില്ല. രോഹിതിനൊപ്പം ശിഖർ ധവാൻ തന്നെയായിരിക്കും ഓപ്പണറുടെ റോളിൽ. കോലിയുടെ സ്ഥാനത്ത് ലോകേഷ് രാഹുൽ കളിക്കും. ദിനേശ് കാർത്തിക്, ഋഷഭ് പന്ത് എന്നിവരും ടീമിലുണ്ടാകും. മനീഷ് പാണ്ഡെ, ശ്രേയസ്സ് അയ്യർ എന്നിവരിൽ ഒരാളും ആദ്യ ഇലവനിൽ ഇടംപിടിക്കും. മൂന്ന് പേസ് ബൗളർമാരെ ഉൾപ്പെടുത്താനാണ് സാധ്യത. ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വർ കുമാറിനുമൊപ്പം ഇടംകൈ പേസർ ഖലീൽ അഹമ്മദും സ്ഥാനം കണ്ടെത്തും. യുസ്വേന്ദ്ര ചാഹൽ-കുൽദീപ് യാദവ് സഖ്യമായിരിക്കും സ്പിൻ ബൗളിങ്ങിലുണ്ടാവുക. ഇന്ത്യൻ പിച്ചുകളിൽ പരിചയസമ്പത്തുള്ള താരങ്ങളെ വിൻഡീസ് ആദ്യ ഇലവനിൽ കളിപ്പിച്ചേക്കും. കൈറൺ പൊള്ളാർഡ്, ഡാരെൻ ബ്രാവോ, രാംദിൻ അടക്കമുള്ള പരിചയസമ്പന്നർക്കൊപ്പം ഷിംറോൺ ഹെറ്റ്മെയർ, ഷെർഫാനെ റഥർഫോർഡ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങും ടീമിന് ഗുണകരമാവും. ആന്ദ്രെ റസൽ ശനിയാഴ്ച രാത്രിവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. ഞായറാഴ്ച ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമോ എന്നകാര്യം കാത്തിരുന്നു കാണേണ്ടിവരും. ഒബേഡ് മക്കോയ്, ഒഷാനെ തോമസ് അടക്കമുള്ള ബൗളർമാരും ടീമിന്റെ പ്രതീക്ഷയാണ്. Content Higlights: India vs West Inides First T20 Preview
from mathrubhumi.latestnews.rssfeed https://ift.tt/2ztf8xs
via
IFTTT
No comments:
Post a Comment