തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സംസ്ഥാന തലസ്ഥാനത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വപ്നം കാണുന്നത് ഏകദിന പരമ്പര വിജയം. വ്യാഴാഴ്ച കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ഇന്ത്യയും വിൻഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ഫൈനലാണ്. ജയിച്ചാൽ ഇപ്പോൾ 2-1 ന് മുന്നിട്ടുനിൽക്കുന്ന വിരാട് കോലിയുടെ സംഘത്തിന് ആധികാരികമായി പരമ്പര സ്വന്തമാക്കാം. വിൻഡീസിനും പ്രതീക്ഷ ബാക്കിയുണ്ട്. ജയിക്കുന്ന പക്ഷം അവർക്ക് പരമ്പര സമനിലയിലാക്കാം. പിന്നീട് നടക്കുന്ന ട്വന്റി 20 പരമ്പരയിൽ ആത്മവിശ്വാസത്തോടെ ഇറങ്ങാനും അവർക്കാവും. പരമ്പര നേടാൻ ഇന്ത്യയും അഭിമാന സമനിലയ്ക്കായി വിൻഡീസും പൊരുതുമ്പോൾ ആവേശമുയരുമെന്നുറപ്പ്. ആകാശം മേഘാവൃതവും ചെറിയ മഴയ്ക്ക് സാധ്യതയുമുള്ളതായി കാലാവസ്ഥ പ്രവചനമുണ്ടെങ്കിലും കളിയെ ഇത് സാരമായി ബാധിക്കില്ല. ബുധനാഴ്ച മഴ പെയ്തിരുന്നു. ഉച്ചയ്ക്ക് ഒന്നര മുതലാണ് മത്സരം. റൺ മഴ മഴ പെയ്താലും ഇല്ലെങ്കിലും കാര്യവട്ടത്തെ പിച്ചിൽ റൺ മഴ പെയ്യുമെന്നാണ് പ്രവചനം. മുമ്പ് ഇവിടെ നടന്ന പ്രാദേശിക കളികളിൽ റണ്ണൊഴുക്കുണ്ടായിരുന്നു. മുന്നൂറിന് മുകളിൽ റണ്ണൊഴുകുമെന്നാണ് കണക്കുകൂട്ടൽ. മുൻതൂക്കം ഇന്ത്യക്ക് പരമ്പരയിലെ ആദ്യ കളി തോറ്റ വിൻഡീസ് രണ്ടാം മത്സരം ടൈയിലാക്കി തിരിച്ചുവരവിന്റെ സൂചന നൽകി. മൂന്നാം മത്സരം ജയിച്ച് അവർ ഒപ്പമെത്തുകയും ചെയ്തു. എന്നാൽ മുംബൈയിൽ നടന്ന നാലാം മത്സരത്തിൽ വമ്പൻ വിജയം(224 റൺസ്) നേടിയ ഇന്ത്യയ്ക്കാണിപ്പോൾ മേൽക്കൈ. മുംബൈയിൽ രോഹിത് ശർമ(162), അമ്പാട്ടി റായുഡു(100) എന്നിവരുടെ സെഞ്ചുറികളും ഇടങ്കയ്യൻ പേസ് ബൗളർ ഖലീൽ അഹമ്മദ്, ഇടങ്കയ്യൻ സ്പിന്നർ കുൽദീപ് യാദവ് എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനങ്ങളുമാണ് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. പരമ്പരയിൽ മൂന്നു സെഞ്ചുറികളുമായി ക്യാപ്റ്റൻ വിരാട് കോലി മുന്നിൽ നിന്ന് പടനയിക്കുകയാണ്. ഇരട്ട സെഞ്ചുറിയുമായി കൂട്ടിന് ഹിറ്റ്മാൻ രോഹിത് ശർമയുമുണ്ട്. ഓപ്പണർ ശിഖർ ധവാന് മികച്ച തുടക്കങ്ങൾ വമ്പൻ സ്കോറിലെത്തിക്കാൻ കഴിയുന്നില്ല എന്ന ദൗർബല്യം മാത്രമാണ് മുൻനിരയിലുള്ളത്. റായുഡു ഫോമിലെത്തിയതോടെ മധ്യനിരയിലെ ദൗർബല്യം നീങ്ങി. ധോനിയും കേദാർ ജാദവും രവീന്ദ്ര ജഡേജയുമൊക്കെ അവസരത്തിനൊത്തുയർന്നാൽ ഇന്ത്യയ്ക്ക് പേടിക്കിനില്ല. ബുധനാഴ്ചത്തെ പത്രസമ്മേളനത്തിൽ പേസ് ബൗളർമാരുടെ കരുത്തിനെക്കുറിച്ച് അഭിമാനത്തോടെയാണ് ഇന്ത്യയുടെ ബൗളിങ് കോച്ച ഭരത് അരുൺ സംസാരിച്ചത്. ജസ്പ്രീത് ബുംറ തിരിച്ചെത്തിയതോടെ പേസ് ബൗളിങിന് മൂർച്ചകൂടി. ഖലീലിന്റെ മാസ്മകരിക പ്രകടനം പേസ് നിരയെ കുറ്റമറ്റതാക്കുന്നു. സ്പിന്നിലും പ്രശ്നങ്ങളില്ല. നാലാം ഏകദിനത്തിൽ കളിച്ച അതേ ടീമിനെ തന്നെ ഇന്ത്യ ഇറക്കാനാണ് സാധ്യത. പ്രതീക്ഷയോടെ വിൻഡീസ് ഫോമിലുള്ള കോലിയെയും രോഹിത്തിനെയുമൊക്കെ തളച്ച് മത്സരം വിജയിക്കാനുള്ള തയ്യാറെടുപ്പിലാണ് വിൻഡീസ്. വിൻഡീസ് നിരയിൽ പ്രതിഭയുടെ മിന്നലാട്ടങ്ങളുണ്ട്. പക്ഷേ, സ്ഥിരതയാർന്ന പ്രകടനത്തിനാവാത്തതാണ് അവരെ വേട്ടയാടുന്നത്. ഷായ് ഹോപ്പും ഷിംറോൺ ഹെറ്റ്മെയറും ക്യാപ്റ്റൻ ജേസൺ ഹോൾഡറും മികച്ച രീതിയിൽ കളിക്കുന്നുണ്ട്. ഇന്ത്യൻ ബൗളർമാരെ മെരുക്കാനുള്ള കരുത്തും അവർക്കുണ്ട്. പക്ഷേ, ഓപ്പണർമാരായ ഹേമരാജിനും കൈറൺ പവലിനും പരിചയസമ്പന്നനായ മർലൺ സാമുവൽസിനും കാര്യമായി സംഭാവന ചെയ്യാൻ കഴിയാതെ പോകുന്നതാണ് അവരെ വലയ്ക്കുന്നത്. ഓപ്പണർമാരിലൊരാളെ മാറ്റി വെടിക്കെട്ടു ബാറ്റ്സ്മാൻ സുനിൽ ആംബ്രിസിനെ ആദ്യ ഇലവനിൽ അവർ പെടുത്തിയേക്കും. Content Highlights: india west indies odi trivandrum
from mathrubhumi.latestnews.rssfeed https://ift.tt/2yJlr0C
via
IFTTT
No comments:
Post a Comment