ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 27-ന് കണ്ണൂരിൽ ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരേ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ അടക്കം 49 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ. ഭരണഘടനയ്ക്കു വിരുദ്ധമായി പ്രസംഗിച്ച ഷായ്ക്കെതിരേ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് അവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഷായുടെ ഇത്തരം പ്രസംഗം പ്രോത്സാഹിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആവശ്യപ്പെട്ടു.ഷാ നടത്തിയ പ്രസംഗം ആശങ്കപ്പെടുത്തുന്നതാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അതിൽ ഉചിതമല്ലാത്ത രണ്ടു പരാമർശങ്ങളുണ്ടായി. നടപ്പാക്കാൻ കഴിയാവുന്ന ഉത്തരവുകളേ സുപ്രീംകോടതി പുറപ്പെടുവിക്കാവൂവെന്നാണ് ഒരു പരാമർശം. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവു നടപ്പാക്കിയാൽ സംസ്ഥാന സർക്കാരിനെ താഴെയിറക്കുമെന്നും പ്രസംഗത്തിൽ പറയുകയുണ്ടായി. പരമോന്നത നീതിപീഠത്തിന്റെ ഉത്തരവു നടപ്പാക്കുന്നതിൽനിന്നു മാറി നിൽക്കാൻ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷൻ ആവശ്യപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു - പ്രസ്താവനയിൽ പറയുന്നു.കേന്ദ്രസർക്കാരിനെക്കൊണ്ടു സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുമെന്നും ഭീഷണിയുണ്ടായി. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിൽ 1989-ൽ വരുത്തിയ ഭേദഗതിപ്രകാരം ഭരണഘടനാതത്ത്വങ്ങൾ പൂർണമായും പാലിക്കുമെന്ന് എല്ലാ രാഷ്ട്രീയപ്പാർട്ടികളും അവരുടെ ഭരണഘടനയിൽ ഉൾക്കൊള്ളിക്കണം. ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയും അവരുടെ ഭരണഘടനയിൽ അതുൾപ്പെടുത്തിയിട്ടുണ്ട്. വ്യവസ്ഥാലംഘനമുണ്ടായാൽ ആ പാർട്ടിക്കുള്ള അംഗീകാരം റദ്ദാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന് അധികാരമുണ്ട്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷന്റെ പ്രസംഗം ഭരണഘടനാവിരുദ്ധമാണ്. അതു തിരുത്തപ്പെടാതെ പോയാൽ ദേശീയരാഷ്ട്രീയത്തിൽ ഗുരുതരമായ ഭവിഷ്യത്തുണ്ടാവും. ഈ സാഹചര്യത്തിൽ പ്രസംഗത്തിൽ വിശദീകരണം തേടാൻ തിരഞ്ഞെടുപ്പു കമ്മിഷൻ തയ്യാറാവണം. പാർട്ടി അധ്യക്ഷനെ ഉപദേശിക്കാനും ഇക്കാര്യത്തിൽ അദ്ദേഹത്തെ പിന്തുണക്കില്ലെന്ന് അറിയിക്കാനും പ്രധാനമന്ത്രി തയ്യാറാകണം. ഭരണഘടനാലംഘനം പരിശോധിച്ച് നടപടിയെടുക്കാൻ രാഷ്ട്രപതിയും തയ്യാറാകണം -മുൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. മുൻ വിവരാവകാശ കമ്മിഷണർ വജാഹത്ത് ഹബീബുള്ള, മുൻ സാമ്പത്തിക ഉപദേഷ്ടാവ് നിതിൻ ദേശായ്, സംയുക്ത ഇന്റലിജൻസ് സമിതി മുൻ ചെയർമാൻ ആർ. ഗോവിന്ദരാജൻ, മുൻ ഇറ്റാലിയൻ അംബാസഡർ കെ.പി. ഫാബിയാൻ, തുറമുഖമന്ത്രാലയം മുൻ അഡീഷണൽ സെക്രട്ടറി എസ്.പി. അംബ്രോസ്, വിദേശകാര്യ മന്ത്രാലയത്തിലെ മുൻ ധനകാര്യ ഉപദേശകൻ എൻ. ബാലഭാസ്കർ, കാബിനറ്റ് സെക്രട്ടേറിയറ്റിലെ സ്പെഷ്യൽ സെക്രട്ടറിയായിരുന്ന വാപ്പാല ബാലചന്ദ്രൻ, പോലീസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഡി.ജി.പി.യായിരുന്ന മീര സി. ബോർവങ്കർ, റെയിൽവേ ബോർഡ് മുൻ അംഗം സോം ചതുർവേദി, ഉത്തരാഖണ്ഡ് മുൻ ചീഫ് സെക്രട്ടറി സുർജിത് കെ. ദാസ്, സ്വീഡൻ മുൻ അംബാസഡർ സുശീൽ ദുബെ തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പിട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2Qtwq5c
via
IFTTT
No comments:
Post a Comment