റോം: വിഖ്യാത ഇറ്റാലിയൻ സംവിധായകനും ഓസ്കർ ജേതാവുമായ ബെർണാഡോ ബെർട്ടെലൂച്ചി (77) അന്തരിച്ചു. അർബുദബാധിതനായിരുന്നു. അറുപതുകളിൽ ഇറ്റാലിയൻ സിനിമ കണ്ട നവതരംഗപ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളാണ്. മൈക്കലാഞ്ചലോ അന്റോണിയോണി, ഫെഡറിക്കോ ഫെല്ലിനി, പസോളിനി തുടങ്ങി നവതരംഗ പ്രയോക്താക്കളുടെ പരമ്പരയിലെ കണ്ണിയായ ബെർട്ടലൂച്ചി പിന്നീട് ഹോളിവുഡിലും ചുവടുറപ്പിച്ചു. ഓസ്കറുകൾ വാരിക്കൂട്ടിയ ദ ലാസ്റ്റ് എംപറർ, ലാസ്റ്റ് ടാങ്കോ ഇൻ പാരീസ്, ദ ഡ്രീമേഴ്സ്, രാഷ്ട്രീയപ്രമേയത്താൽ ചർച്ചചെയ്യപ്പെട്ട ദ കൺഫോർമിസ്റ്റ്, ദ ഷെൽട്ടറിങ് സ്കൈ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. 1987-ൽ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുൾപ്പെടെ ഒമ്പത് ഓസ്കർപുരസ്കാരങ്ങളാണ് ദി ലാസ്റ്റ് എംപറർ നേടിയത്. ബെർട്ടൊലൂച്ചി: രാഷ്ട്രീയവും രതിയും കവിതയും രാഷ്ട്രീയത്തിന്റെയും രതിയുടെയും ആവേഗങ്ങളാണ് ബെർട്ടൊലൂച്ചിയുടെ സിനിമകളുടെ രസതന്ത്രം. കാവ്യാത്മകമായി സിനിമയെ സമീപിക്കാൻ കൊതിച്ച കവിയായ സംവിധായകന് പക്ഷേ, കാമനകളുടെ തിരതള്ളലുകളെ സ്വാംശീകരിക്കേണ്ടി വന്നു. എന്നാൽ, വന്യമായ പ്രമേയങ്ങളെ, പശ്ചാത്തലങ്ങളെ തന്റെ കരവിരുതു കൊണ്ട് അദ്ദേഹം കവിതയായി പരാവർത്തനം ചെയ്തു. അതാണ് ബെർട്ടൊലൂച്ചിയെ കവിയാക്കുന്നതും. സിനിമ കാഴ്ചയുടെ രസതന്ത്രമാണെന്ന ഉറച്ചബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയവും രതിയും രണ്ടും മനുഷ്യന്റെ ഭാഗധേയത്തെ മാറ്റുന്നു- അദ്ദേഹം ഒരിക്കൽ പറഞ്ഞു. മറയില്ലാത്ത, പരുക്കൻ രാഷ്ട്രീയ വിവക്ഷകൾ മുന്നോട്ടുവെച്ച ദ കൺഫോമിസ്റ്റും വന്യമായ രതിയുടെ കനലാട്ടങ്ങൾ കൊണ്ട് പ്രേക്ഷകരെ പിടിച്ചു കുലുക്കിയ ലാസ്റ്റ് ടാങ്കോ ഇൻ പാരിസ്, മീ ആൻഡ് യൂ എന്നീ ചിത്രങ്ങളും മധ്യവർഗത്തിന്റെ ദ്വന്ദസ്വത്വങ്ങളിലേക്ക് വെളിച്ചം വീശുന്നവയായിരുന്നു. മാർക്സിസ്റ്റാണെങ്കിലും തന്റെ സിനിമകൾ മുദ്രാവാക്യങ്ങളാവരുതെന്ന വാശി അദ്ദേഹത്തുണ്ടായിരുന്നു. എന്റെ സിനിമ സന്ദേശങ്ങൾക്കുള്ളതല്ല. അതിന് പോസ്റ്റോഫീസാണ് നല്ലത് എന്നദ്ദേഹം തറപ്പിച്ചുപറഞ്ഞു. പസോളിനിയുടെ അസിസ്റ്റൻായി അക്കാറ്റോണെയിൽ തുടക്കം കുറിച്ച ബെർട്ടൊലൂച്ചി സിനിമയുടെ പിറവി അടുത്തുകാണുകയായിരുന്നു എന്നാണതിനെ വിശേഷിപ്പിച്ചത്. എന്നാൽ പസോളിനിക്കോ ഇറ്റാലിയൻ നവതരംഗത്തിന്റെ പ്രയോക്താക്കളിൽ ഒരാളായ ഗോദാർദിനോ ബുദ്ധിപരമായും കലാപരമായും ശിഷ്യപ്പെടാൻ ബെർട്ടൊലൂച്ചി തയ്യാറല്ലായിരുന്നു. അതേ സമയം അദ്ദേഹത്തിന്റെ കൺഫോമിസ്റ്റ് എന്ന ഒറ്റച്ചിത്രം ഫ്രാൻസിസ് കപ്പോള മുതൽ സ്റ്റീവൻ സ്പിൽബർഗ് വരെയുള്ള സിനിമാ സംവിധായകരുടെ ചലച്ചിത്ര രസതന്ത്രത്തെ സ്വാധീനിക്കുകയും ചെയ്തു. തീവ്രമായി ഇടതുരാഷ്ടീയത്തോട് ആഭിമുഖ്യം പാലിച്ചെങ്കിലും ആസ്വാദകന്റെയും വിപണിയുടെയും അസ്തിത്വങ്ങളെ അദ്ദേഹം ഒരിക്കലും നിരാകരിച്ചില്ല. ഒാസ്കറുകൾ വാരിക്കൂട്ടിയ ദ ലാസ്റ്റ് എംപറർ അതിന്റെ തെളിവാണ്. മാവോയിസത്തിന്റെ നിഴലിലമർന്ന ചൈനയുടെ അവസാന ചക്രവർത്തിയുടെ കഥ അനുതാപപൂർണമായിരുന്നു. വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ നിലപാടുകളിലെ സങ്കീർണതകൾ ഇവിടെ പ്രകടമാണ്. മറ്റാരേയും കടന്നുവരാൻ അനുവദിക്കാത്ത ബെയ്ജിങ്ങിലെ വിലക്കപ്പെട്ട നഗരത്തിലേക്ക് ചിത്രീകരണത്തിനായി ബെർട്ടൊലൂച്ചിക്ക് ചൈനീസ് അധികാരികൾ അനുവാദം നൽകി എന്നതുതന്നെ ഒരു അദ്ഭുതകഥയായി സിനിമാവൃത്തങ്ങളിൽ നിറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2KC0Pfc
via
IFTTT
No comments:
Post a Comment