അഹമ്മദാബാദ്:അജ്മേർ ദർഗ സ്ഫോടനക്കേസിൽ 11 വർഷത്തിനുശേഷം അറസ്റ്റിലായ മലയാളി സുരേഷ് നായർ 'ഉദയ് ഗുരുജി' എന്നപേരിൽ സന്ന്യാസിയായാണ് ഒളിവിൽ കഴിഞ്ഞതെന്ന് അന്വേഷണസംഘം. ഭറൂച്ചിൽ നർമദാപരിക്രമത്തിന് ഇയാൾ എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഒരാഴ്ചയായി സ്ഥലത്ത് തങ്ങിയ ഗുജറാത്ത് ഭീകരവിരുദ്ധസേന (എ.ടി.എസ്.) ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ എൻ.ഐ.എ.യ്ക്ക് കൈമാറി. രാജസ്ഥാനിൽ അജ്മേറിൽ 2007 ഒക്ടോബർ 11-ന് മൂന്നുപേരുടെ മരണത്തിനും 17 പേരുടെ പരിക്കിനും കാരണമായ സ്ഫോടനത്തിന് ബോംബുകൾ എത്തിച്ചെന്ന ആരോപണമാണ് സുരേഷ് നായർ നേരിടുന്നത്. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയാണ് ഗുജറാത്തിലെ സ്ഥിരതാമസക്കാരനായ ഇയാൾ. പോലീസ് തിരയുന്നതായി വിവരം ലഭിച്ചപ്പോൾ ഖേദ ഡാകോറിലെ വീടുവിട്ടു. ഗുജറാത്തിയായ ഭാര്യ ഗർഭിണിയായിരുന്നു. രണ്ടു വർഷത്തിനുശേഷം അച്ഛൻ ദാമോദരൻ നായർ മരിച്ചപ്പോളും വീട്ടിലെത്തിയില്ല. വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് രണ്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. ഇതിനിടെ കേസിന്റെ വിചാരണയും കഴിഞ്ഞു. അപ്രതീക്ഷിതമായാണ് ഒരു കേന്ദ്രത്തിൽനിന്നും 'ഉദയ് ഗുരുജി'യായി നാടുചുറ്റിക്കഴിയുന്ന സന്ന്യാസിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇതോടെ താടിയും മുടിയും നീട്ടിയ സുരേഷ് നായരുടെ രേഖാചിത്രം പോലീസ് വരച്ചെടുത്തു. അതിനുശേഷം ജില്ലാ പോലീസിനെപ്പോലും അറിയിക്കാതെ എ.ടി.എസ്. ഉദ്യോഗസ്ഥർ ഭറൂച്ചിൽ കാത്തിരിക്കുകയായിരുന്നു. നർമദാനദിയിലെ പരിക്രമത്തിനെത്തിയ സുരേഷ് നായരെ രണ്ടുദിവസം രഹസ്യമായി നിരീക്ഷിച്ചശേഷമാണ് ഞായറാഴ്ച രാവിലെ അറസ്റ്റുചെയ്തത്. അഹമ്മദാബാദിലെ എ.ടി.എസ്. ആസ്ഥാനത്ത് ചോദ്യംചെയ്തശേഷം മിർജാപുർ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ രണ്ടുദിവസത്തെ ട്രാൻസിറ്റ് റിമാൻഡിൽ എൻ.ഐ.എ.യ്ക്ക് കൈമാറി. സുരേഷ് നായരെ അന്വേഷണസംഘം ജയ്പുരിലേക്ക് കൊണ്ടുപോയി. ഡാകോറിൽ ആർ.എസ്.എസ്., വി.എച്ച്.പി. തുടങ്ങിയ സംഘടനകളുടെ പ്രവർത്തനത്തിന് ചുക്കാൻപിടിച്ചിരുന്ന സുരേഷ് സന്നദ്ധപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അജ്മേർ കേസിൽ വേറെ രണ്ടുപേർകൂടി ഒളിവിൽ കഴിയുന്നുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾക്കായി സുരേഷ് നായരെ ചോദ്യംചെയ്തുവരികയാണ്. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആർ.എസ്.എസ്. നേതാക്കളായ ഭവേഷ് പട്ടേലും ദേവേന്ദ്ര ഗുപ്തയും ഇപ്പോൾ ജാമ്യത്തിലാണ്. ഭറൂച്ച് സ്വദേശിയായ ഭവേഷ് പട്ടേൽ ജാമ്യത്തിലിറങ്ങി നാട്ടിലെത്തിയപ്പോൾ വലിയ സ്വീകരണമാണ് വി.എച്ച്.പി., ബി.ജെ.പി. പ്രവർത്തകർ ഒരുക്കിയിരുന്നത്. മുസ്ലിം തീർഥാടക കേന്ദ്രമായ അജ്മേറിൽ സ്ഫോടനം നടത്തിയ സംഭവത്തിൽ സ്വാമി അസീമാനന്ദ ഉൾപ്പെടെയുള്ള പ്രമുഖർ നേരത്തേ കുറ്റവിമുക്തരായിരുന്നു. content highlights;suresh nair abscounted as monk
from mathrubhumi.latestnews.rssfeed https://ift.tt/2DYXK8E
via
IFTTT
No comments:
Post a Comment