വാഷിങ്ടൺ: 2008 മുംബൈ ഭീകരാക്രമണത്തിൽ പങ്കെടുക്കുകയോ ആസൂത്രണം ചെയ്യുകയോ സഹായിക്കുകയോ ചെയ്ത ഭീകരരെ പിടികൂടാൻ സഹായിക്കുന്ന വിവരം നൽകുന്നവർക്ക് അമേരിക്ക ഇനാം പ്രഖ്യാപിച്ചു. 5 മില്യൺ ഡോളർ(35 കോടിയിലധികം രൂപ)ആണ് ഇനാം. ലോകത്തെയാകെ നടുക്കിയ ഭീകരാക്രമണത്തിന്റെ പത്താം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രഖ്യാപനം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി നടന്ന ഭീകരാക്രമണത്തിൽ ആറ് അമേരിക്കൻ വിനോദ സഞ്ചാരികൾഅടക്കം 166 പേർ കൊല്ലപ്പെട്ടിരുന്നു. മുംബൈ ഭീകരാക്രമണത്തെ പൈശാചികമെന്ന് വിശേഷിപ്പിച്ച അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഈ ക്രൂരതയ്ക്ക് ഉത്തരവാദികളായ ലഷ്കർ ഇ തൊയ്ബയ്ക്കും അവരുടെ സഹസംഘടനകൾക്കും ഉപരോധം ഏർപ്പെടുത്താൻ പാകിസ്താനും മറ്റ് രാജ്യങ്ങളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ആക്രമണം നടന്ന് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ആക്രമണം ആസൂത്രണം ചെയ്തവരെ ശിക്ഷിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ജീവൻ നഷ്ടപ്പെട്ടവരോട് കാണിക്കുന്ന അനീതിയാണ്. ഭീകരാക്രമണത്തിന്റെ പത്താം വാർഷികത്തിൽ ഇന്ത്യൻ ജനതയ്ക്കും മുംബൈ നഗരത്തിനും അമേരിക്കൻ ഭരണകൂടത്തിന്റെയും അമേരിക്കൻ ജനതയുടെയും പേരിൽ ഐക്യദാർഢ്യം അറിയിക്കുന്നു. പൈശാചികമായ ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്ക് ചേരുന്നതായും മൈക്ക് പോംപിയോ കൂട്ടിച്ചേർത്തു. അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗമായ സ്റ്റേറ്റ് റിവാഡ്സ് ഫോർ ജസ്റ്റിസ് (ആർ.എഫ്.ജെ) ആണ് തുക പ്രഖ്യാപിച്ചിട്ടുള്ളത്. കടൽ കടന്നെത്തിയ 10 ലഷ്കർ ഭീകരരാണ് 26/11 എന്നറിയപ്പെടുന്ന ആക്രമണത്തിൽ പങ്കെടുത്തത്. ഇവരിൽ ഒൻപത് പേർ പിന്നീട് സുരക്ഷാ സേനകളുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ജീവനോടെ പിടികൂടിയ ഭീകരൻ അജ്മൽ കസബിനെ ഇന്ത്യ തൂക്കിലേറ്റുകയും ചെയ്തു. ലഷ്കർ ഈ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞിരുന്നെങ്കിലും ഇതിന്റെ ആസൂത്രകരെ ആരെയും പിടികൂടാനോ ശിക്ഷിക്കാനോ സാധിച്ചില്ല. content highlights:US announces $5 million for information on Mumbai terrorist attack perpetrators
from mathrubhumi.latestnews.rssfeed https://ift.tt/2KyUxgy
via
IFTTT
No comments:
Post a Comment