പ്രൊവിഡൻസ് (ഗയാന): വനിതകളുടെ ആറാമത് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് വെള്ളിയാഴ്ച തുടക്കം. 10 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് വെസ്റ്റ് ഇൻഡീസിലാണ് നടക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ഇന്ന് കരുത്തരായ ന്യൂസീലൻഡിനെ നേരിടും. രാത്രി 8.30 മുതൽ ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിലാണ് മത്സരം. മുൻ ഇന്ത്യൻ താരവും സ്പിന്നറുമായിരുന്ന രമേശ് പവാറാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഇത്തവണ ആറ് പുതുമുഖങ്ങളെയാണ് പവാർ ടീമിലെടുത്തിരിക്കുന്നത്. ഇന്ത്യയ്ക്ക് ഇതുവരെ വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം നേടാനായിട്ടില്ല. ഇത്തവണ ആ പരാതി പരിഹരിക്കാനാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ഇറങ്ങുന്നത്. 36-കാരിയായ മിതാലി രാജ് തൊട്ട് പതിനെട്ടുകാരിയായ ജെമീമ റോഡ്രിഗസ് വരെ പരിചയസമ്പത്തും യുവത്വവും നിറഞ്ഞ ടീമിൽ ഇക്കുറി വൈവിധ്യമുണ്ട്. ഹർമൻപ്രീത്, മിതാലി രാജ്, സ്മൃതി മന്ഥാന, ജമീമ റോഡ്രിഗസ് എന്നിവരടങ്ങിയ ബാറ്റിങ് നിരയ്ക്ക് ലോകോത്തര നിലവാരമുണ്ട്. ശ്രീലങ്കയ്ക്കെതിരേ സമീപകാലത്ത് 4-0ത്തിന് പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്. അതേസമയം, ക്വലാലംപുരിൽ നടന്ന ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യ, ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. ലോകകപ്പ് മുന്നിൽക്കണ്ട് പരിശീലകസ്ഥാനം ഏറ്റെടുത്ത പവാർ, വനിതകളുടെ സ്പിൻ കരുത്ത് ഉപയോഗപ്പെടുത്തുന്നതരത്തിലാകും തന്ത്രങ്ങൾ മെനയുക. എന്നാൽ, ഇന്ത്യയുടെ മികച്ച ബൗളറായ ജുലൻ ഗോസ്വാമി ഇപ്പോൾ ടീമിലില്ല. പൂനം യാദവ്, ഓൾ റൗണ്ടർ ഹർമൻപ്രീത് കൗർ എന്നിവരാണ് സ്പിന്നർമാരായി ടീമിലുള്ളത്. അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാകർ, മാൻഷി ജോഷി എന്നിവരടങ്ങിയ പേസർമാർക്ക് മത്സരപരിചയം കുറവാണ്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, പാകിസ്താൻ, അയർലൻഡ് എന്നിവരുൾപ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. മൂന്നു തവണ ചാമ്പ്യൻമാരായ ഓസീസ്, കഴിഞ്ഞ തവണ കിരീടമുയർത്തിയ വിൻഡീസ് എന്നീ ടീമുകൾ മികച്ച ഫോമിലാണ്. എന്നാൽ സന്നാഹ മത്സരങ്ങളിൽ വിൻഡീസിനെയും ഓസ്ട്രേലിയയെയും തോൽപ്പിച്ച ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്. ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ടാനിയ ഭാട്ടിയ, ഏക്താ ബിഷ്ത്, ജയാലൻ ഹേമലത, മാൻസി ജോഷി, വേദ കൃഷ്ണമൂർത്തി, സ്മൃതി മന്ഥാന, അനുജ പാട്ടീൽ, മിതാലി രാജ്, അരുന്ധതി റെഡ്ഡി, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, പൂജാ വസ്ത്രാകാർ, രാധാ യാദവ്, പൂനം യാദവ്. Content Highlights: icc womens world cup t20 starts today
from mathrubhumi.latestnews.rssfeed https://ift.tt/2RJwPAr
via
IFTTT
No comments:
Post a Comment