ആലപ്പുഴ: തമിഴ്നാട്ടിൽ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റ് ആലപ്പുഴയുടെ വടക്കൻ മേഖലയെയും വിറപ്പിച്ചു. ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരി, പാണാവള്ളി, പട്ടണക്കാട്, വയലാർ, എഴുപുന്ന, മാരാരിക്കുളം വില്ലേജുകളിൽ ഗജ താണ്ഡവമാടി. 156 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണമായും തകർന്നു. കോടികളുടെ നഷ്ടമുണ്ടായി. ഒട്ടേറെ വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്നു. വീടുകളിലുണ്ടായിരുന്നവർ അദ്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തൈക്കാട്ടുശ്ശേരി വില്ലേജിലെ പൂച്ചാക്കൽ തേവർവട്ടം ഭാഗങ്ങളിലാണ് കൂടുതൽ നാശം. ഇവിടെ മാത്രം 144 വീടുകൾ തകർന്നു. കാർഷികമേഖലയിൽ കനത്തനാശമുണ്ടായി. മരങ്ങൾവീണ് 200 പോസ്റ്റുകൾ ഒടിഞ്ഞു. അരക്കോടി രൂപയുടെ നഷ്ടം വൈദ്യുതി വകുപ്പിന് മാത്രമുണ്ടായി.വെള്ളിയാഴ്ച വൈകീട്ട് ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ ഇരുട്ടിലായ പല പ്രദേശങ്ങളിലും ശനിയാഴ്ച വൈകീട്ടും വെളിച്ചമെത്തിയിട്ടില്ല. സ്കൂൾ കെട്ടിടങ്ങൾ, മതിലുകൾ, പള്ളികൾ എന്നിവയ്ക്കു കേടുപാടുണ്ടായി. ചേർത്തല-അരൂക്കുറ്റി റൂട്ടിൽ മരം വീണ് മുടങ്ങിയ ഗതാഗതം പുനഃസ്ഥാപിച്ചു. ഇടറോഡുകളിൽ ഇതുവരെ തടസ്സം നീക്കിയിട്ടില്ല.ഗജ ന്യൂനമർദ്ദമായി രൂപപ്പെട്ട് കേരളതീരത്ത് തന്നെയുണ്ട്. അതിനാൽ ആലപ്പുഴയുടെ തീരമേഖലയിലുള്ളവർ ഇപ്പോഴും ആശങ്കയിലാണ്. ഈ മാസം 20 വരെ കടലിൽ പോകരുതെന്ന് മത്സ്യതൊഴിലാളികൾക്ക് ജില്ലാഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2DIeReX
via
IFTTT
No comments:
Post a Comment