കോഴിക്കോട്: എം.ടി വാസുദേവൻനായരുടെ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കിയുള്ള സിനിമയുമായി ബന്ധപ്പെട്ട കേസിൽ മധ്യസ്ഥ ചർച്ചയ്ക്കില്ലെന്ന് എം.ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തിരക്കഥ തിരിച്ചുനൽകണം എന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായും കോടതിയെ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണൽ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് പരിഗണിച്ചപ്പോഴാണ് അഭിഭാഷകൻ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതോടെ കേസ് ഈ മാസം 13-ലേക്ക് മാറ്റിവെക്കുന്നതായി കോടതി അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ നൽകിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതുകൊണ്ട് മധ്യസ്ഥ ചർച്ചയുടെ സാഹചര്യം നിലനിൽക്കുന്നല്ല എന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും കേസ് വേഗം തീരണമെന്ന് ആഗ്രഹമുണ്ടെന്നും അതുകൊണ്ട് ചർച്ചയ്ക്കായി മധ്യസ്ഥനെ വെക്കണമെന്നുമായിരുന്നുഒക്ടോബർ 25-ന് കേസ് പരിഗണിച്ചപ്പോൾ സംവിധായകൻ ശ്രീകുമാർ മേനോൻ കോടതിയോട് അവശ്യപ്പെട്ടത്. ഇതിലാണ് കോടതി ബുധനാഴ്ച വാദം കേട്ടത്. മൂന്നുവർഷംകൊണ്ട് സിനിമ നിർമിക്കാമെന്നു കരാറുണ്ടാക്കി നാലുവർഷമായിട്ടും ഒന്നും നടക്കാത്തതിനാലാണ് തിരക്കഥ തിരികെയാവശ്യപ്പെട്ട് എം.ടി. കോടതിയെ സമീപിച്ചത്. ശ്രീകുമാർ മേനോനും എർത്ത് ആൻഡ് എയർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് എതിർ കക്ഷികൾ. ഒക്ടോബർ പത്തിനാണ് ഹർജി ഫയലിൽ സ്വീകരിച്ചത്. തിരക്കഥ ഉപയോഗിക്കുന്നതിൽനിന്ന് എതിർകക്ഷികളെ കോടതി താൽകാലികമായി വിലക്കുകയും ചെയ്തിരുന്നു. ഭീമ സേനനെ കേന്ദ്രസ്ഥാനത്ത് അവതരിപ്പിക്കുന്ന എം.ടി.യുടെ വിഖ്യാതമായ നോവലിനെ ആസ്പദമാക്കിയുള്ള സിനിമയാണ് പ്രതിസന്ധിയിലായത്. പ്രവാസി വ്യവസായി ബി.ആർ. ഷെട്ടി നിർമിക്കുന്ന ബഹുഭാഷാ ചിത്രത്തിൽ മോഹൻലാലാണ് നായകൻ. കരാർ വ്യവസ്ഥയനുസരിച്ച് മലയാളത്തിലും ഇംഗ്ലീഷിലും എം.ടി. തിരക്കഥ തയ്യാറാക്കിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2z4SgW3
via
IFTTT
No comments:
Post a Comment