ന്യൂഡൽഹി: അമേഠിയിലെ ബിജെപി വനിതാപ്രവർത്തകർക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വക ദീപാവലി സമ്മാനമെത്തിക്കാനുള്ള ഏർപ്പാടുകൾ പൂർത്തിയായി. 10,000 സാരികളാണ് വനിതാപ്രവർത്തകർക്ക് സമ്മാനമായി അമേഠിയിലെത്തുന്നത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയോട് പരാജയപ്പെട്ടെങ്കിലും തനിക്ക് വോട്ടു ചെയ്ത വനിതകൾക്കായി സ്മൃതി ഇറാനി സാരികളെത്തിച്ച് നന്ദിയും സന്തോഷവും പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസ് സീറ്റ് നിലനിർത്തിയെങ്കിലും ബിജെപിയ്ക്ക് വോട്ടുനില ഏറെ മെച്ചപ്പെടുത്താനായി. സ്മൃതി ഇറാനിയ്ക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്താനാണ് പാർട്ടി പദ്ധതിയിടുന്നത്. തിരഞ്ഞെടുപ്പിനു ശേഷവും സ്മൃതി അമേഠിയിലെ ജനങ്ങളുമായി സൗഹൃദം കാത്തു സൂക്ഷിക്കുന്നത് തുണയാവുമെന്നാണ് പാർട്ടി വിലയിരുത്തൽ. ദീപാവലി ആഘോഷത്തിന് പാർട്ടിയുടെ വനിതാപ്രവർത്തകർക്ക് സമ്മാനം നൽകി അവരെ സന്തോഷിക്കുന്നതിനൊപ്പം പ്രവർത്തനങ്ങൾക്ക് ഊർജം പകരാനും കൂടിയാണിതെന്ന് മന്ത്രിയോടടുത്ത വൃത്തങ്ങൾ അറിയിച്ചു. അമേഠിയിൽ കോൺഗ്രസിനെതിരെ മത്സരിക്കാൻ ഏറ്റവും ശക്തയും സ്വാധീനവുമുള്ള പ്രവർത്തകയാണ് സ്മൃതിയെന്ന് പാർട്ടി നേതാവ് ഉമാശങ്കർ പാണ്ഡേ പറഞ്ഞു. 2014 ലെ അമേഠിയിൽ സ്മൃതി ഇറാനിയ്ക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയതും പാർട്ടിയിൽ സ്മൃതിക്കുള്ള സ്വാധീനം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പാർട്ടിയ്ക്ക് തന്നിലുള്ള വിശ്വാസം കൂടുതലുറപ്പിക്കാൻ സ്മൃതിയ്ക്ക് സാധിച്ചു. തിരഞ്ഞെടുപ്പ് പ്രചരണഭാഗമായി മോദിയുടെ നിയോജകമണ്ഡലമായ വാരണാസിയിൽ രാഹുൽ ഗാന്ധി റോഡ് ഷോ നടത്തിയിരുന്നു. ദീപാവലിക്കു ശേഷം പ്രചരണപ്രവർത്തനങ്ങൾക്കായി സ്മൃതി അമേഠിയിലെത്തുമെന്നാണ് ഔദ്യോഗികവിവരം. തിരഞ്ഞെടുപ്പ് വിജയത്തിനായി ഇരുമുന്നണികളും നിരവധി തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ട്. സാരി സമ്മാനിക്കുന്നത് സ്മൃതിയെ വിജയത്തിലെത്തിക്കുമെന്നുള്ള കണക്കുകൂട്ടൽ വെറുതെയാണെന്ന് കോൺഗ്രസ് സെക്രട്ടറി ദേവേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. ബിജെപിയ്ക്ക് അമേഠിയിൽ വെന്നിക്കൊടി പാറിക്കാമെന്നത് വെറും വ്യാമോഹമാണെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2OvAjos
via
IFTTT
No comments:
Post a Comment