തിരുവനന്തപുരം: ശബരിമലയുടെ സ്വീകാര്യത തകർത്ത്, അതിനെ സവർണ ജാതിഭ്രാന്തിന്റെ ആധിപത്യ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസികൾ ഇത് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസികളെ ആക്രമിക്കുന്ന നിലയാണ് കണ്ടത്. ശബരിമല കലാപഭൂമിയാണെന്ന പ്രതീതി സൃഷ്ടിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം വരുന്നവരെ പിന്തിരിപ്പിക്കാനാണ് നീക്കം. ക്രിമിനൽ സംഘങ്ങളെ ഇറക്കി ശബരിമലയെ കലാപ ഭൂമിയാക്കുകയാണ്. ഇത് അനുവദിക്കില്ല- പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ശബരിമലക്ക് ഇതര ക്ഷേത്രങ്ങൾക്കില്ലാത്ത ഒരു സവിശേഷ സ്വഭാവമുണ്ട്. എല്ലാ ജാതി-മത വിഭാഗങ്ങളിലുംപെട്ടവർക്ക് ഒരു പോലെ ദർശനം നടത്താൻ കഴിയുന്നുവെന്നതാണ് ഇത്. ഈ സവിശേഷതയിൽ നേരത്തേതന്നെ അസഹിഷ്ണുതയുള്ളവരാണ് ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘപരിവാർ. പല ഘട്ടങ്ങളിൽ ഈ പ്രത്യേകതയെ ഇല്ലായ്മ ചെയ്യാൻ അവർ ഇടപെട്ടിട്ടുണ്ട്. വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങൾ പോലും വെട്ടിത്തിരുത്താനും ഇല്ലായ്മ ചെയ്യാനും അവർ ശ്രമിച്ചിട്ടുണ്ട്. മലയരയ സമുദായം അടക്കമുള്ള ആദിവാസികൾക്ക് ശബരിമല കാര്യത്തിൽ ആചാരപരമായി ഉണ്ടായിരുന്ന പങ്ക് എന്നിവയൊക്കെ ഇല്ലായ്മ ചെയ്യുന്നതിൽ സംഘപരിവാർ ശക്തികൾ വഹിച്ച പങ്ക് എല്ലാവർക്കും അറിവുള്ളതാണ്. ഇതെല്ലാം ശബരിമലയുടെ പൊതുസ്വാഭാവത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്കുള്ള നീക്കങ്ങളായിരുന്നു. ആ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം ശബരിമലയെ തകർക്കാനുള്ള ഇപ്പോഴത്തെ ആർ.എസ്.എസ് നീക്കങ്ങളെയും കാണേണ്ടത്. വിശ്വാസികളുടെ യാത്രയ്ക്ക് തടസ്സമുണ്ടാക്കുക, ഭീകരത പടർത്തി അവരെ പിന്തിരിപ്പിക്കാൻ നോക്കുക തുടങ്ങിയ കാര്യങ്ങൾ ശബരിമലക്കു തന്നെ എതിരാണ്. സവർണജാതിഭ്രാന്താൽ പ്രേരിതമായ ഈ നീക്കങ്ങൾ ശബരിമലയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. അനുവദിച്ചുകൊടുത്താൽ അവർണരെന്ന് മുദ്രയടിച്ച് പണ്ടേ മാറ്റിനിർത്തിയവരെ ശബരിമലയിൽ നിന്ന് അകറ്റുന്നതിലാവും ആത്യന്തികമായി ഈ നീക്കങ്ങൾ ചെന്നെത്തുക. സവർണ്ണ ജാതീയ ആധിപത്യം ഉറപ്പിച്ചെടുക്കലാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം. വിശ്വാസികളെത്തന്നെ ആക്രമിക്കുന്ന നിലയാണ് കണ്ടത്. ശബരിമല കലാപഭൂമിയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം അവിടേക്ക് ചെല്ലുന്നവരെ പിന്തിരിപ്പിക്കാനാണ് നീക്കം. ഇത് അനുവദിക്കുന്ന പ്രശ്നമില്ല. ക്രിമിനൽ സംഘങ്ങളെ പുറത്തുനിന്ന് ഇറക്കുമതി ചെയ്ത് ശബരിമലയെയും അവിടേക്കുള്ള പാതയെയും കലാപഭൂമിയാക്കാമെന്ന അജണ്ടയാണ് ഇവർ ഇപ്പോൾ നടപ്പാക്കാൻ നോക്കുന്നത്. എല്ലാ വിഭാഗങ്ങൾക്കുമിടയിലായി ഇന്ന് നിലനിൽക്കുന്ന ശബരിമലയുടെ സ്വീകാര്യത തകർത്ത് അതിനെ സവർണ ജാതി ഭ്രാന്തിന്റെ ആധിപത്യ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. വിശ്വാസികൾ ഇത് തിരിച്ചറിയണം. content highlights:Chief minister pinarayi vijayan on sabarimala protest
from mathrubhumi.latestnews.rssfeed https://ift.tt/2q0OpUV
via
IFTTT
No comments:
Post a Comment