കോട്ടയം: ശബരിമല ക്ഷേത്രത്തിൽ ആദിവാസി, ദളിത്, മലയരയ വിഭാഗക്കാർക്കുള്ള അവകാശങ്ങൾ നേടിയെടുക്കാൻ സമരത്തിനൊരുങ്ങി ആദിവാസി സംഘടനകൾ. ശബരിമല വിഷയത്തിൽ ഭാവി പരിപാടികൾ ആലോചിക്കാനായി കോട്ടയത്ത് ഞായറാഴ്ച ചേർന്ന ദളിത്-ആദിവാസി ജനാധിപത്യ കൺവെൻഷനിലാണ് തീരുമാനം. ശബരിമലയെ സംഘർഷഭൂമിയാക്കാനാണ് ആർ.എസ്.എസും ബി.ജെ.പി.യും ശ്രമിക്കുന്നതെന്നും ഇതിന് തടയിടാൻ സർക്കാർ സ്വീകരിക്കുന്ന നിലപാടിനോട് യോജിച്ചുപ്രവർത്തിക്കാനും കൺവെൻഷൻ തീരുമാനിച്ചു.ശബരിമലയുടെ എല്ലാ അവകാശങ്ങളും യഥാർഥ ഉടമകളായ ആദിവാസികൾക്ക് വിട്ടുനൽകണമെന്ന് വിഷയാവതരണം നടത്തിയ ആദിവാസി ഗോത്രമഹാസഭ, ഭൂഅധികാര സംരക്ഷണസമിതി സംസ്ഥാന കോ-ഓർഡിനേറ്റർ എം. ഗീതാനന്ദൻ പറഞ്ഞു. ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളിൽ അവസാനവാക്ക് തന്ത്രിയുടേതാണെന്നത് കള്ളക്കഥയാണ്. പ്രാചീനകാലംമുതൽ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ കൈകാര്യം ചെയ്തത് ആദിവാസിവിഭാഗങ്ങളായ മലയരയരും മലമ്പണ്ടാരങ്ങളുമാണ്. ഇവരാണ് പൂജകൾ ചെയ്തിരുന്നതെന്ന് ശബരിമലയുടെ ചരിത്രരേഖകളിൽ പറയുന്നുണ്ട്. അവ കണ്ടെത്താൻ ചരിത്രകാരന്മാരെയും ഗവേഷകരെയും പുരാവസ്തുവകുപ്പിനെയും ഉൾപ്പെടുത്തി പഠനം നടത്തണം.ശബരിമല ക്ഷേത്രത്തിൽ ലഭിക്കുന്ന തുകയുടെ ഭൂരിഭാഗവും യഥാർഥ ഉടമകൾക്കും ആദിവാസികളുടെ ഉന്നമനത്തിനും വേണ്ടി വിനിയോഗിക്കാനും ആവശ്യപ്പെടും. ഇക്കാര്യങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ഉടനെ നേരിൽ കാണാനും തീരുമാനമായി.ഭൂഅധികാര സംരക്ഷണസിമിതി ചെയർമാൻ സണ്ണി എം. കപിക്കാട് അധ്യക്ഷതവഹിച്ചു. ആദിജനസഭ കൺവീനർ സി.ജെ. തങ്കച്ചൻ, പി.ജെ. തോമസ്, വി.ഡി. ജോസ്, കെ.സി. ചന്ദ്രശേഖരൻ, ശിവപ്രസാദ് ഇരവിമംഗലം, പ്രഭാകരൻ കണ്ണാട്ട്, എം.ഐ. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2qfsZDB
via
IFTTT
No comments:
Post a Comment