ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചതായി സൂചന. എന്നാൽ അമേരിക്കയോ കേന്ദ്രസർക്കാരോ ഇക്കാര്യം സ്ഥിരീകരിച്ചില്ല. ജനുവരിയിൽ പ്രസിഡന്റിന് അമേരിക്കയിൽ ഔദ്യോഗിക പരിപാടികളുണ്ടെന്നും അതിനാൽ ഇന്ത്യയിലേക്കു വരാൻ കഴിയില്ലെന്നുമുള്ള സൂചനയാണ് അമേരിക്കൻ ഉദ്യോഗസ്ഥർ നൽകുന്നത്. എന്നാൽ, റഷ്യയിൽനിന്ന് എസ്- 400 വ്യോമപ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനമാണ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.മാത്രമല്ല, ഇറാനുമേലുള്ള അമേരിക്കൻ ഉപരോധം വകവെക്കാതെ ആ രാജ്യത്തുനിന്ന് തുടർന്നും എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനവും രസിച്ചിച്ചിട്ടില്ല. ക്ഷണം നിരസിക്കാനുള്ള കാരണങ്ങൾ ഇതൊക്കെയാണെന്നു കരുതപ്പെടുന്നു. ഇതേക്കുറിച്ച് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.പ്രസിഡന്റ് ട്രംപിനുള്ള ക്ഷണം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്‌സ് ഓഗസ്റ്റിൽത്തന്നെ സ്ഥിരീകരിച്ചിരുന്നു. അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. ട്രംപ് ക്ഷണം നിരസിച്ചോ എന്നതിനെക്കുറിച്ച് ഇന്ത്യയിലെ അമേരിക്കൻ എംബസി പ്രതികരിച്ചില്ല. അതേസമയം, ജനുവരിയിൽ ട്രംപിന് യു.എസ്. പാർലമെന്റിൻറെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. എന്നാൽ അതേ ദൗത്യമുണ്ടായിട്ടും മുൻ പ്രസിഡന്റ് ബരാക് ഒബാമ 2015-ൽ ഇന്ത്യയിൽ റിപ്പബ്ലിക് ദിനഘോഷത്തിൽ പങ്കെടുത്തിരുന്നു. അതിനാൽ ട്രംപ് ക്ഷണം നിരസിക്കുന്നതിന്റെ കാരണം അതല്ലെന്നു വിലയിരുത്തപ്പെടുന്നു. പൊതുവേദികളിൽ ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ഊഷ്മളബന്ധത്തിനിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല എന്നതിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്. റഷ്യയിൽനിന്ന് എസ്-400 മിസൈൽ വാങ്ങുന്നതിന്റെപേരിൽ ഇന്ത്യക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയേക്കാവുന്ന ഉപരോധം ഒഴിവാക്കാനുള്ള ചർച്ചകളിലാണ് ഇരുരാജ്യങ്ങളും.
from mathrubhumi.latestnews.rssfeed https://ift.tt/2CLYZGY
via
IFTTT
No comments:
Post a Comment