തിരുവനന്തപുരം: ശബരിമല സമരവുമായി ശക്തമായി മുന്നോട്ടുപോകാൻ ബി.ജെപി. സംസ്ഥാന ഘടകത്തിന് ദേശീയ അധ്യക്ഷൻ അമിത്ഷായുടെ പച്ചക്കൊടി. ഞായറാഴ്ച പാർട്ടിനേതാക്കളുമായുള്ള അനൗദ്യോഗിക യോഗത്തിലാണ് അമിത് ഷാ നിർദേശംനൽകിയത്.ഇതോടെ അടുത്ത തീർഥാടനകാലത്തടക്കമുള്ള സമരങ്ങളിലും പ്രതിഷേധങ്ങളിലും കേന്ദ്രനേതാക്കളടക്കമുള്ളവർ കേരളത്തിലെത്തുമെന്നുറപ്പായി. ഇതുവരെ കണ്ട സമരമായിരിക്കില്ല ഇനിയെന്നാണ് യോഗശേഷം നേതാക്കൾ വിശദീകരിക്കുന്നത്. സമരം രാഷ്ട്രീയ നേട്ടമുണ്ടാക്കിയോ എന്ന് വിലയിരുത്താൻ നേരമായില്ലെന്നാണ് സംസ്ഥാന ഘടകം പരസ്യമായി പറയുന്നതെങ്കിലും തങ്ങൾക്ക് ഗുണംചെയ്തെന്നു തന്നെയാണ് വിശ്വസിക്കുന്നത്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലും ആചാരസംരക്ഷണത്തിനും തങ്ങൾക്കൊപ്പം ബി.ജെ.പി. ഉണ്ടെന്ന തോന്നൽ ഗുണംചെയ്യും. ഇതിന്റെ ആവേശത്തിനിടെയാണ് ദേശീയ അധ്യക്ഷൻ കേന്ദ്രഘടകത്തിന്റെ പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ കുറച്ചുകാലമായുണ്ടായിരുന്ന ആശയക്കുഴപ്പമകന്ന ആശ്വാസത്തിലാണിപ്പോൾ പാർട്ടി.അമിത് ഷാ താമസിച്ചിരുന്ന താജ് ഹോട്ടലിൽ ഞായറാഴ്ച രാവിലെയാണ് കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടന്നത്. വിധിയെ മറികടക്കാൻ പഴുതുകൾ കുറവാണെങ്കിലും സമരവുമായി ഏതറ്റംവരെ പോകാനും തയ്യാറാകാനാണ് നേതാക്കൾക്ക് നൽകിയ നിർദേശം. വിശ്വാസികൾക്കൊപ്പമാണ് പാർട്ടിയെന്ന്, നിവേദനവുമായെത്തിയ പന്തളം കൊട്ടാരം പ്രതിനിധികൾക്കും അമിത് ഷാ ഉറപ്പുനൽകി. കേരളത്തിലെ പൊതുസ്ഥിതി അവലോകനംചെയ്ത ശേഷമായിരുന്നു അമിത് ഷായുടെ നിർദേശങ്ങൾ. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും അദ്ദേഹം നേതാക്കളുമായി ചർച്ചചെയ്തു.സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, വി. മുരളീധരൻ എം.പി, പി.കെ. കൃഷ്ണദാസ്, തുഷാർ വെള്ളാപ്പള്ളി, എ. ഗണേഷ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് തുടങ്ങിയവരാണ് അമിത് ഷായുമായി ചർച്ചനടത്തിയത്. കോൺഗ്രസ് വിട്ട മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി. രാമൻനായർ ഉൾപ്പെടെ അഞ്ചുപേർ വെള്ളിയാഴ്ച രാത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നിരുന്നു. മുൻ ഡി.ജി.പി. ടി.പി. സെൻകുമാറും ശബരിമല സമരവുമായി ബന്ധപ്പെട്ട സംഘടനാ നേതാക്കളും അമിത് ഷായെ കാണാനെത്തി. ഞായറാഴ്ച രാവിലെ 11.30-ഓടെ അമിത് ഷാ ഹൈദരാബാദിലേക്കു പോയി.
from mathrubhumi.latestnews.rssfeed https://ift.tt/2qfsZU7
via
IFTTT
No comments:
Post a Comment