കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ. ഫാദർ കുര്യാക്കോസിന് വധഭീഷണി ഉണ്ടായിരുന്നെന്നും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ട് സഹോദരൻ ജോസ് കാട്ടുതറ പോലീസിൽ പരാതി നൽകി. ചേർത്തല ഡിവൈഎസ്പിയ്ക്കാണ് പരാതി നൽകിയിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായ ലൈംഗിക പീഡനക്കേസിലെ നിർണായക സാക്ഷിയായിരുന്നു ഫാദർ കുര്യാക്കോസ്. കേസിൽ ഇദ്ദേഹത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. കേസിൽ ജാമ്യം ലഭിച്ച് ബിഷപ്പ് ഫ്രാങ്കോ ജലന്ധറിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ എന്തു സംഭവിക്കുമെന്ന് തനിയ്ക്ക് ആശങ്കയുണ്ടെന്ന് ഫാദർ പറഞ്ഞിരുന്നതായി സഹോദരൻ ജോസ് വെളിപ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്കാണ് ഫാദർ കുര്യാക്കോസിനെ മറ്റുള്ളവർ അവസാനമായി കണ്ടത്. ഇന്ന് രാവിലെ ജോലിക്കാരൻ വന്ന് വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് മുറിയുടെ വാതിൽ ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം എപ്പോഴാണ് നടന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല. അതേസമയം, ബിഷപ്പിനെതിരായ കേസിൽ ഫാദർ കുര്യാക്കോസ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് അദ്ദേഹത്തോട് ഏറെ അടുപ്പമുണ്ടായിരുന്ന പിതൃസഹോദര പുത്രൻ ജോണി തോമസ് കാട്ടുതറ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പ്രായത്തിന്റേതായ ചില അസുഖങ്ങളല്ലാതെ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നതായി തനിയ്ക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കന്യാസ്ത്രീകൾക്കൊപ്പം നിന്നതിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഫാദർ കുര്യാക്കോസിനോട് പകയുണ്ടായിരുന്നു. അത് അദ്ദേഹം എന്നോട് എടുത്തെടുത്ത് പറഞ്ഞിരുന്നു. എന്ത് സംഭവിക്കുമെന്നറിയില്ല, എന്റെ വീടിന് നേരെ കല്ലേറുണ്ടായെന്നും കാർ തല്ലിപ്പൊട്ടിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഓരോ വട്ടം വിളിക്കുമ്പോഴും കരഞ്ഞുകൊണ്ടാണ് കാര്യങ്ങൾ പറഞ്ഞിരുന്നത് -ജോണി കാട്ടുതറ വ്യക്തമാക്കി. അച്ചന് ഭീഷണിയുണ്ടായിരുന്നു. പല കോണുകളിൽ നിന്നും അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നിരുന്നു. പഠിപ്പിച്ചുവിട്ട വൈദികരുടെ പോലും പെരുമാറ്റത്തിൽ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ശരിയായ മരണമല്ല അത്. ഫാദറിന്റെ മരണത്തിൽ അന്വേഷണം നടത്തണം. പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്നും ജോണി കാട്ടുതറ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2q3gKd1
via
IFTTT
No comments:
Post a Comment